Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 6:57 am

Menu

Published on February 19, 2014 at 1:10 pm

‘വിശുദ്ധ നരകം: വിശ്വാസത്തിന്റെയും ആരാധനയുടെയും ശുദ്ധഭ്രാന്തിന്റെയും ഓര്‍മക്കുറിപ്പ്’ എന്ന പുസ്തകത്തിൻറെ മലയാള വിവര്‍ത്തനം

book-on-amritanandamayi-by-former-disciple-raises-grave-allegations-2

ലോകം മുഴുവൻ ആരാധകരുള്ള മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തെയും കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ഇരുപതു വര്‍ഷത്തോളം കാലം അമൃതാനന്ദമയിയുടെ മനസാക്ഷി സൂക്ഷിപ്പുകാരിയും ശിഷ്യയുമായിരുന്ന ഓസ്‌ട്രേലിയക്കാരി ഗെയ്ല്‍ ട്രെഡ്‌വെല്‍ (ഗായത്രി) രചിച്ച ‘ഹോളി ഹെല്‍: എ മെമയിര്‍ ഓഫ് ഫെയ്ത്ത്, ഡിവോഷന്‍ ആന്‍ഡ് പ്യൂര്‍ മാഡ്‌നെസ്’ (‘വിശുദ്ധ നരകം: വിശ്വാസത്തിന്റെയും ആരാധനയുടെയും ശുദ്ധഭ്രാന്തിന്റെയും ഓര്‍മക്കുറിപ്പ്’) എന്ന പുസ്തകത്തിൻറെ ഇരുപതാം അധ്യായത്തിൻറെ മലയാള വിവര്‍ത്തനം ‘മീഡിയ വണ്‍’ പുറത്തു വിട്ടു. ഒരു ആശ്രമത്തിലും നടന്നുകൂടാന്‍ പറ്റാത്ത കാര്യങ്ങൾ അമൃതാനന്ദമയിയുടെ ആശ്രമത്തിൽ നടക്കുന്നതായും, അമ്മയുടെ ഏറ്റവും പ്രമുഖ ശിഷ്യനില്‍ നിന്നുണ്ടായ ദുരനുഭവങ്ങളും അവ തന്റെ ജീവിതത്തിലുണ്ടാക്കിയ കടുത്ത ആഘാതങ്ങളെയും കറിച്ചാണ് പറയുന്നത്.

