Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുബായ്: എടിഎമ്മിലേക്കു പണം കൊണ്ടുപോകുകയായിരുന്ന വാഹനത്തിൽ നിന്നും വമ്പൻ മോഷണം. 1.4 കോടി ദിർഹമാണ് അപഹരിക്കപ്പെട്ടത്. എന്നാൽ മോഷണം നടന്ന് 12 മണിക്കൂറുകൾക്കകം മോഷ്ടിക്കപ്പെട്ട പണമടക്കം പ്രതികളെ ദുബായ് പോലീസ് പിടികൂടുകയും ചെയ്തു.
ഒമ്പത് ഏഷ്യക്കാരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ദുബായ് വിട്ട ഇവരെ മറ്റൊരു എമിറേറ്സിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ നിന്നുമാണ് കൊള്ള നടന്നു മണിക്കൂറുകൾക്കകം പോലീസ് വലയിൽ വീഴ്ത്തിയത് എന്ന് ദുബായ് പോലിസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം തലവന്‍ മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി പറയുന്നു.
പണം നിറയ്ക്കാനായി വാഹനം അൽ മുറഖബാത്തില്‍ നിർത്തിയപ്പോഴായിരുന്നു സംഭവം നടന്നത്. ദുബായ് ചരിത്രത്തിൽ തന്നെ ഇത് ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു സംഭവം നടന്നത്. സുരക്ഷാ സംവിധാങ്ങൾ ഒരുപാടുള്ള ദുബായ് നഗരത്തിൽ എടിഎമ്മിലേക്കുള്ള പണം കൊണ്ടുപോകുന്ന വാഹനം കൊള്ളയടിക്കപ്പെടുന്നത് ഇത് ആദ്യമാണ്.
സംഭവം നടന്നയുടനെ ഇതേ സംബന്ധിച്ച് അന്വേഷണം നടത്താൻ രണ്ടു സംഘത്തെ നിയോഗിക്കുകയായിരുന്നു. കൃത്യമായ അന്വേഷണത്തിനൊടുവിൽ സംഭവം നടന്നു വെറും പന്ത്രണ്ടു മണിക്കൂറുകൾ ആകുന്നതിനിടക്ക് തന്നെ തൊണ്ടിമുതലും ചേർത്ത് പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു.
ഇത്തരത്തിലുള്ള ഏതുതരം കൊള്ളയും കവർച്ചയും അക്രമവും കണ്ടെത്താനും കുറ്റവാളികളെ പിടികൂടാനും ആവശ്യമായ എല്ലാ സംവിധാങ്ങളും മറ്റും ദുബായ് പോലീസിന്റെ പക്കൽ ഉണ്ടെന്നും ഇത്തരത്തിൽ ഒരു കൃത്യം ചെയ്യാമെന്ന് ആരും ആഗ്രഹിക്കണ്ട എന്നും ഇനി ചെയ്താൽ തന്നെ പിടികൂടാൻ വലിയ പ്രയാസമൊന്നുമില്ല എന്നും ദുബായ് സി.ഐ.ഡി വിഭാഗം തലവന്‍ കേണല്‍ ആദില്‍ അല്‍ ജോകര്‍ പറഞ്ഞു.
ഈ സംഭവം നടന്നതിന്റെ പശ്ചാത്തലത്തിൽ വരും വർഷം മുതൽ പണവുമായി പോകുന്ന വാഹനങ്ങളില്‍ സുരക്ഷാ മുന്‍കരുതലുകളുള്ള ബാഗുകള്‍ ഉപയോഗിക്കാന്‍ നിർദേശം നൽകിയിട്ടുണ്ട്. ആരെങ്കിലും കൊള്ളയടിക്കാൻ ശ്രമിച്ചാൽ പുക വരുകയോ അലാറം വരുകയോ ചെയ്യുന്ന രീതിയിലുള്ള സന്നാഹങ്ങൾ ഉള്ളതാവണം ഈ ബാഗുകൾ എന്നും പറയുന്നു.
Leave a Reply