Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: മരിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ അവസാനിക്കുന്നില്ല.
ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിതയെ അവിടെ നിന്നും ലണ്ടനിലേയ്ക്ക് കൊണ്ടുപോയിരുന്നുവെന്നും അവിടെ വച്ചാണ് അവര്‍ക്ക് മരണം സംഭവിച്ചതെന്നുമാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍.
അപ്പോളോ ആശുപത്രിയില്‍ ചികിത്സിക്കാന്‍ എത്തിച്ചത് ജയലളിതയുടെ മൃതദേഹമായിരുന്നുവെന്ന ഡോ. രാമസീതയുടെ വെളിപ്പെടുത്തലിനു പിന്നാലെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഡോ. രാമസീതയുടെ വെളിപ്പെടുത്തലുകള്‍ ശരിവയ്ക്കുന്ന തരത്തിലുള്ള പത്രവാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
ലണ്ടനിലെ ‘റേഡിയന്റ് ‘ എന്ന പത്രത്തിലെ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. സെപ്തംബര്‍ 22 ന് പനിയും നിര്‍ജ്ജലീകരണവും മൂലം അപ്പോളോയില്‍ പ്രവേശിക്കപ്പെട്ട ജയലളിതയെ അവിടുത്തെ ചികിത്സ ഫലിക്കാതിരുന്നതിനെ തുടര്‍ന്ന് ലണ്ടനില്‍ എത്തിച്ചുവെന്നാണ് പത്രത്തിലെ റിപ്പോര്‍ട്ടിലുള്ളത്.
ലണ്ടനില്‍ നിന്നുള്ള ഡോക്ടര്‍ അപ്പോളോയിലെത്തുന്നു എന്ന് പ്രചരിപ്പിച്ചുകൊണ്ട് അതീവ രഹസ്യമായാണ് അവരെ ആശുപത്രിയില്‍ നിന്ന് ലണ്ടനില്‍ എത്തിച്ചത്. എന്നാല്‍, ജയലളിത അപ്പോളോയില്‍ ലണ്ടനിലെ ഡോക്ടറുടെ പരിചരണത്തിലാണ് എന്നായിരുന്നു പ്രചരണം.
അപ്പോളോ ആശുപത്രിയില്‍ ജയലളിതയെ സന്ദര്‍ശിക്കാനെത്തിയ എത്തിയ ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്ക് കാണാന്‍ അനുമതി നല്‍കാതിരുന്നത് അന്നുതന്നെ സംശയത്തിന് ഇടയാക്കിയിരുന്നു. ജയലളിതയെ ലണ്ടനിലേയ്ക്ക് കൊണ്ടുപോയ വിവരം പുറത്തിറിയാതിരിക്കാനാണ് ഒ. പനീര്‍ശെല്‍വം ഉള്‍പ്പെടെയുള്ള ജയയുടെ വിശ്വസ്തര്‍ക്കും പ്രമുഖര്‍ക്കും ആശുപത്രി അധികൃതര്‍ സന്ദര്‍ശനാനുമതി നിഷേധിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജയലളിത ആശുപത്രിയില്‍ ആയിരുന്ന സമയത്ത് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായ പല നീക്കങ്ങളും സംശയത്തിനിടയാക്കിയിരുന്നു. ലണ്ടനിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ജയലളിതയുടെ വിരലടയാളങ്ങള്‍ എടുത്തിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
വെള്ളപ്പേപ്പറില്‍ പതിപ്പിച്ച ഈ വിരലടയാളങ്ങളാണ് പിന്നീട് ഉപതിരഞ്ഞെടുപ്പ് ആവശ്യത്തിന് ഉപയോഗിച്ചതെന്നും പറയപ്പെടുന്നു. ആരോഗ്യനില തൃപ്തികരമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുമ്പോഴും എന്തുകൊണ്ടാണ് ജയലളിത എഴുതി ഒപ്പിടാതിരുന്നത് എന്നതും ഈ റിപ്പോര്‍ട്ടിന് ബലമേകുന്നു.
തുടര്‍ന്ന് ഡിസംബര്‍ നാലാം തീയതി അപ്പോളോ ആശുപത്രിയിലേക്ക് ജയലളിതയുടെ മൃതദേഹം കൊണ്ടുവന്നു എന്നാണ് പത്രത്തിന്റെ റിപ്പോര്‍ട്ടിലുള്ളത്. ഏതാണ്ട് ഇതേ തരത്തിലാണ് അപ്പോളോ ആശുപത്രിയിലെ ഡോക്ടറായ രാമസീതയും വെളിപ്പെടുത്തിയത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേ അവര്‍ക്ക് ജീവനില്ലായിരുന്നുവെന്നാണ് ഡോ. രാമസീത പറഞ്ഞിരുന്നത്. ജയലളിതയെ താനും പരിശോധിച്ചിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.
ആശുപത്രിയില്‍ സന്ദര്‍ശകരെ അനുവദിക്കാതിരുന്നതും സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കാതിരുന്നതും മരണശേഷം ജയലളിതയുടെ മൃതശരീരത്തില്‍ മുഖത്ത് കണ്ട തുളകള്‍ എംബാം ചെയതതിന്റേതാണോ എന്ന ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കിടെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.
Leave a Reply