Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നെടുമങ്ങാട് : വരണമാല്യം ചാര്‍ത്താനായി കതിര്‍മണ്ഡപത്തില്‍ കയറിയ വധു വരന്റെ കരണത്തടിച്ചു.തുടര്‍ന്ന് ബന്ധുക്കള്‍ കല്യാണമണ്ഡപത്തില്‍ കൂട്ടയടി നടത്തി. ഇന്നലെ രാവിലെ നെടുമങ്ങാട് പഴകുറ്റി എം.ടി ഹാളിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.ആര്യനാട് മരങ്ങാട് സ്വദേശിനിയായ പെൺകുട്ടിയും നെടുമങ്ങാട് പനവൂർ കല്ലിയോട് സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹ വേദിയിലാണ് കൂട്ടത്തല്ലിന് സാക്ഷിയായത്.മുഹൂർത്ത സമയത്ത് വധുവിനെ കാത്ത് കതിർമണ്ഡപത്തിൽ ഇരിക്കുകയായിരുന്നു വരൻ. തുടർന്ന് താലപ്പൊലിയുടെ അകമ്പടിയോടെ വധുവിനെ വിവാഹ വേദിയിലേക്ക് ആനയിച്ചു. കതിർമണ്ഡപത്തിൽ കയറിയ വധു ഇരിക്കാൻ ശ്രമിക്കാതെ അല്പനേരം നിന്നു. സമീപത്ത് ഇരിക്കുകയായിരുന്ന വരന്റെ നേർക്ക് പെട്ടെന്ന് തിരിഞ്ഞ് ചെകിട്ടിൽ ആഞ്ഞടിച്ചു.കതിര്‍മണ്ഡപത്തിലിരുന്ന വിളക്കും പൂജാസാധനങ്ങളും എടുത്ത് ദൂരേക്കെറിയുകയും ചെയ്തു. വധുവിനായി കൊണ്ടുവന്ന കല്യാണപ്പുടവ ഓഡിറ്റോറിയത്തിലിരുന്നവരുടെ പുറത്തേക്കെറിഞ്ഞു. വരനും കൂട്ടരും എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ചു നിന്നുപോയി. സംഭവം കണ്ടുനിന്ന പെൺകുട്ടിയുടെ പിതാവ് ബോധരഹിതനായി വീണു. സദസിലുള്ളവരെല്ലാം ആശ്ചര്യപ്പെട്ട് നിൽക്കുന്നതിനിടെ കതിർമണ്ഡപത്തിൽ നിന്നു താഴെയിറങ്ങിയ വധുവിനെ ചെറുക്കന്റെ വീട്ടുകാരിൽ ചിലർ കൈകാര്യം ചെയ്തു. സംഘർഷത്തിനിടയിൽപ്പെട്ട് പെണ്ണിന്റെ സഹോദരനും ബോധംകെട്ടുവീണു. ഇരുവരെയും ബന്ധുക്കൾ ആശുപത്രിയിൽ കൊണ്ടുപോയി. ഇതോടെ ഇരുവിഭാഗം ബന്ധുക്കളും മുന്നോട്ടെത്തി വരനെയും വധുവിനെയും മാറ്റി മുറികളിലാക്കി. ബന്ധുക്കള്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും നടന്നു. ഒടുവില്‍ പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.പോലീസെത്തി ഇരു വിഭാഗക്കാരെയും സ്റ്റേഷനിൽ കൊണ്ടുപോയി. വരന്റെ പാർട്ടിക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്കാമെന്ന വ്യവസ്ഥയിൽ രാത്രിയോടെ സംഭവം ഒത്തുതീർപ്പിലുമെത്തി.
Leave a Reply