Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൊണ്ണൂറ്റൊമ്പതു വയസ്സു വരെ ശരീരത്തിലെ സകല അവയവങ്ങളും സ്ഥാനം തെറ്റിയ നിലയിൽ ജീവിച്ച റോസ് മേരി ബെന്റ്ലി എന്ന സ്ത്രീയെ കുറിച്ചുള്ള വാര്‍ത്തകള്‍ അടുത്തിടെയാണ് മാധ്യമങ്ങളില്‍ നിറഞ്ഞത്. ഇത് ലോകത്തുതന്നെ അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നാണ് അന്ന് വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ധര്‍ പറഞ്ഞത്. ഇപ്പോള്‍ ഇതാ സമാനമായ മറ്റൊരു കേസ് കൂടി. 66 കാരനായ ഒരാള്‍ക്കാണ് ഇത്തരത്തില്‍ ശരീരത്തിലെ മിക്ക അവയവങ്ങളും സ്ഥാനം തെറ്റിയിരിക്കുന്നത്.
കടുത്ത ചുമയും നെഞ്ചു വേദനയുമായി ആശുപത്രിയില്‍ എത്തിയ ഇയാളുടെ അന്തരികാവയവങ്ങള്‍ എല്ലാം സ്ഥാനം തെറ്റിയതാണെന്ന് പിന്നീടാണ് കണ്ടെത്തിയത്. Situs inversus totalis എന്നാണ് ഈ അവസ്ഥയ്ക്ക് വൈദ്യശാസ്ത്രം നല്‍കിയ പേര്. ഇദ്ദേഹത്തിന്റെ ഹൃദയം വലതുവശത്തും കരള്‍ ഇടതു ഭാഗത്തുമാണ്. 20 വര്‍ഷത്തോളം അഭയാര്‍ഥി ക്യാംപില്‍ കഴിഞ്ഞ ശേഷമാണ് ഇദ്ദേഹം അമേരിക്കയിലേക്കു കുടിയേറിയത്. പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുംതന്നെ ഈ കാലത്ത് ഇല്ലായിരുന്നു.
ചെസ്റ്റ് കാര്‍ഡിയോഗ്രാഫില്‍ ആണ് ഇദ്ദേഹത്തിന്റെ വിചിത്രാവസ്ഥ കണ്ടെത്തിയത്. വയറ്റിലെ മറ്റെല്ലാ അവയവങ്ങളും ഇതേപോലെ തലതിരിഞ്ഞ അവസ്ഥയിലാണ്. നെഞ്ചുവേദന, ചുമ, വയറിന്റെ ഇടതുഭാഗത്ത് വേദന എന്നിവയുമായാണ് അദ്ദേഹം ആശുപത്രിയില്‍ എത്തിയതും ഈ കണ്ടെത്തലിനു കാരണമായതും. എന്നാല്‍ ചെറിയ ശ്വാസകോശഅണുബാധ മാത്രമായിരുന്നു ഇദ്ദേഹത്തിന്റെ പ്രശ്നം. മരുന്നു കൊടുത്തു രോഗം മാറുകയും ചെയ്തു. എന്നാല്‍ ഇതോടെ ഈ അപൂര്‍വരോഗാവസ്ഥ കണ്ടെത്താന്‍ വൈദ്യശാസ്ത്രത്തിനു സാധിച്ചു. പതിനായിരത്തില്‍ ഒരാള്‍ക്ക് എന്ന നിലയിലാണ് ഈ രോഗം ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. 1788 ല്‍ മാത്യൂ ബൈലി എന്ന ആള്‍ക്കാണ് ഈ രോഗം ലോകത്തില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.
Leave a Reply