അസ്വസ്ഥനായ ആണ്‍ നിഴല്‍

ഒരു രാത്രി ഗാഡനിദ്രയിലായിരിക്കേ എനിക്കൊരു സ്വപ്നമുണ്ടായി. കണ്ണീര്‍ കറകളുള്ള മുഖങ്ങളുമായി ആയിരക്കണക്കിനു പേര്‍ അമ്മയെ നോക്കി ആര്‍ത്തുവിലപിക്കുന്നതു ഞാന്‍ കണ്ടു. “എന്തിന്, എന്തിന്?” ഉറക്കെ വിലപിച്ച അവര്‍ അലങ്കരിച്ച ആശ്രമ കവാടത്തിനു പുറത്തു നിന്നു സ്വയം മാന്തിപ്പറിച്ചു. “അങ്ങയോടുള്ള ഭക്തിയാല്‍, വിശുദ്ധമായ ആനന്ദം ഞങ്ങള്‍ ബലികഴിച്ചു. പുരുഷനോടോ സ്ത്രീയോടോ ഒപ്പം ഞങ്ങള്‍ ശയിച്ചില്ല. ഇതായിരുന്നോ ഞങ്ങളും അങ്ങും തമ്മിലുള്ള കരാര്‍? ഇതായിരുന്നോ ഞങ്ങളില്‍ നിന്ന് അങ്ങ് തേടിയത്? ” അവര്‍ വിലപിച്ചു. അമ്മേ, പറയുന്നത് പ്രവര്‍ത്തിക്കാതെ അങ്ങേക്കെങ്ങനെ ഞങ്ങളെ വഞ്ചിക്കാന്‍ സാധിക്കുന്നു. വിലപിക്കുന്നവരുടെ കൂട്ടത്തില്‍ എന്റെ മുഖമുണ്ടായിരുന്നില്ല. കാരണം അവരുടെ നിരവധി രഹസ്യങ്ങള്‍ എനിക്കറിയാമായിരുന്നു.
ഉള്ളില്‍ നിന്ന് നിരന്തരം കൊളുത്തിവലിക്കുകയും അറപ്പും നടുക്കവും ഉളവാക്കുകയും ചെയ്യുന്ന രഹസ്യങ്ങള്‍ എനിക്ക് തന്നെയുണ്ടായിരുന്നു. വര്‍ഷങ്ങളായി ഞാന്‍ പേറി നടന്ന രഹസ്യം. തലതിരിഞ്ഞ രീതിയില്‍ ഞാന്‍ ‘മറ്റൊരു സ്ത്രീയായി’ മാറിയിരുന്നു. വിവാഹിതയായ ഒരു സ്ത്രീയെ വഞ്ചിക്കാനോ മറ്റൊരാളുടെ പ്രണയത്തെ തട്ടിയെടുക്കാനോ ഞാന്‍ ശ്രമിച്ചിരുന്നില്ല. തിളച്ചുമറിയുന്ന ഒരു പ്രണയബന്ധത്തിലും ഞാന്‍ അകപ്പെട്ടുമില്ല. സ്വയമറിയാതെ, ഒരു തരത്തില്‍, ബലാല്‍കാരമായി ഒരു ലൈംഗിക ത്രികോണത്തിലകപ്പെടുകയായിരുന്നു ഞാന്‍. ആദ്യത്തെ വ്യക്തി ( ത്രികാലജ്ഞാനിയായ ഗുരുമാതാവ്) രണ്ടാമത്തെയാള്‍( ശിഷ്യയും സേവകയുമായ സ്ത്രീ) അവരുടെ പരിപാവനമായ വാസ സ്ഥാനത്ത് വെച്ച്, ചില സമയങ്ങളില്‍ അവരുറങ്ങുമ്പോള്‍ അവരുടെ‌കിടക്കക്ക് തൊട്ടരികെ വെച്ച് പോലും, നിരന്തരം അപമാനിക്കപ്പെടുകയും ബലാല്‍സംഗം ചെയ്യപ്പെടുകയും ചെയ്യുന്നത് അറിഞ്ഞേയില്ല. സ്ഥലകാലങ്ങള്‍ക്കതീതമായ അവരുടെ ആത്മീയ സംരക്ഷണം ഏറ്റവുമധികം വ്യാപിച്ചു കിടക്കുന്ന സ്ഥലത്താണ് അവരുടെ മൂക്കിനു കീഴെ ഇത് നടമാടിയത്.
സ്നേഹവും ജ്ഞാനോദയവും തേടിയാണ് ഞാന്‍ ആശ്രമത്തില്‍ ചേര്‍ന്നത്. വിശുദ്ദമായ ആദര്‍ശങ്ങളും ഉന്നതമായ ലക്ഷ്യങ്ങളുമായിരുന്നു എന്റെ കൈമുതല്‍. അഞ്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ വികാരാധീനനായി പ്രണയാഭ്യര്‍ഥന നടത്തുന്ന ഒരു പുരുഷന്‍ എന്റെ മുന്നിലെത്തുമെന്ന് ഞാന്‍ നിനച്ചതേയില്ല. അയാളുടെ സമ്മര്‍ദങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ അടിയറവ് പറയുമെന്നും വര്‍ഷങ്ങളോളം അതെന്നെ ഭരിക്കുമെന്നും ഞാന്‍ കരുതിയതേയില്ല. നിഷ്കളങ്കവും മൃദുലവുമായ എന്റെ പ്രകൃതം കൊണ്ട്, ഒരു നിമിഷത്തെ ദൌര്‍ബല്യം കൊണ്ട്, ബാലുവിന്റെ കാമദാഹം തീര്‍ക്കാനുള്ള ഒരു വസ്തുവായി ഞാന്‍ മാറി. വെട്ടിത്തുറന്നു പറയുകയാണങ്കില്‍, അയാളുടെ വക്രബുദ്ധിയുടേയും നിരന്തരമായ ബലാല്‍സംഗങ്ങളുടേയും ഇരയായി ഞാന്‍ മാറി.
1980കളിലെ ഒരു സാധാരണ ദിവസം. ഉച്ച സമയത്ത് മണല്‍ വിരിച്ച മുറ്റത്തുകൂടെ ചെയ്തു തീര്‍ക്കാനുള്ള നൂറുകൂട്ടം കാര്യങ്ങളെ കുറിച്ചാലോചിച്ച് നടക്കുകയായിരുന്നു ഞാന്‍. പെട്ടെന്ന് പിന്നില്‍ നിന്നൊരാള്‍ ഓടിക്കിതച്ച് വന്ന് എന്റെ ദേഹത്ത് വന്ന് തട്ടി. ഞെട്ടിത്തിരിഞ്ഞു നോക്കിയ ഞാന്‍ കണ്ടത് ബാലുവിനെയായിരുന്നു. അയാളുടെ മുഖത്ത് അല്‍പം പിശകുള്ള ഒരു ചിരിയുണ്ടായിരുന്നു. “ഒന്നു മാറിനില്‍ക്കെന്നേ,”എന്റെ തോളത്ത് തട്ടി അയാള്‍ കളി പറഞ്ഞു. നടന്നു പോകുമ്പോള്‍ അര്‍ത്ഥം നിറഞ്ഞ ചിരിയുമായി അയാള്‍ കൂടെ കൂടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.
ഒരു നിമിഷം, ഞാനൊന്നു ചൂളി. ദൈവമേ, അയാളെന്നോട് ശ്രംഗരിക്കുകയായിരുന്നോ? അടുത്ത നിമിഷം തന്നെ ഞാന്‍ ആ ചിന്ത മനസ്സില്‍ നിന്നൊഴിവാക്കി. അനാവശ്യമായ കാര്യങ്ങള്‍ ചിന്തിച്ചുകൂട്ടി വിഡ്ഡിയാവേണ്ടെന്ന് ഞാന്‍ സ്വയം പറഞ്ഞു. എന്റെ ആത്മീയ സഹോദരന്‍മാരാണ് ഇവരൊക്കെ. കഴിഞ്ഞ 5വര്‍ഷം ഇവരോടൊത്തു താമസിച്ചിട്ടും ഒരു തരത്തിലുള്ള അസ്വാഭാവികമായ അനുഭവങ്ങളും എനിക്കുണ്ടായിട്ടില്ല. ആ ദിവസം വൈകീട്ട് വൈകുന്നേരം ഭജനകള്‍ക്കിടെ ആശ നിറഞ്ഞ കണ്ണുകളോടെ അയാളെന്നെ അടിമുടി നോക്കി. അയാളുടെ കണ്ണു നിറഞ്ഞിരുന്നു. നിരവധി തവണ ഇതാവര്‍ത്തിച്ചു. ഭക്തിയുടെ പാരമ്യത്തിലുള്ള അശ്രുധാരയല്ല അതെന്ന് വളരെ പെട്ടെന്ന് തന്നെ ഞാന്‍ മനസ്സിലാക്കി. പെട്ടെന്ന് തന്നെ കണ്ണുകളടച്ച ഞാന്‍ ഗാനാലാപനം കഴിയുന്നതുവരെ അവ അടച്ചു തന്നെ വെച്ചു.
പതിയെ എന്നില്‍ ആശങ്ക തലപൊക്കി. ഒരു പക്ഷെ ഇതൊക്കെ ഞാന്‍ വെറുതേ ചിന്തിച്ചു കൂട്ടിയതുമാത്രമാവില്ല. അയാളുടെ അസ്വാഭാവിക പെരുമാറ്റം കുറച്ചു ദിവസങ്ങള്‍ കൂടി തുടര്‍ന്നു. ഒരു ദിവസം അമ്മയുടെ മുറിക്ക് മുന്നില്‍ അയാള്‍ തന്റെ വികാരങ്ങള്‍ എന്നോട് തുറന്നു പറഞ്ഞു. കണ്ണീരൊലിപ്പിച്ചും മൂക്കുചിറ്റിയും ആ രഹസ്യം അയാള്‍ എന്നോട് തുറന്നു പറഞ്ഞു. “ഗായത്രി, ഞാന്‍ നിന്നെ അതിയായി സ്നേഹിക്കുന്നു. “ഞെട്ടിപ്പോയ ഞാന്‍ ചുറ്റുപാടും നോക്കി ആരും ഞങ്ങളെ കേള്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തി. “എന്താണ് നിങ്ങള്‍ പറയുന്നത്. ഇത് ശരിയല്ല. നിങ്ങള്‍ സ്വയം നിയന്ത്രിക്കണം. ” കുറച്ച് കൂടി മുന്നോട്ട് വന്ന് എന്നെ പിടിച്ചിരുത്താന്‍ വികാരനിര്‍ഭരമായി അയാള്‍ പറഞ്ഞു. “എനിക്ക് നിന്നെ കാണണം. എനിക്ക് നിന്നെ തനിച്ച് കാണണം.” പിറകോട്ട് മാറി, പ്രതിരോധിച്ച ഞാന്‍ അയാളോട് പറഞ്ഞു. നിങ്ങള്‍ ഇപ്പോള്‍ പോവണം. അമ്മ വഴക്കുപറഞ്ഞ കുഞ്ഞിനെ പോലെ ചൊടിച്ചും മൂക്കുചീറ്റിയും അയാള്‍ മുറിവിട്ടു പോയി. എനിക്ക് അസ്വസ്ഥത തോന്നിത്തുടങ്ങി. ഇതെവിടെയാണെത്തുകയാണെന്ന് ചിന്തിച്ചിട്ട് ഒരെത്തുപിടിയും കിട്ടുന്നുണ്ടായിരുന്നില്ല. ആ രാത്രി, കരഞ്ഞ് തളര്‍ന്ന് ഞാനുറങ്ങിപ്പോയി. ഇതിന്റെ അന്തരഫലങ്ങളെ കുറിച്ചോര്‍ത്ത് എന്റെ മനസ്സില്‍ ഭയം ഉരുണ്ടുകൂടി.

