Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആറു വർഷം മുമ്പ് ചൈന വിക്ഷേപിച്ച ബഹിരാകാശപേടകം നിലംപൊത്താൻ പോകുന്നു. ചൈനയുടെ ടിയാൻ ഗോങ് എന്ന ബഹിരാകാശ നിലയമാണ് പ്രവർത്തനം നിലച്ചതിനെ തുടർന്ന് ഭൂമിയിലേക്ക് തിരിച്ചു വീഴാനൊരുങ്ങുന്നത്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം 2018 ആദ്യത്തോടെയായിരിക്കും വീഴുക. യൂറോപ്യൻ രാജ്യങ്ങളുടെ മുകളിലായി വീഴുമെന്നാണ് യൂറോപ്യൻ സ്പേസ് ഏജൻസി (ഇ.എസ്.എ) നൽകുന്ന മുന്നറിയിപ്പ്.
ഒരു തീ മഴ പോലെ തന്നെ വീഴും എന്നാണു ഇ.എസ്.എ വെബ്സൈറ്റ് സൂചിപ്പിക്കുന്നത്. നിലയം വീഴുമ്പോഴുള്ള ദുരന്തം ഒഴിവാക്കാനായി രാജ്യാന്തര തലത്തിലുള്ള 13 സ്പേസ് ഏജൻസികൾ ഇഎസ്എയ്ക്കൊപ്പം ചേർന്ന് പ്രവർത്തിക്കും. നാസ, യൂറോപ്യൻ സ്പേസ് ഏജൻസികൾ, ജക്സ, ഇന്ത്യയുടെ ഐഎസ്ആർഒ, കെഎആർഐ, റോസ്കോസ്മോസ്, ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ തുടങ്ങിയവയെല്ലാം ഇതിൽപ്പെടും. ഇന്ത്യയടക്കം പല രാജ്യങ്ങൾക്ക് മുകളിലൂടെയും ഈ നിലയം കടന്നുപോകുന്നുണ്ട്. അതിനാൽ നിലയത്തിന്റെ കൃത്യമായ നീക്കങ്ങൾ ശ്രദ്ധിച്ച് ഓരോ സ്റ്റേഷനുകളും മുന്നറിയിപ്പ് നൽകും.
സെക്കൻഡിൽ 7 കിലോമീറ്റർ വേഗതയിൽ നീങ്ങിക്കൊണ്ടിരിക്കുന്ന ഈ നിലയം ഇപ്പോൾ ഭൂമിയിൽ നിന്നും 300 കിലോമീറ്റർ ഉയരത്തിലാണ്. എവിടെ എപ്പോ വീഴും എന്നതിനെ കുറിച്ചുള്ള കൃത്യമായ ഒരു കണക്ക് ഗവേഷകർക്ക് ഇപ്പോൾ നൽകാനാവില്ല. അതിനാൽ തന്നെയാണ് എല്ലാ രാജ്യത്തുമുള്ള ഗവേഷകരുമായി ചേർന്ന് ഈ രീതിയിൽ ഒരു തീരുമാനത്തിൽ എത്തിയിരിക്കുന്നത്.
മുമ്പ് 1979ൽ അമേരിക്കയുടെ സ്കൈലാബ് എന്ന ബഹിരാകാശനിലയം ഭൂമിയിലേക്ക് വീഴാൻ പോയപ്പോളും ഈ രീതിയിലുള്ള ആശങ്കയുണ്ടായിരുന്നു. എവിടെ എപ്പോൾ പതിക്കുമെന്ന ധാരണയില്ലാത്തതിനാൽ ലോകം മൊത്തം അന്ന് ഭീതിയിലായിരുന്നു. എന്തിനു നമ്മുടെ കേരളത്തിൽ വരെ സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും അവധി നൽകിയിരുന്നു. അവസാനം കുറച്ചു ഭാഗങ്ങൾ ഓസ്‌ട്രേലിയയിലും ബാക്കി കടലിലുമായാണ് പതിച്ചത്. പക്ഷെ അന്നത്തെ അത്ര ഭീതി ഇന്നുണ്ടാവില്ല. കാരണം 77111 കിലോ ഭാരമുള്ളതായിരുന്നു സ്കൈലാബ് എങ്കിൽ ഇന്ന് ചൈനയുടെ ഈ നിലയം 8500 കിലോയുടെ അടുത്താണ് ഭാരമുള്ളത്. ഏതായാലും വീഴുന്ന സമയം വരെ അൽപ്പം ഭീതിയോടെ കരുതിയിരിക്കാം.
Leave a Reply