Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകമഹായുദ്ധങ്ങള്‍ എന്നും മനുഷ്യന് കഷ്ടതകള്‍ മാത്രമാണ് നല്‍കിയിരുന്നത്. പ്രത്യേകിച്ചും പട്ടാളക്കാര്‍ക്ക്. ലോകമഹായുദ്ധങ്ങളില്‍ ഇരകളായവര്‍ ധാരളം ഉണ്ടാകുമെങ്കിലും അതില്‍ പങ്കെടുത്ത പട്ടാളക്കാരുടെ അനുഭവങ്ങള്‍ അതി ഭീരമായിരിക്കും.
ഇതില്‍ പലരും തങ്ങളുടെ അനുഭവങ്ങള്‍ തുറന്നുപറഞ്ഞിട്ടുമുണ്ട്. എന്നാല്‍ രണ്ടാം ലോകമഹായുദ്ധത്തിനിടെ
ജപ്പാന് സേനയിലെ ആയിരക്കണക്കിനു പട്ടാളക്കാര്‍ക്ക് നേരിടേണ്ടി വന്നത് തീര്‍ത്തും ഭയാനകമായ അനുഭവമായിരുന്നു. ബ്രിട്ടീഷ് സൈന്യത്തെ പേടിച്ച് പ്രാണരക്ഷാര്‍ത്ഥം അവര്‍ ഓടിക്കയറിയത് ഒരു പറ്റം നരഭോജി മുതലകള്ക്കിടയിലേക്കായിരുന്നു.

സംഭവത്തിന് സാക്ഷിയായ ബ്രിട്ടിഷ് സൈനികന് ബ്രൂസ് സ്റ്റാന്‍ലി റൈറ്റാണ് ഈ സംഭവത്തെ കുറിച്ച് വിവരിച്ചത്. രണ്ടാം ലോകമഹായുദ്ധം അതിന്റെ പാരമ്യത്തിലെത്തിയ സമയം. 1945 ഫെബ്രുവരിയിലെ ഒരു രാത്രി. ബര്‍മ(ഇന്നത്തെ മ്യാന്മാര്)യോടു ചേര്‍ന്നുള്ള റേംറി ദ്വീപില്‍ പട്രോളിങ്ങിനിറങ്ങിയതായിരുന്നു ബ്രിട്ടീഷ് സൈന്യം.
ദിവസങ്ങള്‍ക്കു മുന്‍പാണ് അവര്‍ ആ ദ്വീപ് ജപ്പാന്റെ കയ്യില്‍ നിന്നു പിടിച്ചെടുത്തത്. 1942 മുതല്‍ റേംറി ജപ്പാന്റെ കൈവശമായിരുന്നു. യുദ്ധസമയത്ത് എയര്‍ബേസ് ആക്കാന്‍ പറ്റിയ സ്ഥലമായതു കൊണ്ടുതന്നെയാണ് ഇന്ത്യന്‍ സേനയുടെ സഹായത്തോടെ ബ്രിട്ടിഷ് സൈന്യം റേംറി കയ്യടക്കാനിറങ്ങിയത്.
തുടര്‍ന്നു നടന്ന പോരാട്ടത്തില്‍ ജപ്പാന് സേനയിലെ ആയിരക്കണക്കിനു പട്ടാളക്കാര്‍ തങ്ങളുടെ താവളം വിട്ടോടി. തൊട്ടുപുറകെ ബ്രിട്ടിഷ് സൈന്യവും. നാലുപാടു നിന്നും വളഞ്ഞുള്ള ആക്രമണമായിരുന്നു ജപ്പാന് നേരിട്ടത്. അതിനാല്‍ത്തന്നെ ദ്വീപിന്റെ മറുഭാഗത്തേക്ക് കടക്കാന്‍ പുതിയ വഴി കണ്ടെത്താന്‍ അവര്‍ നിര്‍ബന്ധിതരായി.
മറുവശത്ത് കൂടുതല്‍ ജാപ്പനീസ് സൈനികരുമുണ്ട്. അവരോടൊപ്പം എത്രയും പെട്ടെന്നു ചേരാനുള്ള തത്രപ്പാടിനിടെ കൂടുതലൊന്നും ആലോചിച്ചില്ല. റേംറി ദ്വീപിലെ കണ്ടല്‍ച്ചെടികള്‍ തിങ്ങിനിറഞ്ഞ ചതുപ്പിലൂടെ രക്ഷപ്പെടാന്‍ പദ്ധതിയിട്ടു. ദ്വീപിലെ 16 കിലോമീറ്റര്‍ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന ആ ചതുപ്പുനിലത്തിലേക്ക് അങ്ങനെയാണ് ആയിരത്തോളം ജാപ്പനീസ് സൈനികര്‍ ഇറങ്ങിയത്. പക്ഷേ വിചാരിച്ചതുപോലെയായിരുന്നില്ല കാര്യങ്ങള്‍. കൊതുകുകളുടെ പടയാണ് ചതുപ്പില്‍ കാത്തിരുന്നത്. പിന്നെ കൊടുംവിഷമുള്ള പാമ്പുകളും ചിലന്തികളും തേളുകളും കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ പതുങ്ങി നിന്നാക്രമിച്ചു.

