Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 21, 2025 8:23 pm

Menu

Published on July 25, 2015 at 2:56 pm

രാത്രി തെങ്ങില്‍നിന്നും കുഞ്ഞിന്റെ ചിരി കേട്ട് കുട്ടിച്ചാത്തനെന്ന് മന്ത്രവാദി; ഒടുവില്‍ ആ രഹസ്യം കണ്ടെത്തി

bizarre-incident

ഉഡുപ്പി:തെങ്ങില്‍നിന്നും രാത്രി കുഞ്ഞിന്റെ ചിരി കേട്ട് വീട്ടുപറമ്പിലെ തെങ്ങില്‍ ഭൂതം കയറിക്കൂടിയിട്ടുണ്ടെന്ന് കരുതി അവര്‍ മന്ത്രവാദിയെ സമീപിച്ചു. ഒടുവില്‍ അത് മൊബൈല്‍ ഫോണിന്റെ റിംഗ് ടോണ്‍ ആണെന്ന് തിരിച്ചറിഞ്ഞതോടെ എല്ലാവരും ഇളിഭ്യരാവുകയും ചെയ്തു.

കര്‍ണാടക ഉഡുപ്പിയിലെ ഹെമ്മാടിയിലാണ് രസകരമായ സംഭവം അരങ്ങേറിയത്. മൂന്ന് ദിവസം മുമ്പാണ് ഹെമ്മാടിയിലെ ഗോവിന്ദയുടെ വീട്ടുപറമ്പിലെ തെങ്ങില്‍ നിന്നും കുഞ്ഞിന്റെ ചിരി വീട്ടുകാര്‍ കേട്ടത്. ഇതേ തുടര്‍ന്ന് ഗോവിന്ദയും കുടുംബവും തെങ്ങിന്‍ ചുവട്ടിലെത്തി മുകളിലേക്ക് നോക്കിയെങ്കിലും ഒന്നും കണ്ടില്ല. ഇതോടെ തെങ്ങിന്റെ മണ്ടയില്‍ ഭൂതം വാസമുറപ്പിച്ചെന്ന് കരുതി ഭയന്ന വീട്ടുകാര്‍ അടുത്തുള്ള മന്ത്രവാദിയെ ചെന്നുകണ്ടു.

മന്ത്രവാദി മഷിയിട്ടുനോക്കിയ ശേഷം തെങ്ങില്‍ കയറിയത് ഭൂതമല്ലെന്നും അസാമാന്യശേഷിയുള്ള കുട്ടിച്ചാത്തനാണെന്നും അതിനെ ഒഴിവാക്കാന്‍ വന്‍തുക ചെലവുള്ള ക്രിയകള്‍ വേണ്ടിവരുമെന്നും വീട്ടുകാരെ അറിയിച്ചു. തല്‍ക്കാലം കുട്ടിച്ചാത്തന്റെ ഉപദ്രവമുണ്ടാകാതിരിക്കാന്‍ ചരട് ജപിച്ചുനല്‍കുകയും ചെയ്തു.

രണ്ട് ദിവസം മുമ്പ് തെങ്ങുകയറ്റ തൊഴിലാളിയായ ഹെമ്മാടിയിലെ സീനപൂജാരി ഗോവിന്ദയുടെ വീട്ടില്‍ തേങ്ങ പറിച്ചിരുന്നു. അന്ന് തെങ്ങിന് മുകളില്‍ മറന്നുവെച്ചതായിരുന്നു മൊബൈല്‍ ഫോണ്‍. ഫോണ്‍ കാണാതായതിന് ശേഷം പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. ജോലി കഴിഞ്ഞ് രണ്ട് ദിവസം രാത്രി ഫോണില്‍ വിളിച്ചുകൊണ്ടേയിരുന്നു. ഇതാണ് ഗോവിന്ദയുടെ തെങ്ങിന് മുകളിലെ കുട്ടിച്ചാത്തനായി മാറിയത്.

വ്യാഴാഴ്ചയാണ് തന്റെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ട കാര്യം പറഞ്ഞ് സീന പൂജാരി ഗോവിന്ദയുടെ വീട്ടിലെത്തിയത്. തിരച്ചിലിനിടയില്‍ തെങ്ങിന്റെ മണ്ടയില്‍ നിന്നും ഫോണ്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ വീട്ടുകാരും ചമ്മിയെങ്കിലും കൂടുതല്‍ പരിഹാസ്യനായത് തെങ്ങിന്‍ മുകളില്‍ കുട്ടിച്ചാത്തനാണെന്ന് പറഞ്ഞ മന്ത്രവാദിയാണ്. അങ്ങിനെ കുട്ടിച്ചാത്തന്‍ ഭയം ആവിയായി, പിന്നെ കൂട്ടച്ചിരിയായി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News