Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വീട്ടില്‍ പക്ഷികളേയും മൃഗങ്ങളേയുമൊക്കെ വളര്‍ത്താന്‍ മിക്ക ആളുകള്‍ക്കും ഇഷ്ടമാണ്. മിക്കവര്‍ക്കും തങ്ങളുടേതെന്ന് പറയാനും കൊഞ്ചിക്കാനുമൊക്കെ ഒരു വളര്‍ത്തു മൃഗമുണ്ടാകും. നായ്ക്കളും പൂച്ചകളുമാകും മിക്കവാറും ഈ സ്ഥാനത്ത്. എന്നാല്‍ ഇതില്‍ നിന്നും ഏറെ വ്യത്യസ്തമാണ് കോസ്റ്റാറിക്കയിലെ സാന്‍ ജോസ് സ്വദേശികളായ മാര്‍ട്ടിന്‍ ഹെരേരയുടേയും അദ്ദേഹത്തിന്റെ ആത്മസുഹൃത്ത് പാക്വിറ്റോയുടേയും കാര്യം.

മാര്‍ട്ടിന്‍ ഹെരേര എന്ന 58 കാരന് ഏറെ പ്രിയം പൂവന്‍കോഴികളെയാണ്. ഹെരേരയ്ക്ക് കോഴികളെ കഴിഞ്ഞേ മറ്റെന്തും ഉള്ളൂ. ചെറുപ്പത്തിലേ തുടങ്ങിയതാണ് ഈ കോഴി സ്‌നേഹം. ഇരുപതിലധികം വര്‍ഷങ്ങളായി മാര്‍ട്ടിന്‍ അരുമയായി വളര്‍ത്തുന്നത് ഒരു കൂട്ടം പൂവന്‍കോഴികളെയാണ്.

ഓരോ കോഴിയേയും പേര് ചൊല്ലിയാണ് മാര്‍ട്ടിന്‍ വിളിയ്ക്കുക. കോഴികള്‍ കുറേയുണ്ടെങ്കിലും മാര്‍ട്ടിന് ഏറെ ഇഷ്ടം പാക്വിറ്റോ എന്ന് പേരിട്ടിരിക്കുന്ന പൂവനോടാണ്. കാരണം മാര്‍ട്ടിന്റെ ഉറ്റമിത്രമാണ് പാക്വിറ്റോ, തിരിച്ചും അങ്ങിനെ തന്നെ.

മാര്‍ട്ടിന്‍ പുറത്തുപോകുമ്പോഴെല്ലാം നിഴല്‍ പോലെ പാക്വിറ്റോയും ഉണ്ടാകും. ബസിലും ട്രെയിനിലും ചായക്കടയിലും പള്ളിയിലും, അങ്ങനെ മാര്‍ട്ടിന്‍ പോകുന്നിടത്തൊക്കെ പാക്വിറ്റോ കൂട്ടു ചേരുന്നു. പാക്വിറ്റോയുടെ സ്വഭാവവും അവന്‍ പറയുന്നതും തനിക്ക് തീര്‍ത്തും മനസിലാകുമെന്ന് മാര്‍ട്ടിന്‍ പറയുന്നു. എല്ലാ ദിവസവും രാവിലെ ഈ രണ്ട് സുഹൃത്തുക്കളും ഒന്ന് നടക്കാനിറങ്ങും. എല്ലാവരേയും അഭിവാദ്യം ചെയ്തുള്ള ആ നടത്തം ഇന്ന് നാട്ടുകാര്‍ക്ക് സുപരിചിതമായിക്കഴിഞ്ഞു.

ചിലപ്പോ മാര്‍ട്ടിന്റെ തോളില്‍ ഇരുന്നാവും പാക്വിറ്റോയുടെ കറക്കം. മറ്റ് ചിലപ്പോള്‍ മാര്‍ട്ടിന്റെ തൊപ്പിക്ക് മുകളിലാവും പാക്വിറ്റോയുടെ ഇരിപ്പ്. ഇവരുടെ ഒരുമിച്ചുള്ള യാത്രകളും സൗഹൃദവും പലര്‍ക്കും കൗതുകമുണര്‍ത്തുന്ന കാഴ്ചകളാണ്.

20 വര്‍ഷത്തോളമായി അദ്ദേഹം ഇവയെ വളര്‍ത്താനും പരിശീലിപ്പിക്കാനും തുടങ്ങിയിട്ട്. ഡോക്യുമെന്റുകള്‍ തര്‍ജ്ജമ ചെയ്യുന്ന ജോലിയാണ് ഇദ്ദേഹത്തിന്. തനിക്കും കോഴികള്‍ക്കും ജീവിക്കാനുള്ള പണം ഇദ്ദേഹം കണ്ടെത്തുന്നതും ഇതില്‍ നിന്നാണ്.
Leave a Reply