പരമസത്യത്തിലേക്കുള്ള എന്റെ പ്രയാണത്തില്‍ മാസംനിബദ്ധമായ രാഗത്തിന് തെല്ലും സ്ഥാനമുണ്ടായിരുന്നില്ല. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വേണുവിനോട് പ്രണയം തോന്നുവെന്ന സംശയം എന്നില്‍ ഉടലെടുത്ത ഉടനെ തന്നെ ഞാന്‍ അതിനെ മുളയിലേ നുള്ളിക്കളഞ്ഞതാണ്. അതിനും മുമ്പ് തിരുവണ്ണാമലയില്‍ എത്തിയപ്പോള്‍ തന്നെ ഞാന്‍ ബ്രഹ്‍മചര്യത്തിന്റെ വഴി തിരഞ്ഞെടുത്തിരുന്നു. അതിനു ശേഷം ഒരു പുരുഷനേയും ഞാന്‍ ആശയോടെ നോക്കിയിട്ടില്ല. ദൈവത്ത മാത്രം ഞാന്‍ ആശിച്ചു. എന്നിരുന്നാലും ഞാനാകുന്ന മനുഷ്യമാംസത്തിന്റെ അടിത്തട്ടിലെവിടെയോ ബാലുവിന് എന്നോടുള്ള തീവ്രമായ അഭിനിവേശം ചെറിയ ഓളങ്ങള്‍ സൃഷ്ടിച്ചു. എന്റെ നിയന്ത്രണം പതിയെ നഷ്ടമാകുന്നതായി എനിക്ക് തോന്നി. പിറ്റേന്ന് രാവിലെ അമ്മയുടെ മുറിയുടെ വരാന്തയില്‍ ഞാന്‍ കിടന്നുറങ്ങുമ്പോള്‍ ആരോ എന്നെ അല്‍പം പരുക്കനായി തന്നെ ഉണര്‍ത്തി. കണ്ണു തുറന്നപ്പോള്‍ ഇരുമ്പഴികള്‍ക്കുള്ളിലൂടെ ഒരു നീളന്‍ വടി എന്റെ ദേഹത്ത് കുത്തുന്നതാണ് ഞാന്‍ കണ്ടത്. ഞെട്ടിപ്പോയ ഞാന്‍ ഇരുന്നു. നോക്കുമ്പോള്‍ വാട്ടര്‍ ടാങ്കിനു മുകളില്‍ ഒരു വലിയ കമ്പുമായി ബാലു നില്‍കുന്നതാണ് കണ്ടത്. അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു.
“പോ, ” പേടിച്ചു പോയ ഞാന്‍ അയാളോട് ആംഗ്യം കാണിച്ചു.
അയാള്‍ പോയി. പക്ഷെ സന്ധ്യക്ക് വീണ്ടും അയാള്‍ വന്നു. അമ്മയുടെ അടുക്കളക്കുള്ളിലെ ഏണിയുടെ മുകളിലെ പടിയിലിരുന്ന് അയാള്‍ പറഞ്ഞു. “നിന്നെ കൂടാതെ എനിക്ക് ജീവിക്കാനാവില്ല. എനിക്ക് നിന്നെ തനിച്ച് കാണണം. ”
“എന്തിനാണ്, നിങ്ങള്‍ക്ക് ഇവിടെ വെച്ച് തന്നെ സംസാരിക്കാമല്ലോ. ” എനിക്ക് തലകറങ്ങുന്നതു പോലെ തോന്നി. ഹൃദയം പടപടാ മിടിച്ചു. തന്റെ അനുചരവൃന്ദത്തിനുള്ളില്‍ വൈകാരികമായ ബന്ധങ്ങളുടലെടുക്കുന്നത് അമ്മ ഒരിക്കലും പ്രോല്‍സാഹിപ്പിച്ചിരുന്നില്ല. പെട്ടെന്നയാള്‍ മുന്നോട്ട് കുനിഞ്ഞ് എന്റെ മുട്ട് ചുറ്റിപ്പിടിച്ച് തേങ്ങി തേങ്ങിക്കരയാന്‍ തുടങ്ങി.
ഈ രീതി കുറച്ചു ദിവസങ്ങള്‍ കൂടി ആവര്‍ത്തിച്ചു. പിന്നീടാണത് സംഭവിച്ചത്. എന്റെ മനസ്സാനിധ്യത്തിന് ഉലച്ചില്‍ തട്ടിത്തുടങ്ങി. പിറ്റേന്ന് പുലര്‍ച്ചെ അയാളുടെ മുറിയില്‍ വെച്ച് തമ്മില്‍ കാണാമെന്ന് ഞാന്‍ സമ്മതിച്ചു. അമ്മയുടെ അടുത്ത് ചെന്ന് ഉണ്ടായതെല്ലാം തുറന്ന് പറഞ്ഞാല്‍ അയാളില്‍ നിന്ന് എനിക്ക് സംരക്ഷണം ലഭിച്ചേനെ. പക്ഷെ ഞാനതിനു തുനിഞ്ഞില്ല. അവരുടെ പരുക്കന്‍ സ്വഭാവം എന്നെ തളര്‍ത്തുകയും വേദനിപ്പിക്കുയും ചെയ്തതിനാല്‍ എന്നോട് മൃദുലമായി പെരുമാറുന്ന ആളോട് എനിക്ക് സ്വാഭാവികമായും ഒരു പ്രതിപത്തി തോന്നി. അയാളെ കാണാമെന്ന് സമ്മതിച്ചപ്പോള്‍ തന്നെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുക എന്നത് എന്റെ മനസ്സിന്റെ വിദൂരമായ കോണില്‍ പോലുമുണ്ടായിരുന്നില്ല. ഈ ആത്മീയ സഹോദരന്‍മാരില്‍ കാമം തിളച്ചു നില്‍പുണ്ട് എന്ന് ചിന്തിക്കാന്‍ പോലും സാധിക്കാത്തത്ര നിഷ്കളങ്കയായിരുന്നു ഞാന്‍ ആ സമയത്ത്. അമ്മയുമായുള്ള അവരുടെ ബന്ധം പരമപരിശുദ്ധമാണെന്ന് ധരിച്ചുവശായതുകൊണ്ട് തന്നെ ബാലു അവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും അശക്തയായിരുന്നു ഞാന്‍. അയാള്‍ എന്നോട് കാണിച്ച സ്നേഹത്തില്‍ നിന്ന് വൈകാരികമായ ഒരാശ്വസവും അല്‍പം ഊര്‍ജവും ലഭിക്കാനാണ് ഞാന്‍ പോയതെന്ന് തോന്നുന്നു. തിരിഞ്ഞു നോക്കുമ്പോള്‍, അയാളുടെ വേദനക്ക് കാരണക്കാരി ഞാനല്ലേയെന്ന് എന്റെ മനസ്സിന്റെ ഒരു വശം എന്നോട് പറഞ്ഞതായി ഞാനോര്‍ക്കുന്നു. അല്ലെങ്കില്‍ അങ്ങനെ കരുതാന്‍ മാത്രം വൈകാരികമായ അടിമത്വത്തിലായിരുന്നു ഞാന്‍.

