Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അംഗുൽ: ഒഡീഷ ആംബുലൻസിനു കൊടുക്കാൻ പണമില്ലാത്തതിനാൽ ദനാ മാഞ്ചിയെന്ന കർഷകൻ ഭാര്യയുടെ മൃതദേഹം തോളിലേറ്റി നടന്ന ഒഡീഷയിൽ നിന്നിതാ മറ്റൊരു സമാന സംഭവം.
ഒഡീഷയിലെ പെചാമുൻഡി ഗ്രാമത്തിൽനിന്നുള്ള ഗാട്ടി ദിബാറിനാണ് ദാരുണമായ അവസ്ഥയുണ്ടായത്. അംഗുലിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽവെച്ചു മരിച്ച അഞ്ചു വയസുകാരിയായ മകളുടെ മൃതദേഹവുമായി ദിബാര്‍ നടനന്നത് 15 കിലോമീറ്ററാണ്.
സുമി ദിബാര്‍ എന്ന അഞ്ചുവയസുകാരിയെ കടുത്ത പനിമൂലം കഴിഞ്ഞ ദിവസമാണ് പല്ലഹാര കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ പ്രവേശിപ്പിച്ചത്. തൊട്ടടുത്ത ദിവസം തന്നെ കുട്ടി മരണപ്പെടുകയും ചെയ്തു. എന്നാല്‍ മൃതദേഹം കൊണ്ടുപോകാനുള്ള സൗകര്യം ആശുപത്രി അധികൃതര്‍ ചെയ്തുകൊടുത്തില്ല.
പിതാവായ ഗാട്ടി ദിബാറിന് സര്‍ക്കാരിന്‍റെ സൗജന്യ സേവനങ്ങളെ കുറിച്ചൊന്നും അറിയുകയുമില്ലായിരുന്നു. കയ്യില്‍ പണമില്ലാത്തതിനാല്‍ തന്നെ വാഹനം വിളിക്കാനും കഴിഞ്ഞില്ല. ഇതോടെ മകളുടെ മൃതദേഹം ചുമന്ന് 15 കിലോമീറ്ററുകളോളം നടക്കുകയായിരുന്നു ഇദ്ദേഹം.
ഈമാസം നാലിനു നടന്ന സംഭവത്തിന്‍റെ വിഡിയോ പുറത്തുവന്നപ്പോഴാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.
ഒഡീഷയിലെ കളഹന്തിയിലെ ദനാ മാഞ്ചിയെന്ന കർഷകന്‍റെ അനുഭവത്തിനുശേഷവും സ്ഥിതിഗതികൾക്ക് മാറ്റംവന്നിട്ടില്ലെന്നതിന്‍റെ തെളിവായിട്ടാണ് ഈ സംഭവത്തെ വിലയിരുത്തുന്നത്. അതേസമയം, പല്ലഹാരയിലെ സംഭവത്തെക്കുറിച്ച് അറിഞ്ഞയുടൻ സബ് കളക്ടറെ അവിടേക്ക് അയച്ചിരുന്നുവെന്നും കുടുംബവുമായി സംസാരിച്ചുവെന്നും ജില്ലാ കളക്ടർ അനിൽകുമാർ സമൽ പറഞ്ഞു.
റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥനെയും ജൂനിയർ ഹോസ്പിറ്റൽ മാനേജരെയും സസ്പെൻഡ് ചെയ്തു. മൃതദേഹത്തോട് യാതൊരു വിധത്തിലുമുള്ള അനാദരവും ഉണ്ടായിട്ടില്ലെന്ന് ഉറപ്പുവരുത്തുമെന്നും കളക്ടര്‍ വ്യക്തമാക്കി.
നേരത്തെ ദനാ മാഞ്ചിയുടെ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ഒഡീഷയിലെ സാധാരക്കാര്‍ക്കായി മഹാപ്രയാണ്‍ പദ്ധതി ഏര്‍പ്പെടുത്തിയതായി സര്‍ക്കാര്‍ പറഞ്ഞിരുന്നു.
സൗജന്യ ആംബുലന്‍സ് സേവനം പാവപ്പെട്ടവര്‍ക്കായി ഏര്‍പ്പെടുത്തിടിട്ടുണ്ടെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും ഇതൊന്നും സാധാരണക്കാരന് ഉപകാരപ്പെടുന്നില്ലെന്ന വസ്തുതയാണ് ഇത്തരം സംഭവങ്ങളിലൂടെ വ്യക്തമാകുന്നത്.
Leave a Reply