Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡല്‍ഹി : ചികിത്സാപ്പിഴവു കാരണം യുവതി മരിച്ചതിനു നഷ്ട പരിഹാരമായി ആശുപത്രിയും മൂന്നു ഡോക്ടര്‍മാരും 5.6 കോടി രൂപ നല്‍കണമെന്ന് സുപ്രീം കോടതി വിധി. 15 വര്‍ഷത്തെ നിരന്തരമായ നിയമപ്പോരാട്ടത്തിനു ശേഷമാണ് പരമോന്നത കോടതിയുടെ സുപ്രധാന വിധി വന്നത്.കോല്‍ക്കത്തയിലെ എഎംആര്‍ഐ ആശുപത്രിയെയാണ് ശിക്ഷിച്ചത്. രോഗിയെ ചികിത്സിച്ച ഡോക്റ്റര്‍മാരില്‍ നിന്ന് ഈ തുക ഈടാക്കും. അമേരിക്കയില്‍ പ്രാക്റ്റിസ് നടത്തുന്ന ഇന്ത്യന്‍ വംശജനായ ഡോ. കുനാല്‍ സാഹയുടെ പരാതിയിലാണ് കോടതി നടപടി.
ചൈല്‍ഡ് സൈക്കോളജിസ്റ്റ് ആയിരുന്ന തൻറെ ഭാര്യ അനുരാധ സാഹയ്ക്ക് തൊലിപ്പുറത്തുണ്ടാകുന്ന പ്രത്യേകതരം രോഗത്തിനു ചികിത്സ തേടി 1998ലായിരുന്നു സ്വന്തം നാടായ കോല്‍ക്കത്തയിലെത്തിയത്. അനുരാധയെ പരിശോധിച്ച ഡോ. സുകുമാര്‍ മുഖര്‍ജി അവരോടു വിശ്രമിക്കാനാണ് ആദ്യം നിര്‍ദേശിച്ചത്. കാര്യമായ ചികിത്സ ആവശ്യമില്ലെന്നായിരുന്നു നിഗമനം. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തൊലിപ്പുറത്ത് തടിപ്പു കൂടുകയും രോഗം സങ്കീര്‍ണമാവുകയും ചെയ്തു. ഡോ. മുഖര്‍ജിയെ സമീപിച്ച അനുരാധയ്ക്ക് ഡിപ്പോമെഡ്രോള്‍ 80 എംജി ഇന്‍ജക്ഷന്‍ നല്‍കി. ഇതു രോഗിയെ കൂടുതല്‍ കുഴപ്പത്തിലാക്കി എന്നു കോടതി നിര്‍ദേശിച്ച വിദഗ്ധ സമിതി കണ്ടെത്തി.
ഇന്‍ജക്ഷനെത്തുടര്‍ന്നു നില വഷളായ അനുരാധയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ഡോ. മുഖര്‍ജിക്കു തന്നെയായിരുന്നു ചികിത്സയുടെ മേല്‍നോട്ടം. പിന്നീട് അനുരാധയെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലേക്കു മാറ്റി. ഈ ആശുപത്രിയിലെ പരിശോധനയിലാണ് അവര്‍ക്ക് മാരകമായ ടോക്‌സിക് എപ്പിഡെര്‍മല്‍ നെക്രോലിസിസ് എന്ന രോഗമാണെന്നു തിരിച്ചറിഞ്ഞത്. അപ്പോഴേക്കും ഏറെ വൈകിയിരുന്നു. മരുന്നുകളോടെ പ്രതികരിക്കാതെ 1998 മേയ് 28 ന് അനുരാധ മരിക്കുകയും ചെയ്തു.
Leave a Reply