Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ സ്വദേശിയായ കാർത്തിക്കിനെ സംബന്ധിച്ചിടത്തോളം 2017 ജനുവരി മാസം ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത നഷ്ടത്തിൻറെ മാസമാണ്. ജനുവരി ആദ്യ ആഴ്ചയില്‍ ഉണ്ടായ ഒരു ബൈക്ക് അപകടത്തില്‍ കാര്‍ത്തികിന് നഷ്ടമായത് തൻറെ എല്ലാമെല്ലാമായ ഭാര്യ ഉമാമഹേശ്വരിയെയും ജനിക്കാന്‍ തയ്യാറെടുക്കുന്ന കുഞ്ഞിനെ കൂടി ആയിരുന്നു. തനിക്കുണ്ടായ ഗതി ഇനി മറ്റൊരാൾക്കും ഉണ്ടാകരുതെന്ന ആഗ്രഹത്തോടെ കാർത്തിക് സോഷ്യൽ മീഡിയയിൽ ഭാര്യയ്ക്കൊപ്പമുള്ള സെല്‍ഫിയും ഒരു കുറിപ്പും പോസ്റ്റ് ചെയ്തു.ഇത് വായിച്ചാൽ ആരുടേയും കണ്ണുകൾ നിറഞ്ഞു പോകും.
കാർത്തിക്കിന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ….
ഇത്എന്റെ ഭാര്യയ്ക്കൊപ്പമുള്ള അവസാന സെൽഫിയാണ്. 2007 ആഗസ്റ്റ് 23 മുതല്‍ ഞാന്‍ അവളെ സ്നേഹിക്കുന്നു. നീണ്ട ഒന്‍പത് വര്‍ഷങ്ങൾക്ക് ശേഷം 2016 ആഗസ്റ്റ് 21 ന് ഞങ്ങള്‍ ഒന്നായി. വെറും അഞ്ച് മാസത്തെ ദാമ്പത്യം മാത്രമായിരുന്നു വിധി ഞങ്ങള്‍ക്കായി കാത്തുവെച്ചത്. 2017 എന്ന പുതിയ വര്‍ഷത്തെ കുടുംബത്തോടൊപ്പം ഏറെ പ്രതീക്ഷകളോടെയാണ് ഞങ്ങള്‍ ഇരുവരും സ്വീകരിച്ചത്. എന്നാൽ മറ്റൊന്നായിരുന്നു ദൈവത്തിൻറെ തീരുമാനം. ജനുവരി 7 നു രാവിലെ 6 .40 ന് അണ്ണാ നഗറിനു സമീപത്ത് വെച്ച് നടന്ന ഒരു അപകടത്തിൽ എന്റെ കൂടെ ബൈക്കിനു പിന്നിൽ ഇരുന്നു യാത്ര ചെയ്യുകയായിരുന്ന ഭാര്യ ഉമയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ഉടൻ തന്നെ തൊട്ടടുത്തുള്ള സുന്ദരം ആശുപത്രിയിൽ അവളെ പ്രവേശിപ്പിച്ചു. സിടി സ്കാനിങ് നടത്തിയ ശേഷം, തലയിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും വിദഗ്ധ ചികിത്സയ്ക്കായി അപ്പോളോ ആശുപത്രിയിലേക്ക് മാറ്റണമെന്നും ഡോക്ടർ പറഞ്ഞു. അപ്പോളോ ആശുപത്രിയിൽ എത്തിയ ഞങ്ങളോട് ഉമയുടെ തലയോട്ടി തുറന്നു ബ്ലോക്ക് ഉള്ളഭാഗം നീക്കം ചെയ്ത് ചികിത്സ തുടരണമെന്ന് ഡോക്ടർ പറഞ്ഞു.