ആ രാത്രി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. കൊടുംഭീതി എന്റെ തലക്കുചുറ്റും വട്ടമിട്ടു പറന്നു. എന്താണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് അമ്മക്കറിയില്ലേ? ഞങ്ങളുടെ മനസ്സിലെ ഓരോ ചലനങ്ങളും അറിയേണ്ടവരല്ലേ അവര്‍. പിന്നെന്തുകൊണ്ടാണ് അവര്‍ ഇപ്പോഴും ഇടപെടാത്തത്? അല്ലെങ്കില്‍‌ ഇതൊക്കെ അവരുടെ അനുവാദത്തോടു കൂടി തന്നെയാണോ?? ഞാന്‍ കടുത്ത ആശയക്കുഴപ്പത്തിലായി. എന്റെ സപ്തനാഡികളും തളര്‍ന്നു. അടുത്ത ദിവസം പുലര്‍ച്ചെ അയാളോട് സംസാരിക്കാന്‍ ലൈബ്രറിയിലേക്ക് നടന്നു. പെട്ടെന്ന് അയാള്‍ വാതില്‍ കുറ്റിയിട്ടു എന്നെ വട്ടം ചുറ്റിപ്പിടിച്ചു. എനിക്കെന്തെങ്കിലും മനസ്സിലാവുന്നതിനു മുമ്പ് തറയില്‍ കിടക്കുന്ന എന്റെ മേല്‍ അയാളുടെ ശരീരമെത്തിയിരുന്നു. എല്ലാം വളരെ പെട്ടെന്നാണ് സംഭവിച്ചത്. പ്രതിരോധിക്കാന്‍ അശക്തയായിരുന്നു ഞാന്‍. ആദ്യമായി അയാളെന്നില്‍ പ്രവേശിച്ചപ്പോള്‍ ഞാന്‍ പുളഞ്ഞു പോയി. ഞാന്‍ കന്യകയായിരുന്നില്ല. പക്ഷെ ഒരു പുരുഷന്‍ എന്നില്‍ പ്രവേശിച്ചിട്ട് 6 വര്‍ഷത്തോളമായിരുന്നു. ചുമരിനെ നോക്കി ഞാന്‍ ചലനമറ്റു നിന്നു. പക്ഷെ ഇപ്രാവശ്യം നിറഞ്ഞൊഴുകിയത് എന്റെ കണ്ണുകളായിരുന്നു. ഭീതിയും ഞെട്ടലുമായിരുന്നു എന്റെ ശരീരത്തിലൂടെ പ്രവഹിച്ചത്. ലൈംഗിക സുഖത്തിന്റെ നേരിയ അംശം പോലും ഞാനനുഭവിച്ചില്ല. സംഭവിച്ചു കൊണ്ടിരിക്കുന്നത് എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ അപ്പോഴേക്കും വൈകിയിരുന്നു. ഏതായാലും, കാര്യങ്ങളെല്ലാം ഒരു മിനിറ്റു കൊണ്ടു തന്നെ കഴിഞ്ഞു. കൈയില്‍ കരുതിയ ഒരു തുണിക്കഷ്ണത്തിലേക്ക് അയാള്‍ സ്ഖലനം നടത്തി. ഏതായാലും ഞാന്‍ ഗര്‍ഭം ധരിക്കില്ല. എന്റെ ഉദരത്തില്‍ നിന്ന് 18 പൌണ്ട് തൂക്കം വരുന്ന ട്യൂമര്‍ നീക്കം ചെയ്തതിനു ശേഷം ഗര്‍ഭം ധരിക്കാനുള്ള എന്റെ ശേഷി പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരുന്നു. അമ്മയും ഇയാളും അമ്മയുടെ മുറിയില്‍ തനിച്ചിരുന്നതിനു ശേഷം ഇത്തരം തുണിക്കഷ്ണങ്ങള്‍ അമ്മയുടെ കുളിമുറിയില്‍ പാതി കഴുകി ഉണങ്ങാനിട്ടിരുന്ന ദൃശ്യങ്ങള്‍ എന്റെ മനസ്സില്‍ മിന്നിമറഞ്ഞു. ഞാന്‍ ഇതു രണ്ടും മനസ്സിലിട്ടു കൂട്ടിക്കിഴിച്ചു. ഞാനൊരിക്കലും ഗര്‍ഭിണിയാവില്ല. പക്ഷെ അമ്മക്ക് ഗര്‍ഭം ധരിക്കാനാവും. ആ നിമിഷം അയാള്‍ അമ്മയുമായി ലൈംഗിക വേഴ്ചയിലേര്‍പ്പെടുന്നുണ്ടായിരിക്കാം എന്ന് ഞാന്‍ ആദ്യമായി സംശയിച്ചു. ഞാന്‍ എന്നെ വെറുത്തു. അയാളെ വെറുത്തു. എല്ലാത്തിനുമപ്പുറം അമ്മയെ വെറുത്തു. തറയില്‍ നിന്നെഴുന്നേറ്റ് ഞാന്‍ എന്റെ സാരി ശരിപ്പെടുത്തി. ഭയവും വെറുപ്പും എന്നെ അടിമുടി ഉലച്ചു കളഞ്ഞു. ഇത് ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്ന് ഞാന്‍ അയാളോട് തറപ്പിച്ചു പറഞ്ഞു. എന്റെ പിഴവ് കഴുകിക്കളയാന്‍ ഞാന്‍ കുളിമുറിയിലേക്ക് ഓടി. അപ്പോഴാണ് എന്റെ സ്കര്‍ട്ടില്‍ ഞാന്‍ രക്തക്കറ കണ്ടത്. ഞാന്‍ വിറങ്ങലിച്ചു പോയി. എന്റെ കന്യാചര്‍മ്മം വീണ്ടും വളര്‍ന്നുവോഎന്ന് ഒരു നിമിഷം ഞാന്‍ ശങ്കിച്ചു പോയി. അല്ലെങ്കില്‍ ശസ്ത്രക്രിയക്ക് ശേഷം മുറിവുണങ്ങാത്ത ഏതെങ്കിലും കോശങ്ങള്‍ ഇപ്പോഴും എന്റെ ശരീരത്തില്‍ അവശേഷിക്കുന്നുണ്ടോ. എന്നാല്‍ എന്റെ ആദ്യത്തെ പരിഗണന വേഴ്ചയുടെ തെളിവ് ആരും കാണില്ലെന്നുറപ്പു വരുത്തുന്നതിനായിരുന്നു. ഞാന്‍ പെട്ടെന്ന് തന്നെ എന്റെ സ്കര്‍ട്ട് അഴിച്ചു മാറ്റി, അതിലെ കറകള്‍ കഴുകിക്കളഞ്ഞതിനു ശേഷം പരമാവധി ഉരച്ചു വീണ്ടും നനച്ചു. രക്തക്കറ കഴുകിക്കളഞ്ഞെങ്കിലും അകക്കറ മാഞ്ഞില്ല. എനിക്ക് സംഭവിച്ചത് വര്‍ഷങ്ങളോളം എന്നെ നിരന്തരം വേട്ടയാടാന്‍ പോന്നതായിരുന്നു.
കുറച്ചാഴ്ചകള്‍ക്ക് ശേഷം അയാള്‍ വീണ്ടും വന്നു. “എനിക്ക് നിന്നെ കാണണം. ” അയാള്‍ പരിക്ഷീണമായ സ്വരത്തില്‍ പറഞ്ഞു. അയാളോട് വാദിച്ച് രക്ഷപ്പെടാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷെ ഭ്രാന്തുപിടിച്ച അയാള്‍ പിന്‍മാറാന്‍ ഒരുക്കമായിരുന്നില്ല. കെണിയലകപ്പെട്ടതായി എനിക്ക് തോന്നി. ഞാനയാള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ അയാള്‍ പരിഭവക്കെട്ടഴിക്കാനും വിചിത്രമായ ഭാവഹാവാദികള്‍ പ്രദര്‍ശിപ്പിക്കാനും തുടങ്ങും. ഇത് കണ്ടാല്‍ ചുറ്റുമുള്ളവര്‍ എന്താണ് സംഭവിക്കുന്നതെന്ന് തലപുകക്കാനിടയുണ്ട്. ഇതെങ്ങാനും വെളിച്ചത്തുവന്നാല്‍ ഞാനായിരിക്കും അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടി വരിക. ബാലുവായിരിക്കില്ല, ഞാനായിരിക്കും ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുക. ഒരിക്കലും അമ്മ എന്നോട് പ്രത്യേകിച്ചൊരു ദാക്ഷിണ്യവും കാണിച്ചിട്ടില്ല. അതു കൊണ്ടു തന്നെ ഇപ്രാവശ്യം മറിച്ച് സംഭവിക്കുമെന്ന് കരുതാന്‍ എനിക്ക് ന്യായമില്ലായിരുന്നു.

