Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചലച്ചിത്ര താരം ദിലീപിൻറെ ചാലക്കുടിയിലുള്ള മള്‍ട്ടിപ്ലക്‌സ് തിയറ്റര്‍ ഡി സിനിമാസ് നിര്‍മിച്ചിരിക്കുന്നതു സര്‍ക്കാര്‍ ഭൂമിയിലെന്നാരോപിച്ച് ഹൈക്കോടതിയിൽ നൽകിയിട്ടുള്ള ഹർജിയിൽ അവസാനം ദിലീപിന് നീതി കിട്ടി. വിശദമായ സ്ഥല പരിശോധനയും വിചാരണയും അടക്കമുള്ള മറ്റ് എല്ലാ നടപടികളും പൂർത്തിയായപ്പോൾ ഡി-സിനിമാസ് പുറമ്പോക്കിൽ അല്ലെന്ന് ജില്ലാ കളക്ടർ റിപ്പോർട്ട് നൽകുകയായിരുന്നു. കളക്ടറുടെ നിർദ്ദേശ പ്രകാരം തഹസിൽദാർ സ്ഥലം സംബന്ധിച്ച രേഖകൾ പരിശോധിച്ച് കളക്ടർക്ക് റിപ്പോർട്ട് നൽകുകയായിരുന്നു. തർക്കഭൂമി കിഴക്കേ ചാലക്കുടി വില്ലേജിൽ സർവേ 680/1, 681/1 എന്നിവയുടെ ഭാഗമായി ഉള്ള ഭൂമി വ്യക്‌തമായ അതിർത്തികൾ നൽകി കൈവശം വച്ച് വരുന്നതായി കാണുന്നുവെന്നും പുറമ്പോക്ക് ഭൂമിയൊന്നും പരാതിക്കാരൻ പറയുന്ന തർക്കസ്ഥലത്ത് ഇല്ലെന്നുമാണ് തഹസീൽദാർ നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
–
ആലുവ സ്വദേശിയായ സന്തോഷാണ് ചാലക്കുടി താലൂക്കിൽപ്പെട്ട കിഴക്കേ ചാലക്കുടി വില്ലേജിലെ 690/1 സർവേ നമ്പറിൽപ്പെട്ട പുറമ്പോക്ക് ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി കരം ഒടുക്കി നല്കിയെന്നും തെറ്റായി സർവേ പ്ലാൻ തയ്യാറാക്കിയത് സംബന്ധിച്ച് അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കളക്ടർ, തഹസിൽദാർ, വില്ലേജ് ഓഫീസർ എന്നിവർക്ക് പരാതി നൽകിയത്. പുറമ്പോക്ക് ഭൂമിയിൽ കെട്ടിട നിർമ്മാണത്തിനുള്ള പെർമിറ്റ് നല്കിയെന്നാരോപിച്ച് സന്തോഷ് ചാലക്കുടി നഗരസഭ സെക്രട്ടറിക്കും പരാതി നല്കിയിരുന്നു. ഇവയിൽ നടപടി ഉണ്ടാകാത്തതുകൊണ്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെ തുടർന്ന് സന്തോഷിനെയും ദിലീപിനെയും വിചാരണ ചെയ്ത് ഉത്തരവിറക്കാൻ ഹൈക്കോടതി കളക്ടർക്ക് നിർദ്ദേശം നൽകുകയായിരുന്നു. പരാതിയിൽ പറയുന്ന ഭൂമിയിൽ പുറമ്പോക്ക് ഇല്ലെന്നുള്ള സർവേയറുടെ വ്യക്‌തമായ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് കെ.സി. സന്തോഷിന്റെ പരാതി തള്ളി കളക്ടർ ഉത്തരവിറക്കിയത്.കഴിഞ്ഞയാഴ്ചയായിരുന്നു ഡി സിനിമാസിന്റെ ഉദ്‌ഘാടനം.420 സീറ്റുള്ള ഒരു തിയേറ്ററും 240 സീറ്റുള്ള രണ്ട് തിയേറ്ററുകളുമാണ് ഇവിടെയുള്ളത്.
Leave a Reply