വിജയ സാധ്യത കുറവും വളരെ ശ്രമകരവുമായിരുന്നു ശസ്ത്രക്രിയ. ഉമയുടെ തലച്ചോറിന്റെ ഇടതുഭാഗം ഒട്ടും തന്നെ പ്രവർത്തനക്ഷമമായിരുന്നില്ല. അപകടത്തിൽ ഉമക്ക് പരിക്കേറ്റുവെങ്കിലും കുഞ്ഞിന് പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെ ആ പോരാട്ടം അഞ്ച് ദിവസത്തോളം നീണ്ടു നിന്നു. ജനുവരി 12 ന് ഉച്ചക്ക് 3 .30 ആയപ്പോൾ ഞങ്ങളുടെ കുഞ്ഞ് ഈ ലോകത്തോട് വിട പറഞ്ഞു. മരണപ്പെട്ട കുഞ്ഞു വയറ്റിൽ തുടരുന്നത് അമ്മയുടെ ജീവന് ദോഷം ചെയ്യുമെന്നതിനാൽ കുഞ്ഞിനെ ഒരു ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഞങ്ങളുടെ ആദ്യകുഞ്ഞ്, ആൺകുഞ്ഞായിരുന്നു. കാത്തിരുന്നു കിട്ടിയ കൺമണിയെ 4 മാസം ഗർഭാവസ്ഥയിൽ മൃതശരീരമായി കാണുക എന്നത് ഒരച്ഛനും സഹിക്കാൻ സാധിക്കില്ല.
ഉമയുടെ അവസ്ഥ മോശമായി വരികയായിരുന്നു. തലച്ചറിന്റെ ഒരു ഭാഗത്ത് ശക്തമായ നീർക്കെട്ടുണ്ടായി, തലച്ചോർ പ്രതികരിക്കാതെയായി. ആ അവസ്ഥയിൽ ഡോക്ടർമാർ അവയവദാനത്തെക്കുറിച്ച് സംസാരിച്ചു. ഞാനും ഉമയും അവയവദാനം ചെയ്യണം എന്നും അതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആഗ്രഹിച്ചിരുന്നു. ഡോക്ടർമാർ ഇക്കാര്യം പറഞ്ഞപ്പോൾ എനിക്കും ഉമയുടെ വീട്ടുകാർക്കും യാതൊരു എതിർപ്പും ഉണ്ടായിരുന്നില്ല. വെന്റിലേറ്ററിൽ കഴിയുന്ന ഉമയ്ക്ക് അവയവദാനത്തിലൂടെ ഏഴോ എട്ടോ പേരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ കഴിയും എന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ ഞങ്ങൾ അതിൽ ആശ്വസിച്ചു. അവയവദാനത്തിനുള്ള നടപടികൾ സ്വീകരിച്ചു, എന്നാൽ അപ്പോഴേക്കും ഉമയുടെ നില വളരെ വഷളാവുകയായിരുന്നു. അവളുടെ പൾസ് കുറഞ്ഞു, ഹീമോഗ്ലോബിൻ അളവ് വളരെ താഴ്ന്നു. അവയവദാനം നടക്കുന്നതുവരെ അവളെ പിടിച്ചു നിർത്താൻ ഡോക്ടർമാർ കഠിന പരിശ്രമം നടത്തി. എന്നാൽ ജനുവരി 13 ന് രാവിലെ 6 മണിക്ക് എന്നെന്നേക്കുമായി അവൾ ഞങ്ങളെ വിട്ട് യാത്രയായി. എന്റെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെ ഇല്ലാതാകുന്ന നിമിഷമായിരുന്നു അത്. കേവലം 5 മാസത്തെ ദാമ്പത്യത്തിനൊടുവിൽ അവളെ തനിക്ക് നഷ്ടമായി. ഒരു വ്യക്തി പൂർണമായും ഇല്ലാതാകാൻ ഇതിനപ്പുറം എന്ത് വേണം? ഞാൻ ഇനിയുള്ള ജീവിതം എങ്ങനെ ജീവിക്കും എന്ന് പോലും ചിന്തിക്കാതെയാണ് ദൈവം ഈ ക്രൂരത എന്നോട് കാണിച്ചതെന്ന് എനിക്ക് തോന്നും.
ദൈവം ഒരാളെ തിരിച്ചു വിളിക്കാന്‍ ഉറപ്പിച്ചിട്ടുണ്ട് എങ്കില്‍ ആയിരക്കണക്കിന് ആളുകള്‍ പ്രാര്‍ത്ഥിച്ചാലും ഫലം മറിച്ച് ആകില്ല, ഉമയുടെ കാര്യത്തില്‍ സംഭവിച്ചത് അതാണ്. അതിനാല്‍ വാഹനവുമായി റോഡിലേക്ക് ഇറങ്ങുമ്പോൾ സുരക്ഷാ ഉറപ്പു വരുത്തുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുക. ഇങ്ങനെ ഒരു ജീവിത കാലം മുഴുവൻ നികത്താനാവാത്ത ഒരു നഷ്ടത്തിന്റെ ഓർമയിൽ കാർത്തിക്കിൻറെ പോസ്റ്റ് അവസാനിക്കുന്നു.
Leave a Reply