Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹൈദരാബാദ്: പാവപ്പെട്ട സ്ത്രീകള്‍ക്ക് ലോണ്‍ നല്‍കുകയും പിന്നീട് ലോണ്‍ തിരിച്ചടയ്ക്കാൻ കഴിയാതെ വരുമ്പോള്‍ വേശ്യാ വൃത്തിയിലേക്ക് തള്ളിവിടുകയും ചെയ്യുന്ന വന്‍ സംഘത്തെ ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശ് ട്രാന്‍സ്മിഷന്‍ കോര്‍പറേഷനില്‍ എഞ്ചിനീയറായ വൈ രാമചന്ദ്ര മൂര്‍ത്തി, പ്രൈവറ്റ് ഫൈനാന്‍സ് നടത്തുന്ന ബി ശങ്കര്‍, ജി സത്യനാഥ്, വെനിഗല്ല ശ്രീകാന്ത്, ദുദല രാജേഷ്, പണ്ഡ്യാല ശ്രീകാന്ത് എന്നിവരാണ് അറസ്റ്റിലായത്.
സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്ക് സംഭവത്തില്‍ പ്രധാന പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. കൂടാതെ ചില പോലീസ് ഉദ്യോഗസ്ഥര്‍ക്കും പ്രാദേശിയ രാഷ്ട്രീയ നേതാക്കള്‍ക്കും സംഘവുമായി അടുത്തബന്ധമുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. സംഘത്തില്‍പ്പെട്ട മുഴുവനാളുകളെയും പിടികൂടാന്‍ പോലീസ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്. ‘കാള്‍ മണി’ എന്നാണ് ഇത്തരത്തില്‍ സ്ത്രീകളെ വേശ്യാവൃത്തിയിലേക്ക് നയിക്കുന്ന പ്രവര്‍ത്തിയെ പേരിട്ടുവിളിക്കുന്നത്. സ്ത്രീകള്‍ക്ക് പണം വായ്പ കൊടുക്കുകയാണ് സംഘത്തിന്റെ ആദ്യപടി. 30 ശതമാനത്തോളമാണ് പലിശ. ഭൂരിപക്ഷംപേര്‍ക്കും പണം യഥാസമയം തിരിച്ചടക്കാന്‍ കഴിയില്ലെന്ന് ഉറപ്പാണ്. പണം തിരിച്ചടവ് മുടങ്ങുന്നതോടെ പെണ്‍വാണിഭസംഘം തങ്ങളുടെ സ്വരൂപം പുറത്തെടുക്കും. പണയമായി നല്‍കിയ വീടും സ്ഥലവും പിടിച്ചെടുക്കുമെന്നാണ് ആദ്യ ഭീഷണി. ആകെയുള്ള കിടപ്പാടം നഷ്ടപ്പെടുമെന്ന് സ്ത്രീകളെ ബോധ്യപ്പെടുത്തിയാല്‍ അടുത്തപടി പണം തിരിച്ചു നല്‍കാനുള്ള ജോലി ഓഫര്‍ സംഘം മുന്നോട്ടുവെക്കും. വേശ്യാവൃത്തിയിലൂടെ എളുപ്പം പണം തിരിച്ചടയ്ക്കാമെന്നാണ് സ്ത്രീകളെ ബോധ്യപ്പെടുത്തുക. പണം തിരിച്ചടയ്ക്കാൻ മറ്റു മാര്‍ഗങ്ങളൊന്നും ഇല്ലാതാകുന്നതോടെ സ്ത്രീകള്‍ സ്വാഭാവികമായും ഇവരുടെ ചതിയില്‍പ്പെടുകയും ചെയ്യും. തന്റെ മകനെയും മരുമകളെയും ഒരുസംഘം തട്ടിക്കൊണ്ടുപോയെന്നുകാട്ടി ഒരു സ്ത്രീ നല്‍കിയ പരാതിയെത്തുടർന്നാണ് പെണ്‍വാണിഭ സംഘത്തെ കുടുക്കിയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മുഴുവന്‍ പേരെയും നിയമത്തിന് മുന്നിലെത്തിക്കുമെന്നും പോലീസ് പറഞ്ഞു.
Leave a Reply