Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: വനിതാ ജീവനക്കാരുടെ വസ്ത്രമഴിച്ച് ദേഹപരിശോധന നടത്തിയ കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയിലെ അസ്മ റബ്ബര്‍ പ്രൊഡക്ട്‌സ് സ്ഥാപനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം. സ്ഥാപന മേധാവിക്ക് സാനിട്ടറി നാപ്കിനുകള്‍ അയച്ചാണ് ഒരു വിഭാഗം പ്രതിഷേധിക്കുന്നത്. പ്രതിഷേധക്കുറിപ്പ് എഴുതിയ നാപ്കിനാണ് കമ്പനിയുടെ വിലാസത്തിൽ പ്രതിഷേധക്കാർ അയക്കുന്നത്.ഇതോടൊപ്പം , അസ്മ റബ്ബര്‍ പ്രൊഡക്റ്റ്‌സിന്റെ മാനേജിംഗ് ഡയറക്ട്ടര്‍ക്ക് അയക്കാനായി തയ്യാറാക്കി വച്ച നാപ്കിനുകളുടെ ചിത്രവും പ്രതിഷേധക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. ‘പ്രതിഷേധം, വനിതാ ജീവനക്കാരിയെ ആര്‍ത്തവത്തിന്റെ പേരില്‍ അപമാനിച്ച അസ്മ റബ്ബര്‍ പ്രൊഡക്റ്റ്‌സ് എം ഡി സി വൈ എ രഹിം സമൂഹത്തോട് മാപ്പ് പറയുക’ തുടങ്ങിയ സന്ദേശങ്ങളാണ് നാപ്കിനില്‍ പ്രതിഷേധ സൂചകമായി രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ സ്ഥാപന ഉടമയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വനിതാ സംഘടനകളും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് നാപ്കിൻ ബാത്ത്‌റൂമിൽ ഉപേക്ഷിച്ച യുവതിയെ കണ്ടെത്തുന്നതിന് മൊത്തം സ്ത്രീ ജീവനക്കാരെയും വസ്ത്രമഴിച്ച് പരിശോധിച്ചത്. സൂപ്പർവൈസറുടെ നേതൃത്വത്തിലാണ് 45ഓളം ജീവനക്കാരുടെ വസ്ത്രമഴിച്ച് ദേഹപരിശോധന നടത്തിയത്.ഭീഷണിയിലൂടെയും ബലപ്രയോഗത്തിലൂടെയുമാണ് പരിശോധന നടത്തിയതെന്ന് ജീവനക്കാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങളൊന്നും സ്ഥാപനം നൽകിയിരുന്നില്ലെന്നും വെള്ളം കുടിക്കാനും മൂത്രമൊഴിക്കാൻ പോവാനും തങ്ങളെ അനുവദിച്ചിരുന്നില്ലെന്നും ജീവനക്കാർ പറയുന്നു.
Leave a Reply