Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആരോഗ്യ മേഖലയിലെ വികസനത്തിന്റെ സൂചികയായ ഏറ്റവും കുറഞ്ഞ മാതൃമരണ നിരക്കില്‍ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത് . 2010-12 ൽ ഇന്ത്യയിലെ സംസ്ഥാനങ്ങളിലായി നടന്ന സാമ്പിള്‍ രജിസ്‌ട്രേഷന്‍ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വി. എസ്. ശിവകുമാര്‍ വ്യക്തമാക്കി. 2010-12 കാലയളവില്‍ മാതൃമരണനിരക്കില്‍ 19 ശതമാനം കുറവാണ് കേരളത്തില്‍ രേഖപ്പെടുത്തിയത്. 2007-09 കാലയളവില്‍ ഒരു ലക്ഷത്തില്‍ 81 എന്ന നിരക്ക് ഇപ്പോള്‍ ഒരു ലക്ഷത്തില്‍ 66 ആയി കുറഞ്ഞിട്ടുണ്ട്. കുറഞ്ഞ മാതൃമരണനിരക്കില്‍ രണ്ടാം സ്ഥാനത്ത് മഹാരാഷ്‌ട്ര(87)യും മൂന്നാം സ്ഥാനത്തു തമിഴ്‌നാടും (90)ആണ്.ഏറ്റവും കൂടുതല്‍ മരണനിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത് അസ്സാമി(328)ലാണ്. ഇന്ത്യയിലെ നിരക്ക് 178 ആണ്.
അമ്മയും കുഞ്ഞും പദ്ധതിയിലൂടെ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവത്തിനെത്തുന്ന എല്ലാ അമ്മമാര്‍ക്കും ചികിത്സ, മരുന്നുകള്‍, ഭക്ഷണം, യാത്രാസൗകര്യം എന്നിവ പൂര്‍ണമായും സൗജന്യമാണ്. കൂടാതെ ജനനിസുരക്ഷ പോലെയുള്ള പദ്ധതികളിലൂടെ സാമ്പത്തിക സഹായവും ലഭ്യമാക്കുന്നുണ്ട്. ഇങ്ങനെ വിവിധ പദ്ധതികളുടെ ഫലപ്രദമായ നിര്‍വഹണത്തിലൂടെയാണ് കേരളം ഈ മേഖലയില്‍ മികച്ച പുരോഗതി നേടിയത്. മാത്യമരണനിരക്ക് കുറയുന്നതിനായി കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
Leave a Reply