Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വെനീസിനും ലിഡോയ്ക്കും ഇടയിലുള്ള ഒരു ചെറു ദ്വീപാണ് പൊവെഗ്‌ലിയ. വര്‍ഷങ്ങള്‍ക്കു മുന്‍പ് യൂറോപ്പില്‍ 20 കോടിയിലേറെ പേരുടെ മരണത്തിനു കാരണമായ കറുത്ത മരണം എന്നറിയപ്പെട്ടിരുന്ന പ്ലേഗില്‍ നിന്നും എങ്ങനെ രക്ഷപ്പെടുമെന്ന ചോദ്യത്തിന് അധികൃതര്‍ക്കു മുന്നില്‍ ഉത്തരവുമായി നിന്ന ദ്വീപ്.
കാരണം പ്ലേഗ് ബാധിച്ച ഒന്നര ലക്ഷത്തിലേറെപ്പേരെയാണ് ഈ ആളൊഴിഞ്ഞ ദ്വീപിലേക്ക് അധികൃതര്‍ വലിച്ചെറിഞ്ഞത്. ഒരു കനാല്‍ വഴി രണ്ടു ഭാഗങ്ങളായി വിഭജിച്ച നിലയിലാണ് ഈ ദ്വീപിന്റെ സ്ഥാനം. മരിച്ചവര്‍ക്കായി വമ്പന്‍ ശവക്കുഴികള്‍ തീര്‍ത്ത് കൂട്ടത്തോടെ കുഴിച്ചിടുന്നതായിരുന്നു അക്കാലത്തെ പതിവ്. പാതിജീവനോടെ അടക്കപ്പെട്ടവരും ഏറെ.
മരണത്തിന്റെ വക്കിലെത്തിയവരെയും യാതൊരു ദാക്ഷിണ്യവുമില്ലാതെ ദ്വീപില്‍ ഉപേക്ഷിച്ച് അധികൃതര്‍ മടങ്ങി. ഒരിറ്റു വെള്ളമോ ഭക്ഷണമോ ഇല്ലാതെ ദുരിതജീവിതത്തിനൊടുവില്‍ എത്ര പേര്‍ യഥാര്‍ഥത്തില്‍ അവിടെ മരിച്ചുവീണുവെന്നതിന് ഇപ്പോഴും ഔദ്യോഗിക കണക്കില്ലെന്നതാണ് സത്യം.

എന്നാല്‍ പൊവെഗ്‌ലിയയിലെ മേല്‍മണ്ണിന്റെ പാതിയും അഴുകിപ്പൊടിഞ്ഞ മനുഷ്യശരീരമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
പ്ലേഗ് ബാധിതരെ കൂട്ടത്തോടെ കുഴിച്ചിട്ടതോടെ വെനീസ് അധികൃതര്‍ പൂര്‍ണമായും ദ്വീപിനെ കയ്യൊഴിഞ്ഞു. ഇന്ന് ലോകത്തിലെ ഏറ്റവും ഭയാനകമായ ദ്വീപ് എന്ന കുപ്രസിദ്ധിയോടെയാണ് പൊവെഗ്‌ലിയ നിലകൊള്ളുന്നത്.
സാഹസികത മൂത്ത് ആര്‍ക്കെങ്കിലും ഇങ്ങോട്ട് വരണമെങ്കില്‍ പ്രദേശവാസികള്‍ ആരും തയാറാകില്ല. ഇനി ബോട്ട് കിട്ടണമെങ്കില്‍ വന്‍തുക കൊടുക്കേണ്ടി വരും. യാത്രികരെ ദ്വീപിലിറക്കി ആരും കാത്തു നില്‍ക്കുകയുമില്ല. നിശ്ചിത സമയം കഴിഞ്ഞ് തിരികെ വരാമെന്ന വാഗ്ദാനവുമായി ബോട്ടുകള്‍ സ്ഥലം വിടും.
കാരണം മറ്റൊന്നുമല്ല, ശാന്തി കിട്ടാതെ ലക്ഷക്കണക്കിന് ആത്മാക്കളാണ് ദ്വീപില്‍ അലയുന്നത്. ലോകപ്രശസ്തരായ പാരാനോര്‍മല്‍ ഗവേഷകര്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ഭയാനക അനുഭവങ്ങള്‍ നേരിട്ടിട്ടുള്ളത് പൊവെഗ്‌ലിയ ദ്വീപില്‍ നിന്നാണെന്നാണ് പറയുന്നത്. സാധാരണക്കാര്‍ക്കും പാരാനോര്‍മല്‍ ഗവേഷകര്‍ക്കും അത്രയേറെ പ്രേതാനുഭവങ്ങളുണ്ടായിട്ടുണ്ട്.

