Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസിന് ഇന്ന് എഴുപത്തി ഏഴാം പിറന്നാള്‍. അഞ്ചര പതിറ്റാണ്ട് പിന്നിട്ടിട്ടും ദാസേട്ടന്റെ ശബ്ദമാധുരി ഇന്നും കാതിന് കുളിര്‍മയേകുകയാണ്.
അദ്ദേഹത്തിന്റെ ശബ്ദം കേള്‍ക്കാതെ മലയാളിയുടെ ഒരു ദിവസം പോലും കടന്നുപോകില്ലെന്നു തന്നെ വേണമെങ്കില്‍ പറയാം. കൊല്ലൂര്‍ മൂകാംബികയ്ക്ക് മുന്നില്‍ ഭക്തിസാന്ദ്രമായാണ് ഈ ജന്മദിനവും യേശുദാസ് ആഘോഷിക്കുക. പതിവുപോലെയുള്ള ലളിതമായ ആഘോഷം.
ഫോര്‍ട്ടുകൊച്ചിയിലെ സംഗീതഞ്ജനായ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനായി 1940 ജനുവരി പത്തിനാണ് കട്ടാശേരി ജോസഫ് യേശുദാസ് എന്ന കെ.ജെ യേശുദാസിന്റെ ജനനം. 55 വര്‍ഷം നീണ്ട സംഗീത യാത്രയില്‍ വിവിധ ഭാഷകളിലായി അദ്ദേഹത്തിന്റെ ശബ്ദത്തില്‍ വിരിഞ്ഞത് എഴുപതിനായിരത്തിലേറെ ഗാനങ്ങളാണ്.
ലോകപ്രശസ്ത കര്‍ണാടക സംഗീതഞ്ജന്‍ ചെമ്പൈ വൈദ്യനാഥഭാഗവതരുടെ കീഴിലാണ് അദ്ദേഹം ശാസ്ത്രീയ സംഗീതം അഭ്യസിച്ചത്. 1961ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം കാല്‍പ്പാടുകള്‍ക്ക് വേണ്ടി ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും’ എന്ന വരികള്‍ ആലപിച്ചുകൊണ്ടായിരുന്നു ദാസേട്ടന്റെ തുടക്കം.
പിന്നീട് മലയാളം കടന്ന് തമിഴിലേക്കും കന്നടയും, തെലുങ്കും, ഹിന്ദിയും കടന്ന് ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലേക്കും ഗന്ധര്‍വ ശബ്ദം ഒഴുകി. ഇംഗ്ലീഷ്, അറബി, റഷ്യ തുടങ്ങിയ വിദേശ ഭാഷകളിലും ഗാനങ്ങള്‍ ആലപിച്ചു. സംഗീത സംവിധായകനായും നടനായും തിളങ്ങി.
7 തവണ മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം, 5 ഫിലിം ഫെയര്‍ അവാര്‍ഡുകള്‍, കേരള-തമിഴ്‌നാട്-ആന്ധ്ര-ബംഗാള്‍ സര്‍ക്കാരുകളുടെ പുരസ്‌കാരങ്ങള്‍ 43 തവണ അദ്ദേഹത്തെ തേടിയെത്തി.
2002ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. കൂടാതെ യുനസ്‌കോ പുരസ്‌കാരം, വിവിധ സര്‍വ്വകലാശാലകളുടെ ഓണററി ഡോക്ടറേറ്റ് തുടങ്ങി അദ്ദേഹത്തെ തേടിയെത്തിയ അംഗീകാരങ്ങളും നിരവധിയാണ്.
Leave a Reply