പാശ്ചാത്യ സ്ത്രീകള്‍ സദാചാരബോധമില്ലാത്തവരാണെന്നാണ് ഇന്ത്യയിലെ പൊതുധാരണ. എല്ലാ പഴികളും ഞാന്‍ കേള്‍ക്കേണ്ടിവരുമെന്ന് എനിക്ക് തോന്നി. ചിലപ്പോള്‍ എന്നെ ആശ്രമത്തില്‍ നിന്ന് തന്നെ പുറത്താക്കാക്കുകയും അതുവഴി അമ്മയെ സേവിക്കാനുള്ള അവസരം നഷ്ടപ്പെടുകയും ചെയ്തേക്കാം. അങ്ങനെയുള്ള സാഹചര്യം താങ്ങാന്‍ എനിക്കാവില്ലെന്ന് എനിക്ക് നന്നായറിയാമായിരുന്നു. അയാളുടെ കുടിടലത നിറഞ്ഞ ആഗ്രഹങ്ങള്‍ക്ക് വഴങ്ങുകയല്ലാതെ എന്റെ മുന്നില്‍ മറ്റുവഴികളില്ലെന്ന് എനിക്ക് തോന്നി. എന്നെ കാണണമെന്ന് അയാള്‍ ആജ്ഞാസ്വരത്തില്‍ അറിയിക്കും. സൌകര്യപ്രദമായി ‘കാണാനുള്ള’ വഴി ഒരുക്കേണ്ടത് ഞാനാണ്. വര്‍ഷത്തില്‍ കുറച്ച് ‘തവണകള്‍’ മാത്രമേ അയാള്‍ ഞാനുമായി സന്ധിച്ചുള്ളൂ. പക്ഷെ ആ‘തവണകള്‍’ ധാരാളമുണ്ടായിരുന്നു. അയാളെ ആട്ടിയകറ്റാനും അനിവാര്യമായതിനെ തടഞ്ഞു നിര്‍ത്താനും ഞാന്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ ഞാന്‍ എത്രകണ്ട് തടയാന്‍ ശ്രമിച്ചുവോ അത്രകണ്ട് അയാള്‍ ക്രുദ്ധനായി. രാത്രിയില്‍ എന്റെ ഫോണ്‍ ശബ്ദിക്കും. “എനിക്ക് നിന്നെ കാണണം.” ഗാഡമായ ശബ്ദത്തില്‍ അയാള്‍ മന്ത്രിക്കും. അയാളുടെ ശ്വാസ്വോച്ഛ്വാസം ഫോണിലൂടെ എനിക്ക് കേള്‍ക്കാമായിരുന്നു. “പറ്റില്ല.” ഒച്ചവെച്ച് ഞാന്‍ ഫോണ്‍ വെക്കും. പക്ഷെ ഉടന്‍ തന്നെ എന്റെ ഹൃദയം മലക്കം മറിയും. എന്റെ അകം നീറും. കാപട്യത്തില്‍ ജീവിക്കുന്നത് എന്നെ കൊന്നുകൊണ്ടിരുന്നു. ഉടന്‍ തന്നെ ഫോണ്‍ വീണ്ടും ശബ്ദിക്കും. “നീ എപ്പോഴും പറ്റില്ലെന്ന് പറയും! നീ എന്നെ അനുസരിച്ചേ പറ്റൂ! കുറച്ച് സമയത്തിനുള്ളില്‍ ഞാന്‍ അവിടെയെത്തും”
ആശ്രമത്തിലെ മറ്റുഭാഗങ്ങളിലേക്ക് അമ്മ പോകുമ്പോള്‍ അവരുടെ കാലടികളുടെ ശബ്ദം കോണിപ്പടികളും കടന്ന് നേര്‍ത്ത് നേര്‍ത്തില്ലാതായിത്തീരുന്നത് ഞാന്‍ കേള്‍ക്കും. നിമിഷങ്ങള്‍ക്കകം കാമം കൊണ്ട് തിളക്കുന്ന വൃത്തികെട്ട ഒരിരുണ്ട രൂപം എന്റെ മുന്നിലെത്തും. അയാളുടെ കണ്ണുകള്‍ പഴയ പോലെ പ്രണയത്തിന്റെ പ്രഭ പരത്തിയില്ല. പകരം ആ കണ്ണുകള്‍ ആസക്തിമൂലം ക്രുദ്ധമായിരുന്നു. അയാളുടെ മുഖം പഴയ പോലെ മാന്യതയുടെ മൂടുപടമണിഞ്ഞില്ല. തീപ്പൊരി പാറുന്ന പോലെ തോന്നിച്ച ആ മുഖം അസ്വസ്ഥമായിരുന്നു.
പൊണ്ണത്തടിയും തോള്‍ വരെ നീണ്ട മുടിയിഴകള്‍ മറച്ച പാതിമുഖവുമായി അയാള്‍ എന്‍റെ അടുത്തേക്ക് ഓടി വന്ന് ഒച്ചവെക്കും. “എന്തുകൊണ്ടാണ് നീ എപ്പോഴും പറ്റില്ലെന്ന് പറയുന്നത്. ”
ഒരു രാത്രി, എന്റെ കൈ ബലമായി പിടിച്ച് വെച്ച്(അത് പിന്നീട് ഇരുണ്ട് നീലിച്ചു) അയാള്‍ എന്‍റെ പിന്നില്‍ അടിക്കാന്‍ തുടങ്ങി. ഭയവും അറപ്പും എന്നിലേക്ക് അരിച്ചു കയറി. ഞാന്‍ താഴത്തെ വൃത്തിഹീനമായ ബാത്റൂം ഫ്ലോറിലേക്ക് പോയി അയാള്‍ക്ക് വഴങ്ങി. സാരി ഉയര്‍ത്തിപ്പിടിച്ച്, പല്ലിറുമ്മി ആ എപ്പിസോഡ് അവസാനിക്കാന്‍ ഞാന്‍ കാത്തുനിന്നു. നേരിയ ശബ്ദം പോലും പുറത്തുകേള്‍ക്കാതെ ഞാന്‍ നീറിക്കരയും. ഒരിറ്റു കണ്ണീര്‍ പൊഴിക്കാതെ ഞാന്‍ തേങ്ങിയമരും.