ഇന്നും ഇവിടെക്കൂടെ നടക്കുമ്പോള്‍ മണ്ണില്‍ നിന്നുയര്‍ന്നു നില്‍ക്കുന്ന മനുഷ്യന്റെ അസ്ഥിശകലങ്ങള്‍ കാണാം. രോഗാണുക്കളെ എത്രയും പെട്ടെന്ന് ‘കുഴിച്ചുമൂടാനുള്ള’ തിടുക്കത്തില്‍ മറവു ചെയ്തപ്പോള്‍ മൃതദേഹങ്ങള്‍ക്ക് മാനുഷിക പരിഗണന പോലും ആരും കൊടുത്തിരുന്നില്ല.
പാതിജീവനുമായി ഇവിടെ വന്നിറങ്ങി മരിച്ചുവീണവര്‍ക്കാകട്ടെ പരമ്പരാഗത രീതിയിലുള്ള സംസ്‌കാരത്തിനു പോലും വിധിയുണ്ടായില്ല. അവര്‍ മണ്ണില്‍ത്തന്നെ അഴുകിത്തീരുകയായിരുന്നു. എന്നാല്‍ പ്ലേഗ് കൊണ്ടും തീര്‍ന്നില്ല ഈ പ്രേതദ്വീപിന്റെ ദുര്‍വിധി. ‘കറുത്ത മഹാമാരി’ ഇല്ലാതായെങ്കിലും പിന്നീട് ആര്‍ക്കെങ്കിലും മാറാരോഗങ്ങള്‍ ബാധിച്ചാല്‍ അവരെ കൊണ്ടുതള്ളാനുള്ള ഇടമായും മാറി പൊവെഗ്‌ലിയ.
അങ്ങനെയിരിക്കെയാണ് 1922ല്‍ പൊവേലിയയിലെ കെട്ടിടങ്ങള്‍ മാനസികാരോഗാശുപത്രിയായി വികസിപ്പിക്കാമെന്ന ആശയം വരുന്നത്. ഒരു ഡോക്ടറെയും അവിടേക്ക് നിയോഗിച്ചു. പക്ഷേ രോഗികളെ ഗിനിപ്പന്നികളെപ്പോലെ പരീക്ഷണത്തിന് ഉപയോഗിക്കുകയാണ് അയാള്‍ ചെയ്തത്.
അവിടേക്കെത്തുന്നവരെല്ലാം ചികിത്സാപരീക്ഷണത്തിന്റെ ഫലമായി മാനസികനില താറുമാറാകുകയോ മരിക്കുകയോ ചെയ്യുന്ന അവസ്ഥയായി. ഒരിക്കല്‍ ഇവിടേക്ക് പറഞ്ഞയച്ചു കഴിഞ്ഞാല്‍ ബന്ധുക്കള്‍ പോലും തിരിഞ്ഞു നോക്കാനില്ലാത്തതിനാല്‍ എന്തു പരീക്ഷണവും നടത്താനുള്ള അവസരവുമുണ്ടായിരുന്നു ഡോക്ടര്‍ക്ക്.

പക്ഷേ അധികകാലം ഇത് തുടര്‍ന്നില്ല. ദ്വീപിലെ കൂറ്റന്‍ ബെല്‍ ടവറിനു മുകളില്‍ നിന്നു ചാടി ഡോക്ടര്‍ ഒരു രാത്രി ആത്മഹത്യ ചെയ്തു. പൊവേലിയയിലെ ആത്മാക്കളാണ് ആ മരണത്തിനു പിന്നിലെന്നാണ് ഇന്നും ജനം വിശ്വസിക്കുന്നത്. ഇപ്പോഴും പാതിരാവുകളില്‍ ദൂരെ ദ്വീപില്‍ നിന്നും ബെല്‍ ടവറിലെ മണിയൊച്ചകള്‍ കേള്‍ക്കാറുണ്ടെന്നും പ്രദേശവാസികളുടെ വാക്കുകള്‍. ടവറിലെ കൂറ്റന്‍ മണി എന്നേ അപ്രത്യക്ഷമായി എന്നത് മറ്റൊരു സത്യം.
മാനസിക രോഗാശുപത്രിയില്‍ മരിച്ചുവീണവരെയും ദ്വീപില്‍ത്തന്നെയാണ് അടക്കിയത്. അങ്ങനെ ഹൊറര്‍ സിനിമകളെപ്പോലും വെല്ലുന്ന വിധം പ്രേതസ്വാധീനം നിറഞ്ഞ ദ്വീപായി പൊവെഗ്‌ലിയ മാറി.
പാരാനോര്‍മല്‍ ഗവേഷകര്‍ ദ്വീപില്‍ നടത്തിയ അന്വേഷണങ്ങള്‍ക്കിടെ എല്ലാവര്‍ക്കും പൊതുവായി പറയാനുണ്ടായിരുന്നത് ഒറ്റക്കാര്യമായിരുന്നു. ദ്വീപിലേക്ക് ഇറങ്ങുമ്പോള്‍ മുതല്‍ തങ്ങള്‍ക്കു നേരെ ഒട്ടേറെ കണ്ണുകള്‍ തുറിച്ചു നോക്കുന്ന അനുഭവം. നടക്കുന്നതിനിടെ ആരോ തള്ളിയിടുക, ശരീരത്തില്‍ നഖം കൊണ്ട് കോറുക എന്നീ കുഴപ്പങ്ങളുമുണ്ട്. ഇരുട്ടില്‍ നിന്ന് ചെവി തുളയ്ക്കും വിധം അലറിക്കരച്ചിലുകള്‍ സഹിക്കാനാകാതെ രായ്ക്കുരാമാനം ദ്വീപ് വിട്ടോടിയവരും ഏറെ. അല്‍പമെങ്കിലും ഭയം മനസിലുണ്ടെങ്കില്‍ ദ്വീപിലേക്ക് പോകരുതെന്നാണ് ഇവിടുത്തുകാര്‍ പറയുന്നതു തന്നെ. പോയാല്‍ രാത്രി ഒരു കാരണവശാലും നില്‍ക്കാനും പാടില്ല.
Leave a Reply