Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ഗജിനി സിനിമ കണ്ടവർ ഒരിക്കലും മറക്കാത്ത രംഗങ്ങളാവും അതിൽ കോടീശ്വരനായ നായകൻ ഒരു സാധാരണക്കാരനായി പെൺകുട്ടിയോടൊപ്പം ഇടപെടുന്നത്. അല്ലെങ്കിൽ പിച്ചക്കാരൻ എന്ന തമിഴ് സിനിമയിൽ കോടീശ്വരനായ നായകൻ കുറച്ചു കാലത്തേക്ക് പിച്ചക്കാരനായി ജീവിക്കേണ്ടി വരുന്നത്. ഈ സിനിമകൾക്കൊക്കെ സമാനമായ ഒരു സംഭവമാണ് തിരുവനന്തപുരത്ത് വ്യാഴാഴ്ച നടന്നിരിക്കുന്നത്.
തിരുവനന്തപുരത്ത് ആയുര്‍വേദ കോളേജ് ജങ്ഷനിലെ സ്ട്രീറ്റ് റെസ്റ്റോറന്റില്‍ ഒരു ചെറുപ്പക്കാരൻ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ജോലി തേടി വന്നിരുന്നു. പേര് ധ്രുവ്. ആദ്യം ജോലിയൊന്നും കൊടുക്കാതെ ഒഴിവാക്കിയെങ്കിലും പിന്നീട് അവിടെ ജോലിക്കെടുത്തു. അങ്ങനെ ക്ലീനിങ്ങും വെയ്റ്റർ ജോലിയുമൊക്കെയായി ആ ചെറുപ്പക്കാരൻ അവിടെ ദിവസങ്ങൾ നീക്കി.
കൃത്യം ഒരാഴ്ച ജോലി ചെയ്ത ശേഷം മുത്തശ്ശിക്ക് സുഖമില്ല എന്നും ഓണത്തിന് വീട്ടിലെത്തണമെന്നും പറഞ്ഞു അവൻ അവിടെ നിന്നും പോയി. ഓണത്തിരക്കു കാരണം വീണ്ടും വിളിച്ചെങ്കിലും കിട്ടാതെ വന്നപ്പോൾ പിന്നീട് ആ വിഷയം വിടുകയായിരുന്നു ഹോട്ടൽ പങ്കാളികളിൽ ഒരാളായ അൽ അമീൻ.
പിന്നീട് ഈ വ്യാഴാഴ്ചയാണ് ഏവരെയും അതിശയിപ്പിക്കുന്ന ആ സംഭവം നടന്നത്. ഒരാഴ്ച തങ്ങളുടെ ഹോട്ടലിൽ ക്ലീനിങ് ബോയ് ആയി ജോലി ചെയ്ത ആൾ ഒരു ആഡംബര കാറിൽ ഹോട്ടലിലേക്ക് വന്നിരിക്കുന്നു. ഒപ്പം ലക്ഷങ്ങൾ വില മതിക്കുന്ന സമ്മാനങ്ങളും ഇവർക്കായി കൊണ്ടുവന്നിരിക്കുന്നു.
ഹോട്ടൽ ഉടമയും അവിടത്തെ ജീവനക്കാരും എല്ലാം പകച്ചിരിക്കുമ്പോഴാണ് പതിനെട്ടുകാരനായ ധ്രുവ് കാര്യങ്ങൾ വിവരിക്കുന്നത്. ഗുജറാത്തിൽ സൂറത്തിൽ വലിയ രത്നവ്യാപാരിയുടെ മകനാണ് അവൻ. ജീവിതം മനസ്സിലാക്കാനും ജീവിതത്തിന്റെ എല്ലാ വശങ്ങളും അറിഞ്ഞിരിക്കാനുമായി അച്ഛൻ കൊടുത്ത ദൗത്യമായിരുന്നു ഈ പണി.
ധ്രുവിനെ കൂടാതെ കുടുംബത്തിലെ മറ്റു ചെറുപ്പക്കാർക്കും ഇത്തരത്തിലുള്ള സ്ഥലങ്ങളിലേക്ക് അയച്ചിരുന്നു.ഹൈദരാബാദ്, ചെന്നൈ, വിശാഖപട്ടണം, തിരുവനന്തപുരം എന്നിവിടങ്ങളിലായി ഓരോരുത്തരും ജോലി ചെയ്യുകയായിരുന്നു. മൂന്ന് വലിയ കാറുകളിലാണ് ധ്രുവും സംഘവും എത്തിയത്. വിലപിടിപ്പുള്ള പല സമ്മാനങ്ങളും പണവും എല്ലാം തന്നെ അവർ ജീവനക്കാർക്ക് കൈമാറുകയും ചെയ്തു.
Leave a Reply