Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി; മരിച്ചെന്നു കരുതി ബന്ധുക്കൾ മൊബൈൽ മോർച്ചറിയിലാക്കിയ വീട്ടമ്മയ്ക്ക് സംഭവിച്ചത് ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. വണ്ടന്‍മേട് സ്വദേശിനിയായ പുതുവൽ കോളനിയിൽ രത്നവിലാസത്തിൽ മുനിസ്വാമിയുടെ ഭാര്യ രത്ന (52 )ത്തിന് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തേനിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് പിന്നീട് ഇവരുടെ ജീവൻ നിലനിർത്തിയിരുന്നത്. വെന്‍റിലേറ്റർ മാറ്റിയാൽ ഉറപ്പായും ഇവർക്ക് മരണം സംഭവിക്കുമെന്നാണ് ഡോക്ടർമാർ ബന്ധുക്കളോട് പറഞ്ഞിരുന്നത്. ആന്തരികാവയവങ്ങളെല്ലാം പ്രവർത്തനരഹിതമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു ഇവർ.
രോഗം കുറയുന്നില്ലെന്ന് തിരിച്ചറിഞ്ഞതോടെ ബന്ധുക്കൾ വെന്‍റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ വീട്ടമ്മയെ വണ്ടൻമേട്ടിലെ വീട്ടിലേക്ക് കൊണ്ടുപോയി. ഇന്നു രാവിലെ അനക്കമറ്റ നിലയിൽ കണ്ടെത്തിയതോടെ മരിച്ചെന്ന് തെറ്റിദ്ധരിച്ച് ബന്ധുക്കളും കുടുംബാംഗങ്ങളും ചേർന്ന് ‘മൃതദേഹം’ മൊബൈൽ മോർച്ചറിയിലേക്കു മാറ്റി. പിന്നീട് അന്ത്യകർമങ്ങൾക്കുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് മൊബൈൽ മോർച്ചറിക്കുള്ളിലുള്ള വീട്ടമ്മ കണ്ണു തുറന്നത്. മോർച്ചറിയുടെ തണുപ്പ് അസഹ്യമായതോടെ അബോധാവസ്ഥയിലായിരുന്ന വീട്ടമ്മ ഞരങ്ങുകയും മൂളുകയും ചെയ്യുകയായിരുന്നു. ഇത് കണ്ട് ഭയന്നു പരിഭ്രാന്തരമായ വീട്ടുകാര്‍ ഉടൻ തന്നെ വിവരം പൊലീസില്‍ അറിയിച്ചു. പിന്നീട് നടന്ന പരിശോധനയിൽ വീട്ടമ്മ മരിച്ചിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇപ്പോഴും വീട്ടമ്മയുടെ നില അതീവ ഗുരുതരമാണെന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു.
Leave a Reply