Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്‍മാര്‍ട്ട്ഫോണ്‍ യുഗങ്ങൾക്ക് മുന്‍പ് മൊബൈല്‍ഫോണ്‍ എന്നാല്‍ നോക്കിയ എന്നായിരുന്നു അർത്ഥം .കൈയ്യില്‍ ഒരു നോക്കിയയുടെ ഫോണ്‍ ഉള്ളയാള്‍ ഫോണ്‍ താഴെ വീണാലും അത്ര പേടിക്കില്ല. കാരണം നോക്കിയ ഫോണുകള്‍ എത്രപ്രാവശ്യം താഴെ വീണാലും ഒരു പോറലുമേല്‍ക്കില്ല എന്ന് എല്ലാവര്‍ക്കുമറിയാം. അതു തന്നെയായിരുന്നു ആദ്യകാലത്തെ നോക്കിയ ഫോണുകളുടെ പ്രധാന പ്രത്യേകത.
എന്നാല്‍ വെടിയുണ്ടയെ പോലും തടഞ്ഞു നിര്‍ത്താന്‍ നോക്കിയ ഫോണിനു സാധിക്കും എന്ന വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. മൈക്രോസോഫ്റ്റ് കോര്‍ യുഎക്‌സ് ജനറല്‍ മാനേജര്‍ പീറ്റര്‍ സ്‌കില്‍മാനാണ് ഇക്കാര്യം അവകാശപ്പെടുന്നത്. അഫ്ഗാനിസ്ഥാനിലെ ഒരാള്‍ക്ക് വെടിയേല്‍ക്കാതെ നോക്കിയ കവചമായി മാറിയെന്ന് പീറ്റര്‍ പറയുന്നു. വെടിയുണ്ടയെ തടഞ്ഞുനിര്‍ത്തിയ നോക്കിയ ഫോണിന്റെ ചിത്രസഹിതമുള്ള പീറ്ററിന്റെ ട്വീറ്റ് ഇപ്പോള്‍ ഓണ്‍ലൈന്‍ ലോകത്ത് വൈറലായിരിക്കുകയാണ്.
ആരാണ് വെടിവെച്ചതെന്നോ ആരാണ് രക്ഷപ്പെട്ടതെന്നോ പീറ്റര്‍ ട്വീറ്റില്‍ വ്യക്തമാക്കിയിട്ടില്ല. ഫോണിനുള്ളില്‍ തുളഞ്ഞുകയറിയ വെടിയുണ്ടയുടെ ചിത്രമാണ് ട്വീറ്റില്‍. വാര്‍ത്ത പുറത്തു വന്ന് വൈറലായെങ്കിലും പീറ്റര്‍ സ്‌കില്‍മാനിന്റെ ട്വീറ്റിലെ വിശ്വാസ്യത ചോദ്യം ചെയ്ത് ആളുകള്‍ രംഗത്ത് എത്തിയിട്ടുണ്ട്.
നോക്കിയ ഫോണ്‍ രക്ഷകനായെന്ന അവകാശ വാദം ഇതാദ്യമായല്ല ഉയരുന്നത്. 2014ല്‍ ബ്രസീലിയന്‍ പൊലീസുകാരന് ലക്ഷ്യമിട്ടുള്ള വെടിയുണ്ട നോക്കിയ ലൂമിയ 520 തടഞ്ഞുനിര്‍ത്തിയതായി വാര്‍ത്ത പ്രചരിച്ചിരുന്നു. ഐഫോണ്‍ 5സി, എച്ച്ടിസി എവോ 3ഡി യൂസര്‍മാരും സമാന അവകാശവാദവുമായി മുന്‍കാലങ്ങളില്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പുതിയ കാലത്തെ സ്മാര്‍ട്ട്‌ഫോണുകളില്‍ അപകടസാധ്യതയേറെയാണ്. പ്രത്യേകിച്ചും തീപിടിക്കാന്‍ ഏറെ സാധ്യതയുള്ള ബാറ്ററികളുടെ സാന്നിദ്ധ്യം കൊണ്ട്.
Leave a Reply