ഇന്ത്യന്‍ ആശ്രമത്തില്‍ ആളുകളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ ബാലുവിന് എന്നെ നശിപ്പിക്കാനുള്ള അവസരങ്ങള്‍ കുറഞ്ഞു വന്നു. ഞാനുമായി ഇടപെടാന്‍ അയാള്‍ വിദേശയാത്രകളെ ആശ്രയിക്കാന്‍ തുടങ്ങി. യൂറോപ്പ് സന്ദര്‍ശന വേളകളില്‍ അയാള്‍ പ്രഭാത ധ്യാനങ്ങളില്‍ പങ്കെടുക്കാറില്ല. അമ്മയുടെ “പാഠനങ്ങളെ” കുറിച്ചുളള പുതിയ പുസ്തകമെഴുതാന്‍ അയാള്‍ വീട്ടില്‍ തങ്ങും. അയാളുടെ ഒഴിവുസമയം എനിക്ക് കെട്ടവാര്‍ത്തയായിരുന്നു. അടുക്കളയില്‍ അമ്മക്കും സംഘത്തിനുമുള്ള ഭക്ഷണം തയ്യാറാക്കുന്നതില്‍ ഞാന്‍ വ്യാപൃതയായിരിക്കുമ്പോള്‍ ബാലു അയാളുടെ മുറിയിലേക്ക് ചെല്ലാന്‍ എന്നെ നിര്‍ബന്ധിക്കും. അടുക്കളയില്‍ നിന്നും സഹായിയായ പെണ്‍കുട്ടിയില്‍ നിന്നും ജാഗ്രതയോടെ പിന്‍വാങ്ങി അയാളുടെ മുറിയിലേക്ക് ചെല്ലുന്നതു വരെ അടുത്തുള്ള ഹാളില്‍ അയാള്‍ ഇടക്കിടെ പ്രത്യക്ഷപ്പെടും. സമയം വൈകുംതോറും അയാളുടെ മുഖത്ത് ഇരുട്ട് വ്യാപിക്കും.ഗതികിട്ടാതലയുന്ന ദുര്‍ഭൂതത്തെ പോലെ അയാള്‍ കൂടുതല്‍ ക്രുദ്ധനാവും. ഇത്തരം ചൊറിയുന്ന പെരുമാറ്റ രീതികളാണ്- അടക്കിവെച്ച കോപം പാറുന്ന കണ്ണുകള്‍- എന്നെ കൂടുതല്‍ കെണിയിലകപ്പെടുത്തിയത്. അയാളെ ഭയന്നതു കൊണ്ടല്ല. അയാളുടെ നിലവിട്ട പെരുമാറ്റ രീതികള്‍ സംശയമുയര്‍ത്തുമെന്ന ഭയമായിരുന്നു എന്നെ ഭരിച്ചത്. അങ്ങനെ സംഭവിച്ചാല്‍, ഞാനായിരിക്കും ശിക്ഷിക്കപ്പെടുക. അയാളുടെ കടുത്ത നിര്‍ബന്ധത്തിനു വഴങ്ങി, മനസ്സമാധാനം ലഭിക്കാന്‍ മനസ്സില്ലാമനസ്സോടെ ഞാന്‍ അയാളുടെ മുറിയിലേക്ക് പോവും. വൃത്തികെട്ട ഒരു ജന്തുവിനെ പോലെ എന്റെ ദേഹത്ത് ചാടിക്കയറി അയാള്‍ ദാഹം തീര്‍ക്കും. ശേഷം അമ്മയുടെ അധ്യാപനങ്ങളെഴുതുന്ന പണിയിലേക്ക് വീണ്ടും തിരിയും.
ഒരു തവണ, ഒരു മൌറീഷ്യസ് യാത്രക്കിടെ അയാളെ ആട്ടിയകറ്റുന്നതില്‍ ഞാന്‍ വിജയിച്ചു. അയാളുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥനകള്‍ അവഗണിച്ചതില്‍ എനിക്ക് അത്യധികം സന്തോഷവും ആശ്വാസവും തോന്നി. ഇന്ത്യയിലേക്ക് മടങ്ങാനുള്ള സമയമായി. എയര്‍പോട്ടിലേക്ക് തിരിക്കുന്നതിനു മുമ്പ് ഞാന്‍ അമ്മയുടെ സാധനസാമഗ്രികള്‍ അടുക്കിവെക്കുന്നതിന്റെ അവസാന പണികളിലായിരുന്നു. പെട്ടെന്നാണ് അയാള്‍ വാതില്‍ പടിയിലെത്തിയത്. നരകത്തില്‍ നിന്നു വന്ന കരുമ്പൂതത്തെ പോലെ അയാള്‍ എന്റെ മുറിയിലേക്ക് കുതിച്ചു വന്നു. പതഞ്ഞു പൊങ്ങുന്ന ദേഷ്യത്തോടെ അയാള്‍ എന്നെ അടിക്കാനാഞ്ഞു. ഉടനടി അയാളുടെ അടിതടുക്കാന്‍ ഞാന്‍ കൈയ്യുയര്‍ത്തി. എന്റെ പെരുവിരലിനാണ് അയാളുടെ അടികൊണ്ടത്. വേദന കൊണ്ടു പുളഞ്ഞ ഞാന്‍ തലകുനിച്ചിരുന്നു. തലയുയര്‍ത്തിയപ്പോഴേക്കും അയാള്‍ പോയിക്കഴിഞ്ഞിരുന്നു. ഞാന്‍ ആഞ്ഞു ശ്വാസം വലിച്ചു. തുളുമ്പാനൊരുങ്ങി നിന്ന കണ്ണീര്‍ തുള്ളികളെ തുടച്ചു മാറ്റി, ബാഗുകളുമെടുത്തു കാറിന്നടുത്തേക്ക് നീങ്ങി. മുന്നിലെ സീറ്റില്‍ ചത്തനോട്ടവുമായി അയാളിരിക്കുന്നതു കണ്ടപ്പോള്‍ എന്റെ ഹൃദയം ദേഷ്യം കൊണ്ട് പൊട്ടിത്തെറിച്ചു.
എനിക്ക് യാതൊരു രീതിയിലും പ്രതികരിക്കാനാവുമായിരുന്നില്ല. അതു കൊണ്ട് ട്രങ്കില്‍ ലഗേജ് വെച്ച് ഞാന്‍ കാറിലേക്ക് കയറി അമ്മയുടെ അടുത്തിരുന്നു. എന്റെ കൈ വേദനകൊണ്ടു പുളയുന്നുണ്ടായിരുന്നു. എന്നാല്‍ അമ്മ ചോദിക്കുമെന്ന് ഭയന്ന് വേദനയുള്ള കാര്യം മറച്ചുവെക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അല്‍പ സമയം മുമ്പ് സംഭവിച്ചത് ഞാന്‍ എങ്ങനെ അമ്മയോട് പറയും? എന്തിനാണ് അത് സംഭവിച്ചതെന്ന് എനിക്കവരോട് എങ്ങനെ പറയാനാവും? അടിമുടി പ്രകോപിതയായിരുന്ന എന്റെ മനസ്സ് അമ്മയോട് ഇങ്ങനെ പറയാന്‍ കൊതിച്ചു, “ ഓ, ഞാനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള അവസരം ഒരുക്കാത്തതു കൊണ്ട് അമ്മയുടെ പുന്നാരമോന്‍ എന്നെ ഇടിച്ചു. അതുകൊണ്ടാണ് എന്റെ വിരലുകള്‍ ഉളുക്കിയിരിക്കുന്നത്. ഇപ്പോള്‍ തൃപ്തിയായോ? ”
അത്തരം വാക്കുകളൊന്നും ഒരിക്കലും ആരും ഉരിയാടിയില്ല. ഞാന്‍ നിശബ്ദമായി എല്ലാം സഹിച്ചു. കുറച്ചു മണിക്കൂറുകള്‍ കഴിഞ്ഞ് വിമാനത്തിലിരിക്കുമ്പോള്‍ എന്റെ കൈ ബലൂണ്‍ പോലെ വീങ്ങാന്‍ തുടങ്ങി. വീങ്ങിയ കൈ ആരും കാണാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഇടയിലെപ്പോഴോ അമ്മ, എന്റെ കൈ ശ്രദ്ധിച്ചതായി ഞാനോര്‍ക്കുന്നു. പക്ഷെ അവര്‍ അതിനെ കുറിച്ച് അന്വേഷിക്കാന്‍ തുനിഞ്ഞില്ല. എന്റെ ശാരീരിക സ്ഥിതി അമ്മക്ക് ഒരു വിഷയമേ ആയിരുന്നില്ലെന്ന കാര്യം ആദ്യമായി എന്നെ സന്തോഷിപ്പിച്ച നേരമായിരുന്നു അത്.

