Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദില്ലി: പടിഞ്ഞാറന്‍ ദില്ലിയിലെ മോത്തി നഗറില്‍ രണ്ട് സ്ത്രീകള്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവിൽ കത്തിക്കുത്തിലും രണ്ട് മരണത്തിലും കലാശിച്ചു. 2013 ഒക്ടോര്‍ 17 നാണ് സംഭവം നടന്നത്. ഒരു സ്ത്രീയും അവരുടെ മകനും ആണ് കൊല്ലപ്പെട്ടത്. റീന(44), നാല് വയസ്സുകാരന്‍ ആരഭ് എന്നിവരാണ് കൊല്ലപ്പെട്ടത്. സുദേഷ്(40) മകള്‍ കോമള്‍(15) എന്നിവരെ ഗുരുതര പരിക്കുകളോടെ ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു.
സുദേഷിൻറെ മകനാണ് ആരഭ്. റീനയും സുദേഷും തമ്മിലായിരുന്നു തര്‍ക്കം. ഇവര്‍ക്കിടയിലെ പ്രശ്‌നം എന്തായിരുന്നുവെന്ന പോലീസിന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അവിഹതബന്ധവുമായി ബന്ധപ്പെട്ട എന്തെങ്കിലും ആണ് പ്രശ്‌നത്തിന് കാരണമെന്നും പോലീസ് സംശയിക്കുന്നുണ്ട്. മരിച്ച സ്ത്രീയുടേയും പരിക്കേറ്റ സ്ത്രീയുടേയും ഭര്‍ത്താക്കന്‍മാരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. വ്യക്തിപരമായ ശത്രുതയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പറയപ്പെടുന്നു. ആരാണ് ആദ്യം ആക്രമണം തുടങ്ങിയതെന്നും വ്യക്തമല്ല. രണ്ട് കത്രികകളും ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന കത്തികളും ഒരു ബ്ലേഡും പോലീസ് സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.റീനയുടെ ഭര്‍ത്താവ് മനോജ് തനേജ ഒരു ബില്‍ഡറാണ്. ഇയാളില്‍ നിന്ന് അഞ്ച് വര്‍ഷം മുമ്പ് സുദേഷി ഭര്‍ത്താവ് അനില്‍ ശര്‍മ വാങ്ങിയ വീട്ടിനുള്ളില്‍ വച്ചാണ് കൊലപാതകങ്ങള്‍ നടന്നിട്ടുള്ളത്. പ്രശ്‌നങ്ങള്‍ സംസാരിച്ച് തീര്‍ക്കാന്‍ സുദേഷ് ആണ് റീനയെ തങ്ങളുടെ താമസ സ്ഥലത്തേക്ക് വിളിച്ചു വരുത്തിയതെന്ന് പറയുന്നു. ഉച്ചക്ക് രണ്ട് മണിയോടെയാണ് റീന എത്തിയത്. അപ്പോള്‍ തന്നെ ഇരുവരും തമ്മില്‍ തര്‍ക്കം തുടങ്ങി. പിന്നെ കത്തികൊണ്ടുള്ള ആക്രമണവും. ഇതിനിടെ പരിക്കേറ്റ സുദേഷിൻറെ മകള്‍ കോമള്‍ ആണ് ബാല്‍ക്കണിയിലെത്തി അയല്‍വാസികളെ വിളിച്ച് കൂട്ടിയത്. വീടിന്റെ മുന്‍ വാതില്‍ അകത്ത് നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. അയല്‍വാസികള്‍ വാതില്‍ തള്ളിത്തുറക്കുന്നതിനിടെ സുദേഷ് തന്നെയാണ് വാതില്‍ തുറന്ന് കൊടുത്തത്. ഉടന്‍ തന്നെ അവര്‍ കത്തിയെടുത്ത് സ്വന്തം വയറ്റില്‍ കുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഉടനെ അയല്‍വാസികള്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തിയാണ് നാല് പേരേയും ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും റീനയും ആരഭും മരിച്ചിരുന്നു.
Leave a Reply