Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോട്ടയം: വീട്ടിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന 85 ദിവസം പ്രായമുള്ള കുഞ്ഞ് മൂർഖന്റെ കടിയേറ്റ് അത്ഭുതകരമായി രക്ഷപെട്ടു.അയ്മനം പുലിക്കുട്ടിശേരി പാറേക്കണ്ടം ബിബിൻകുമാർ–ആതിര ദമ്പതികളുടെ മകനായ അഭിമന്യു ബി. കൃഷ്ണയ്ക്കു 16ന് ആണു മൂർഖൻ പാമ്പിന്റെ കടിയേറ്റത്. തീവ്രപരിചരണ വിഭാഗത്തിൽ ഒരാഴ്ച വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന അഭിമന്യുവിനെ ഇന്നലെ വെന്റിലേറ്ററിൽ നിന്നു മാറ്റി. 12 മണിക്കൂർ ശ്വാസവും 20 മിനിറ്റ് ഹൃദയമിടിപ്പും നിലച്ച അഭിമന്യു ഡോക്ടർമാരെപ്പോലും അദ്ഭുതപ്പെടുത്തിയാണു ജീവൻ തിരികെപ്പിടിച്ചത്.
തുറന്നിട്ട വാതിലിനു സമീപം ആതിരയ്ക്കൊപ്പം നിലത്തു കിടന്നുറങ്ങുമ്പോഴാണു കുഞ്ഞിനു പാമ്പുകടിയേറ്റത്. പാമ്പ് ആതിരയുടെ ദേഹത്തുകൂടി ഇഴഞ്ഞുപോയതോടെ ഉറക്കമുണർന്നു നോക്കിയപ്പോൾ കുട്ടിയുടെ കാലിൽ പാമ്പു കടിച്ചതിന്റെ പാടും രക്തം ഒഴുകുന്നതും കണ്ടു. ആതിര ബഹളംവച്ചതോടെ ബന്ധുക്കളും അയൽവാസികളും ഓടി എത്തി. ഉടൻ മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിലേക്ക് ഓട്ടോയിൽ എത്തിക്കുകയായിരുന്നു.
യാത്രയ്ക്കിടയിൽ തന്നെ കുഞ്ഞിന്റെ ശ്വാസം നിലയ്ക്കുകയും ശരീരം തണുത്തുതുടങ്ങുകയും ചെയ്തതായി ആതിര പറഞ്ഞു. കുഞ്ഞിനെ കൊണ്ടുവന്നതിനു പിന്നാലെ തന്നെ അയൽവാസികൾ ഇവരുടെ വീട്ടിലെ ടിവി സ്റ്റാന്റിനു പിന്നിൽ നിന്നും പാമ്പിനെ കണ്ടെത്തി തല്ലിക്കൊന്ന് ആശുപത്രിയിൽ എത്തിച്ചു. മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ കുഞ്ഞിനെ എത്തിക്കുമ്പോൾ മരണം ഉറപ്പായ അവസ്ഥയിലായിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. പി. സവിത പറഞ്ഞു. കുഞ്ഞിന്റെ ശരീരം പൂർണമായും തണുത്തുമരവിച്ച അവസ്ഥയിലായിരുന്നു. ഹൃദയമിടിപ്പും ശ്വാസവും നിലച്ചിരുന്നു.
മിനിറ്റുകൾക്കുള്ളിൽ മരണം ഉറപ്പാക്കുന്ന സ്ഥിതിയായിരുന്നു. നേരിയ പ്രതീക്ഷ പോലുമില്ലാതെയാണു പ്രാഥമിക ചികിൽസ നൽകി വെന്റിലേറ്ററിലേക്കു മാറ്റിയത്. കടിച്ച പാമ്പിനെ നേരിട്ടു കണ്ടതിനാൽ മൂർഖൻ പാമ്പിന്റെ വിഷത്തിനെതിരെയുള്ള മരുന്നു കൃത്യമായി നൽകാനായതായി ഡോക്ടർ പറഞ്ഞു.
വെന്റിലേറ്ററിൽ കഴിഞ്ഞ അഭിമന്യുവിന് 20 മിനിറ്റിനു ശേഷമാണു ഹൃദയമിടിപ്പു പുനരാരംഭിച്ചത്.തീവ്രപരിചരണ വിഭാഗത്തിൽ ഒരാഴ്ച നീണ്ട ചികിൽസകൾക്കും പരിചരണത്തിനും ഒടുവിൽ ഇന്നലെ കുഞ്ഞ് ഉണർന്നു. കണ്ണുതുറന്നു ചിരിക്കുകയും പാലിനായി അമ്മയെ തിരയുകയും ചെയ്തു.
ഇപ്പോഴും ഒക്സിജൻ നൽകുന്നുണ്ടെങ്കിലും ഏതാനും ദിവസങ്ങൾക്കുള്ളിൽ വാർഡിലേക്കു മാറ്റാനാകുമെന്നാണു ഡോക്ടർമാരുടെ പ്രതീക്ഷ.
Leave a Reply