Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആണ്‍കുട്ടിയുടെ ശരീരമായി നടക്കുമ്പോഴും തനിക്ക് പെണ്‍കുട്ടിയുടെ മനസ്സാണ് എന്ന് ജഗദീഷ്തിരിച്ചറിഞ്ഞത് എട്ടാം വയസ്സിലാണ്…ഈ തിരിച്ചറിവില്‍ നിന്നാണ് സമൂഹം മാറ്റിനിര്‍ത്തുന്ന ട്രാന്‍സ്‌ജെന്‍ഡറുകളുടെ ഉന്നമനത്തിനുള്ള ശക്തമായ നേതൃത്വമായി മാറിയ അക്ക പദ്മശാലിയുടെ ജീവിതം ആരംഭിക്കുന്നത്. തിരിച്ചറിവുകളുടെ ആദ്യപാഠങ്ങല്‍ വെച്ചു നീട്ടിയത് ദുരിതപൂർണ്ണമായ അനുഭവമായിരുന്നുവെങ്കിലും പിടിച്ചു നില്‍ക്കാനുള്ള കരുത്ത് ഇവര്‍ സ്വയം ആര്‍ജ്ജിക്കുകയായിരുന്നു. പെണ്ണായി ജീവിക്കണമെന്ന ആഗ്രഹം പുറത്ത് പറഞ്ഞപ്പോള്‍ വീട്ടുകാരില്‍ നിന്ന് ഏല്‍ക്കേണ്ടി വന്ന ക്രൂര മര്‍ദ്ദനങ്ങള്‍ പിന്നീട് സ്ത്രീയായി മാറണം എന്ന
തീരുമാനത്തിന് ആക്കം കൂട്ടി…പിന്നീട് നാല് വര്‍ഷം ലൈംഗികത്തൊഴിലിന്റെ ലോകത്തേക്കാണ് പദ്മശാലി എത്തിപ്പെട്ടത്. ഇത് ജഗദീഷ് എന്ന അക്ക പദ്മശാലയുടെ ജീവിത കഥയാണ്
എട്ടാം വയസിലാണ് തനിക്കുള്ളില്‍ പെണ്‍മയാണുള്ളതെന്നു ജഗദീഷ് തിരിച്ചറിഞ്ഞത്. താന്‍ പെണ്‍കുട്ടിയായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നു എന്നു എത്ര പറഞ്ഞുകൊടുത്തിട്ടും ജഗദീഷിന്റെ അച്ഛനും അമ്മയും മനസിലാക്കിയിരുന്നില്ല. കുടുംബത്തിനുള്ളില്‍നിന്നായിരുന്നു പോരാട്ടങ്ങളുടെ തുടക്കം. ആണ്‍ ശരീരത്തിനുള്ളില്‍ തനിക്കു മനസോടെ ജീവിക്കാനാവില്ലെന്ന തിരിച്ചറിവില്‍ ജഗദീഷ് മാറുകയായിരുന്നു അക്ക പദ്മശാലിയായി. ആണായി പിറന്നു പെണ്ണായി ജീവിക്കുക എത്ര എളുപ്പമല്ലെന്നു പദ്മശാലിക്ക് അറിയാഞ്ഞിട്ടല്ല, പക്ഷെ അത് മാത്രമായിരുന്നു ഏക വഴി. എങ്കിലും നീറുന്ന മനസുമായി പതിനാറു വയസുവരെ ജീവിച്ചു. പതിനാറാം വയസില്‍ താന്‍ പെണ്ണായി കഴിഞ്ഞോളാമെന്നു സഹോദരനോടു തുറന്നു പറഞ്ഞു. സഹോദരന്‍ അതേ മനസോടെ തന്നെ അഭിപ്രായം സ്വീകരിച്ചു. പക്ഷേ, അച്ഛനും അമ്മയും അന്നും തിരിച്ചറിഞ്ഞില്ല. ലിംഗമുണ്ടായതുകൊണ്ട് ആണായി ജീവിക്കണമെന്ന നിലപാടില്‍ അവര്‍ ഉറച്ചുനിന്നു.
