Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നേപ്പാൾ : ഒരു കുഞ്ഞിന്റെ ചിരി എത്ര മനോഹരമാണ്… ഏതു ക്രൂരന്റെ മനസില്‍ അല്‍പ്പം വെളിച്ചം നിറയ്ക്കാന്‍ ഒരു ചിഞ്ചു കുഞ്ഞിന്റെ ചെറു ചിരി മതിയാകും. എന്നാല്‍ ചിരിക്കാന്‍ പോലും അനുവാദമില്ലാത്ത പെണ്‍കുഞ്ഞുങ്ങളുള്ള ഒരു നാടുണ്ട്. കേട്ടാല്‍ ആര്‍ക്കും അതിശയം തോന്നിയേക്കാം. എന്നാല്‍ സംഭവ സത്യമാണ്. ആ വിശ്വാസത്തിനു പിന്നിലെ കാരണമാണ് വിചിത്രം. പെണ്‍കുഞ്ഞുങ്ങളുടെ ചിരി സ്വര്‍ഗത്തിലേക്കുള്ള ക്ഷണമാണ്. അവള്‍ ആരെനോക്കി ചിരിച്ചാലും അധികം താമസമില്ലാതെ അയാള്‍ മരണപ്പെടും. കുമാരികള്‍ എന്നാണ് ഈ പെണ്‍ദൈവങ്ങള്‍ അറിയപ്പെടുന്നത്. രണ്ടു മുതല്‍ ആറു വയസുവരെയുള്ള പെണ്‍കുഞ്ഞുങ്ങളെ മാത്രമേ കുമാരികളാകാന്‍ തെരഞ്ഞെടുക്കു.

കുട്ടിദൈവങ്ങള്‍ക്ക് പേരുകേട്ട നേപ്പാളിലെ പെണ്‍കുട്ടികളാണ് ചിരിമാഞ്ഞ മുഖവുമായി നടക്കുന്നത്. തലേജു എന്ന ദേവതയുടെ പ്രതിരൂപങ്ങളെന്നു വിശ്വസിക്കപ്പെടുന്ന പെണ്‍കുഞ്ഞള്‍ ഋതുമതിയാവുന്നതോടെ അവരുടെ ദൈവീക ശക്തി നഷ്ടപ്പെടും. പ്രധാനമായും നേവാരി സമുദായത്തില്‍ നിന്നോ ഷാക്യാകുലത്തില്‍ നിന്നോ ആണ് കുമാരികളാകാനുള്ള പെണ്‍കുഞ്ഞുങ്ങളെ തിരഞ്ഞെടുക്കുന്നത്.

കഠിനമായ നിഷ്ഠകളും ആചാരങ്ങളുമാണ് കുമാരികളാവാന്‍ പോകുന്ന പെണ്‍കുഞ്ഞുങ്ങളെ കാത്തിരിക്കുന്നത്. കുമാരികളുടെ പാദം നിലത്തു സ്പര്‍ശിക്കാന്‍ പാടില്ല എന്നതാണ് അതിലൊരു വിശ്വാസം. പ്രധാനപ്പെട്ട ഉത്സവങ്ങള്‍ക്കോ ആഘോഷങ്ങള്‍ക്കോ മാത്രം പുറത്തിറങ്ങുന്ന കുമാരികളെ ചുമലിലേറ്റിയാണ് രഥത്തിലേക്ക് എഴുന്നള്ളിക്കുക. കുമാരികളാകുന്നതോടെ പുറംലോകവുമായുള്ള ഇവരുടെ ബന്ധം വിച്ഛേദിക്കപ്പെടുന്നു.
വിദ്യാഭ്യാസമുപേക്ഷിച്ച് ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ച് ഏകാന്തമായ ജീവിതം നയിക്കണം.

ദേവിയുടെ പ്രതിരൂപമായി ഇവരെക്കരുതുന്നതിനാല്‍ നിത്യവും ഇവരെ പൂജിക്കുകയും ആരാധിക്കുകയും ചെയ്യും. മത്സ്യം മാംസം തുടങ്ങിയ ഭക്ഷണങ്ങളുപയോഗിക്കാന്‍ പാടില്ല. കുമാരികളുമായി അടുത്തിടപഴകാന്‍ അനുവാദമുള്ളവരും ചിട്ടവട്ടങ്ങള്‍ കര്‍ശനമായി പാലിക്കണം. വിലക്കപ്പെട്ട ആഹാരങ്ങളോ തുകലുപയോഗിച്ചുള്ള സാധനങ്ങളോ ഉപയോഗിക്കാന്‍ ഇവര്‍ക്കും അനുവാദമില്ല.ദേവീ സങ്കല്‍പത്തിലുള്ള കുമാരിമാരുടെ ദര്‍ശനം പുണ്യമാണെന്നാണ് ഇവരുടെ വിശ്വാസം. കുമാരിമാര്‍ തങ്ങളെ നോക്കുന്നതു തന്നെ ഒരു അനുഗ്രഹമാണെന്നു പറയുമ്പോഴും അവളുടെ ചിരിയെ ഭക്തര്‍ ഭയക്കുന്നു.
Leave a Reply