ചുറ്റിലും ഉപ്പുവെള്ളമായതിനാല്‍ കുടിക്കാന്‍ ഒരു തുള്ളി വെള്ളം കിട്ടാതെ സൈനികര്‍ വലഞ്ഞു. ഒട്ടേറെ പേര് യാത്രയ്ക്കിടെ മരിച്ചുവീണു. തീരത്തേക്കു തിരികെ കയറാനുമാകില്ല, കാരണം ബ്രിട്ടിഷ് സൈന്യം കനത്ത പട്രോളിങ്ങിലായിരുന്നു.
എന്നാല്‍ പ്രാണരക്ഷാര്‍ത്ഥം ചതുപ്പിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ച സൈനികരെ കാത്തിരുന്നത് ലോകത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു. അന്നു രാത്രിയില്‍ പട്രോളിങ്ങിനിടെ ബ്രിട്ടിഷ് സേനാംഗങ്ങള്‍ അസാധാരണമായ കരച്ചിലുകളും വെടിയൊച്ചകളും കേട്ടു.
ദൂരെ ചതുപ്പിലെ വെള്ളം തിളച്ചുമറിയുന്നതു പോലുള്ള ശബ്ദം. ഒപ്പം ഒട്ടേറെ പേരുടെ അലര്‍ച്ചകളും. ചുറ്റിലേക്കും ലക്ഷ്യമൊന്നുമില്ലാതെ വെടിയുതിര്ക്കുകയാണവര്. കരയില്‍ നിന്ന ബ്രിട്ടീഷ് സെനികര്‍ കണ്ടത് ദൂരെ ചതുപ്പിനു നടുവില്‍ പൊട്ടിച്ചിതറുന്ന വെടിയുണ്ടകളുടെ മിന്നലാട്ടങ്ങളാണ്. എന്താണു സംഭവിച്ചതെന്നറിയാന്‍ പിറ്റേന്നു നേരം പുലരുന്നതു വരെ കാത്തിരിക്കേണ്ടി വന്നു.
പുലര്‍ന്നപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ചതുപ്പിലാകെ ചോര കലങ്ങിയിരിക്കുന്നു. പ്രദേശത്താകെ പാറിപ്പറക്കുന്ന കഴുകന്മാര്. അവര്‍ കൊത്തിപ്പറിക്കുന്നതാകട്ടെ മനുഷ്യരുടെ കയ്യും കാലുമെല്ലാം.
ഉരഗവര്‍ഗത്തില്‍പ്പെട്ട ലോകത്തിലെ ഏറ്റവും അപകടകാരികളായ ജീവികളുടെ താവളമായിരുന്നു ആ ചതുപ്പെന്ന് അവര്‍ പിന്നീടാണ് മനസിലാക്കിയത്. ‘സോള്‍ട്ട് ലേക്ക് ക്രോക്കഡൈല്‍സ്’ എന്നറിയപ്പെടുന്ന ആ ഭീമന് തലകള്‍ ജാപ്പനീസ് സൈനികരെ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു.
യുദ്ധത്തില്‍ പരുക്കേറ്റ് ചോരയിറ്റുവീഴുന്ന ശരീരത്തോടെ എത്തിയ സൈനികരെ എളുപ്പത്തില്‍ മണത്തറിയാനും മുതലകള്‍ക്കായി. അതിനാല്‍ത്തന്നെ കൂട്ടംകൂടിയായിരുന്നു ആക്രമണം. തലകളുടെ ആക്രമണത്തില്‍ നിന്ന് ആകെ രക്ഷപ്പെട്ടെത്തിയത് 20 പേരാണ്. അവരാകട്ടെ ബ്രിട്ടിഷ് സൈന്യത്തിന്റെ പിടിയിലുമായി.
അതില്‍ തന്നെ പലരുടെയും അവസ്ഥ മുതലകളുടെ ആക്രമണത്തില്‍ പരിക്കേറ്റ് അതീവ ദയനീയവുമായിരുന്നു. എന്നാല്‍ 400 പേരെങ്കിലും അന്ന് രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.

സംഭവത്തിന് സാക്ഷ്യം വഹിച്ച ബ്രിട്ടിഷ് സൈനികന് ബ്രൂസ് സ്റ്റാന്‍ലി റൈറ്റാണ് ഇതു സംബന്ധിച്ച ഏറ്റവും ആധികാരിക വിവരണം നല്‍കിയിട്ടുള്ളത്. ബാറ്റില്‍ ഓഫ് റേംറി ഐലന്റിലെ ഈ നരഭോജിമുതലകളുടെ വേട്ട നടന്ന രാത്രിയിലെ അനുഭവം അദ്ദേഹം1962ല്‍ എഴുതിയ ‘വൈല്‍ഡ് ലൈഫ് സ്കെച്ചസ് നിയര്‍ ആന്റ് ഫാര്‍’ എന്ന പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
എന്നാല്‍ ഇത് എല്ലാവരും വിശ്വാസത്തിലെടുത്തിട്ടില്ല. എന്നിട്ടും മനുഷ്യനു നേരെ മൃഗങ്ങള്‍ നടത്തിയ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കുരുതിയായാണ് ഈ സംഭവം ഇന്നും അറിയപ്പെടുന്നത്. മുതലകളുടെ ആക്രമണത്തില്‍ ഏറ്റവുമധികം പേര് കൊല്ലപ്പെട്ടതിന്റെ ഗിന്നസ് റെക്കോര്‍ഡും റേംറിയിലെ ഈ നരഭോജി മുതലകളുടെ ആക്രമണത്തിന്റെ പേരിലാണ്.
Leave a Reply