ഒടുവില്‍ ബാലുവിന്റെ ചൂഷണം തീര്‍ത്തും സ്വാഭാവികമായ ഒന്നായി മനസ്സിലാക്കാന്‍ എന്റെ മനസ്സ് പാകപ്പെട്ടു തുടങ്ങി. കെണിയിലകപ്പെട്ടതായി എനിക്ക് തോന്നിയെങ്കിലും ഞാനൊരിരയാണെന്ന് ഒരിക്കല്‍ പോലും എനിക്ക് തോന്നിയില്ല. ലൈംഗിക ചൂഷണത്തിനിരയാവുന്ന പലരെയും പോലെ തെറ്റ് എന്റെ ഭാഗത്താണെന്ന് ഞാന്‍ വിശ്വസിച്ചു.
ഒരു പ്രാവശ്യം മാത്രമാണ് ഈ ബലാല്‍സംഗ വീരനെ അടിച്ചോടിക്കാന്‍ എനിക്ക് സാധിച്ചത്. ഞങ്ങള്‍ ഉത്തരേന്ത്യന്‍ ടൂറിലായിരുന്നു. ഒരു ദിവസം മുഴുവന്‍ റോഡുമാര്‍ഗം സഞ്ചരിച്ച ഞങ്ങള്‍ പ്രഭാതസമയത്താണ് ലക്ഷ്യ സ്ഥാനത്തെത്തിയത്. ഞാന്‍ തീര്‍ത്തും ക്ഷീണിതയായിരുന്നു. ബോധം കെട്ടുറങ്ങുകയായിരുന്ന ഞാന്‍ പെട്ടെന്ന് തന്നെ ഞെട്ടിയെഴുന്നേറ്റു. എന്റെ ദേഹത്തില്‍ 2 കൈകള്‍ ഇഴഞ്ഞു നീങ്ങുന്നു. എപ്പോഴാണ്, എങ്ങനെയാണൊന്നും എനിക്കറിഞ്ഞു കൂടാ, അമ്മയുടെ മുറിയിലൂടെ വന്ന അയാള്‍ മുറിക്ക് പുറത്ത് വരാന്തയിലുറങ്ങുകയായിരുന്ന എന്നെ കണ്ടു. ഉറക്കചടവിലും പരിഭ്രാന്തിയിലും ഞാന്‍ കാലിട്ടടിക്കുകയും അയാളെ അടിക്കുകയും ചെയ്തു. ദൂരെ പോകാന്‍ ഞാന്‍ അയാളോട് അട്ടഹസിച്ചു. ഒരു നിമിഷം കൊണ്ട് അയാള്‍ അപ്രത്യക്ഷനായി. ഞാന്‍ വീണ്ടും അന്തം വിട്ടുറങ്ങി. ഈ കോലാഹലങ്ങളൊക്കെ അമ്മ കേള്‍ക്കുമോ എന്ന് ആ സമയം ഞാന്‍ ചിന്തിച്ചതേയില്ല. സ്വയം സംരക്ഷിക്കാനായിരുന്നു എന്റെയുള്ളിലെ ജന്തുധര്‍മ്മം ആ സമയം എന്നോട് പറഞ്ഞത്.
ഉറക്കമുണര്‍ന്നതിനു ശേഷം നടന്ന സംഭവങ്ങളെ കുറിച്ചാലോചിച്ച് എന്റെയുള്ളില്‍ ഭയം ഉറഞ്ഞുകൂടാന്‍ തുടങ്ങി. ഞാനയാളോട് ശണ്ഠകൂടുന്നത് അമ്മ ഉറപ്പായും ഉറപ്പായും കേട്ടിരിക്കില്ലേ? എനിക്ക് ആവലാതിയായി. പക്ഷെ സംഭവത്തെ കുറിച്ച് അമ്മ എന്നോട് യാതൊന്നും ചോദിച്ചില്ല.
പടിഞ്ഞാറന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ പലപ്പോഴും ബാലു രാത്രിയില്‍ അമ്മയുടെ മുറിയില്‍ വന്ന് മെത്തക്കരികിലിരുന്ന് അവരെ കാലുതിരുമ്മിക്കൊടുത്ത് ഉറക്കാറുണ്ട്. അമ്മ ഉറങ്ങിക്കഴിഞ്ഞാല്‍ പരവതാനിയിലൂടെ അയാള്‍ എന്റെ നേരെ ഇഴഞ്ഞു വരും എന്നറിയാവുന്നതു കൊണ്ട് തന്നെ എന്റെ ഹൃദയമിടിപ്പ് നിലക്കും. അമ്മയുടെ കട്ടിലിനു താഴെ, അവരുടെ മൂക്കിനു കീഴെ ഞാന്‍ ബലാല്‍സംഗം ചെയ്യപ്പെടും. തൊലിയുരിക്കുന്ന ഈ അപമാനത്തിനു നേരെ എതിര്‍ശബ്ദമുയര്‍ത്തുന്നതു കൊണ്ട് യാതൊരു പ്രയോജനവുമുണ്ടായിരുന്നില്ല. അതുകൊണ്ട് ഒരു യന്ത്രത്തെ പോലെ ഞാന്‍ അവിടെ കിടന്നു. ശരീരത്തിലെ ഓരോ കോശങ്ങളും അപമാന ഭാരം കൊണ്ടും ദേഷ്യം കൊണ്ടും കരയുമ്പോള്‍ തന്നെ, എന്നെ ഉപയോഗിച്ച് കടന്നുകളയാന്‍ ഞാന്‍ അയാളെ അനുവദിച്ചു.
ഈ വര്‍ഷങ്ങളിലൊക്കെയും ഒരു തവണ പോലും ഞാന്‍ അയാളെ സമീപിച്ചില്ല. എനിക്കതിനു യാതൊരു താല്‍പര്യവുമുണ്ടായിരുന്നില്ല. എന്റെ മനസ്സു മുഴുവന്‍ മറ്റുകാര്യങ്ങളിലായിരുന്നു. ആത്മീയ ജീവിതത്തിലും അമ്മയുടെ തോഴി എന്ന നിലയിലുള്ള എന്റെ കര്‍ത്തവ്യത്തിലും പൂര്‍ണ്ണമായും മുഴുകിയിരുന്ന എനിക്ക് ലൈംഗിക ഭ്രമങ്ങളില്‍ അഭിരമിക്കാന്‍ സമയമുണ്ടായിരുന്നില്ല. ഇതിനൊക്കെ പുറമേ, അയാള്‍ എന്നില്‍ ലൈംഗികമായ നേരിയ ചലനമൊന്നുമുണ്ടാക്കിയില്ല എന്നതും യാഥാര്‍ഥ്യമാണ്. എന്നെ ചുംബിക്കാന്‍ അയാളൊരിക്കലും ശ്രമിച്ചിരുന്നില്ല. അതിനൊന്നും അയാള്‍ക്ക് സമയമുണ്ടായിരുന്നില്ല. എന്റെ മുന്നിലെത്തിയ ഉടനെ അയാള്‍ തന്റെ ലിംഗം പുറത്തെടുത്ത് എന്റെ മുകളില്‍ കിടന്ന് ഉള്ളിലേക്ക് ആഴ്ന്നിറങ്ങി മുരളലുകളുടെ അകമ്പടിയോടെ നാലോ അഞ്ചോ തവണ ദേഹം ചലിപ്പിക്കും. എല്ലാം ഞൊടിയിടയില്‍ അവസാനിക്കും. അയാളുടെ പ്രാക്‍തനമായ ആസക്തികള്‍ തീര്‍ക്കാനുള്ള വസ്തുവായിരുന്നു ഞാന്‍. ഊറിക്കിടക്കുന്ന ശുക്ലം പുറത്തേക്ക് വിടാനും ഞെരിപിരികൊള്ളുന്ന ആസക്തികള്‍ ശമിപ്പിക്കുവാനുമുള്ള വെറുമൊരു ഉപകരണം.