പിന്നീട് കോളജില്‍ പഠിക്കുന്ന കാലത്താണ് തന്റെ പെണ്‍ജീവിതം തുടങ്ങുന്നത്. കോളജിലേക്കു പോകുന്നവഴിക്കു കബ്ബണ്‍ പാര്‍ക്കിലുണ്ടാകുമായിരുന്ന ട്രാന്‍സ്‌ജെന്‍ഡറുകളുമായി പദ്മശാലി സൗഹൃദം സ്ഥാപിച്ചു. അവര്‍ പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും തീരുമാനത്തില്‍ മാറ്റമില്ലെന്നായിരുന്നു പദ്മശാലിയുടെ നിലപാട്.
ഒരു സമൂഹ്യവിരുദ്ധയാകാനോ സമൂഹത്തിനു വേണ്ടാത്തയാളാകാനോ താനിക്ക് താൽപര്യമില്ല. മറിച്ച് സമൂഹത്തിന്റെ ഭാഗമാകാനും സ്വീകാര്യത ലഭ്യമാക്കാനുള്ള വഴികള്‍. അതായിരുന്നു അവരുടെ ലക്ഷ്യം. പിന്നീട് മനസ്സില്‍ ആളിക്കത്തിയ ഈ ലക്ഷ്യ ബോധത്തില്‍ നിന്ന് അതിനായുള്ള ശ്രമങ്ങള്‍ തുടങ്ങി.
മറ്റു ട്രാന്‍സ്‌ജെന്‍ഡറുകളുമായുള്ള ചങ്ങാത്തം സര്‍ക്കാര്‍ നയങ്ങളിലും സമൂഹത്തിലും ഉള്ള ലിംഗവിവേചനവും പാര്‍ശ്വവല്‍കരണവും തിരിച്ചറിയാന്‍ സഹായകമായി. ഇക്കാലത്തു നിരവധി സംഘടനകളുടെ ഭാഗമായും പദ്മശാലി പ്രവര്‍ത്തിച്ചു. നിരവധി സ്ത്രീസംഘടനകളുടെ പിന്തുണയും ലഭിച്ചതോടെ പദ്മശാലിക്കു ശ്രമങ്ങളില്‍ ഊര്‍ജം വര്‍ധിച്ചു. അങ്ങനെ സ്ത്രീയെന്നു രേഖപ്പെടുത്തി ഇന്ത്യയില്‍ ആദ്യം ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ച ട്രാന്‍സ്‌ജെന്‍ഡറും അക്ക പദ്മശാലിയാണ്. ഇന്ത്യന്‍ ചീഫ് ജസ്റ്റിസിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ രാഷ്ട്രപതിയുടെ ക്ഷണവും ലഭിച്ചു. ഈ അവസരം നിരവധി രാജ്യാന്തര പ്രതിഭകളുമായുള്ള സംവാദത്തിന് വഴിവച്ചു. ഇതോടൊപ്പം നഷ്ടപ്പെട്ട കുടുംബത്തെയും പദ്മശാലിക്ക് തിരിച്ച് കിട്ടി. ലിംഗമാറ്റ ശസ്ത്രക്രിയക്കു വീട്ടുകാര്‍ സമ്മതിക്കുകയും സഹായിക്കുകയും ചെയ്തു. ഇപ്പോള്‍ സ്ത്രീയില്‍നിന്നു പുരുഷനിലേക്കു മാറ്റം സാധിച്ച ഒരു ട്രാന്‍സ്‌മെനുമായി ഒന്നിച്ചാണ് പദ്മശാലി ജീവിക്കുന്നത്. മാതാവ് ഉപയോഗിച്ചിരുന്ന സാരി തനിക്കു തന്നതാണ് ജീവിതത്തില്‍ ഏറ്റവും സന്തോഷം നല്‍കിയ നിമിഷമെന്നാണ് അവരുടെ പക്ഷം.
ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ആയി ജീവിക്കുക, അത് ഇക്കാലത്ത് അത്ര എളുപ്പമല്ലെന്നാണ് പദ്മശാലിയുടെ അഭിപ്രായം. ആളുകള്‍ നോക്കി കളിയാക്കും. ചിലപ്പോള്‍ അക്രമിക്കും. സ്ത്രീ ജനനേന്ദ്രിയവും ഗര്‍ഭപാത്രവും സ്തനങ്ങളും ആര്‍ത്തവവുമില്ലാത്ത സ്ത്രീയായി ജീവിക്കുന്നതില്‍ ഇപ്പോള്‍ അക്ക പദ്മശാലി ഏറെ സന്തോഷവതിയാണ്…
Leave a Reply