അമ്മയുടെ ശിഷ്യഗണങ്ങളുടെ തലവനായ ഇയാള്‍ അജ്ഞതയുടെ പടുകുഴിയിലകപ്പെട്ട ഒരുവനെ പോലെയാണ് പെരുമാറിയിരുന്നത്. സ്വന്തത്തെ കുറിച്ചുള്ള ബോധമോ സഹജീവി സ്നേഹമോ അയാള്‍ക്കുണ്ടായിരുന്നില്ല. സമഷ്ടി സ്നേഹം, ആര്‍ദ്രത, കാരുണ്യം, ബഹുമാനം തുടങ്ങിയ ഗുണങ്ങളെ കുറിച്ച് പറയേണ്ടതില്ല. പറഞ്ഞ കാര്യം പ്രവര്‍ത്തിക്കാതെ അമ്മ തന്നെയല്ലേ ഇത്തരം കാര്യങ്ങള്‍ക്ക് മാതൃക ചമച്ച് കൊടുത്തതെന്ന് ഇപ്പോഴും എന്റെ മനസ്സില്‍ ചോദ്യമായവശേഷിക്കുന്നുണ്ട്. ഇത്രയും നീചവും മനുഷ്യപറ്റില്ലാത്തതുമായ പെരുമാറ്റത്തിന് അവര്‍ അയാള്‍ക്ക് അനുമതി കൊടുത്തതായി അയാളുടെ രോഗാതുരമായ മനസ്സ് കരുതിയോ?
നിരന്തരം നടന്നുകൊണ്ടിരുന്ന ലൈംഗിക പീഡനം മനസ്സിന്റെ അടിത്തട്ടില്‍ നിന്ന് അമ്മയോടുള്ള എന്റെ ഭക്തിയും ചോര്‍ത്തിക്കളയുന്നുണ്ടായിരുന്നു. എന്റെ മനസ്സില്‍ രണ്ട് സാധ്യതകളാണ് തെളിഞ്ഞു വന്നത്- ഒന്നുകില്‍ ഈ പീഡനങ്ങളെല്ലാം അവര്‍ അറിയുന്നുണ്ട്. എങ്കില്‍ അത് വീണ്ടും തുടരാന്‍ അവരെന്തുകൊണ്ട് അനുവദിക്കുന്നു? ഇനി അവരറിഞ്ഞില്ലെന്ന് വെക്കുക? അങ്ങനെയാണെങ്കില്‍ അവര്‍ സര്‍വജ്ഞയാണെന്നും, അമ്മ ദേവിയുടെ അവതാരമാണെന്നൊക്കെയുള്ള സിദ്ധാന്തങ്ങളെ അത് നെടുകെ പിളര്‍ക്കും.
സന്യാസത്തിനുള്ള ദീക്ഷയും സ്ഥാനവസ്ത്രങ്ങളും ലഭിച്ചതിനു ശേഷമെങ്കിലും എന്റെ ദുരിതപര്‍വ്വത്തിനറുതിയാവുമെന്ന് ഞാന്‍ കരുതി. ഭൂതകാലം മറന്ന് പുതിയ ഒരു ജീവിതം തുടങ്ങാനുള്ള സുവര്‍ണ്ണാവസരം വന്നെത്തിയെന്ന് ഞാന്‍ കരുതി. ആളുകളെ കണ്ണുകളിലേക്ക് നോക്കാനും സ്വന്തത്തെ കുറിച്ച് മോശപ്പെട്ടവളല്ലെന്ന അഭിപ്രായം മനസ്സിലുണരാനും ഞാന്‍ വല്ലാതെ കൊതിച്ചു. കുറച്ചു മാസങ്ങള്‍ എല്ലാം നേരാംവണ്ണം തന്നെ പോയി. അവസാനം രക്ഷപ്പെട്ടെന്ന് എനിക്ക് തോന്നി. ദുരനുഭവങ്ങള്‍ക്കെല്ലാം അറുതിയായെന്ന് സത്യമായും തന്നെ ഞാന്‍ കരുതി. എന്നാല്‍ ഒരു ദിവസം യാചിച്ചും കെഞ്ചിയും അയാള്‍ വന്നു.
“പറ്റില്ല.” എന്റെ ആത്മാവിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ അട്ടഹസിച്ചു. “നിനക്കെന്നെ ഉപയോഗിക്കാനാവില്ല. ഈ ശാപത്തില്‍ നിന്ന് എന്നെ വിട്ടയച്ച് മാന്യയായി ജീവിക്കാന്‍ നീ യെന്നെ അനുവദിക്കണം. പോയി, മറ്റാരെയെങ്കിലും കണ്ടുപിടിക്കാന്‍ നോക്ക്. ഞാന്‍ അയാളോട് യാചിച്ചു.”
“നിന്നെ മാത്രമേ ഞാന്‍ പ്രണയിക്കുന്നുള്ളൂ. മറ്റാരുടേയും ഒപ്പമാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ” അയാള്‍ ചിണുങ്ങി.
“നിങ്ങള്‍ ഇതിനെ പ്രണയം എന്നുവിളിക്കുന്നു. എന്നെ ഇങ്ങനെ ബലാല്‍കാരമായി ഉപയോഗിക്കുന്നതിനെ നിങ്ങള്‍ക്കെങ്ങനെ പ്രണയം എന്ന് വിളിക്കാന്‍ ധൈര്യം വരുന്നു. ഇത് ലൈംഗിക ബ്ലാക്ക്മെയിലിംഗാണ്. ഇത് കുടിലതയാണ്. ” ദേഷ്യം എന്നെ ഒരു കൊടുങ്കാറ്റാക്കി മാറ്റുകയായിരുന്നു.
ഉള്ളതു വെട്ടിത്തുറന്ന് പറഞ്ഞ് ‘ബലാല്‍സംഗം’ എന്ന പദം ഉപയോഗിക്കാന്‍ എനിക്ക് വര്‍ഷങ്ങള്‍ വേണ്ടി വന്നു. കഷ്ടമെന്ന് പറയട്ടേ, എന്റെ വാക്കുകള്‍ ബധിരകര്‍ണ്ണങ്ങളിലാണ് പതിച്ചത്. ഈ രോഗിയുടെ കരാളഹസ്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ എനിക്കായില്ല.

കടപ്പാട് :- മീഡിയ വണ്‍ ടിവി

Loading...

Leave a Reply

Your email address will not be published.

More News