Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അച്ഛൻറെ ചിതയ്ക്ക് തീകൊളുത്തിയ പെണ്‍കുട്ടിക്ക് നാട്ടുകാര്‍ ഊരുവിലക്ക് ഏര്‍പ്പെടുത്തി. ബിഹാറിലെ പൂരുണിയക്കടുത്ത് മരംഗ ഗ്രാമത്തിലാണ് ബന്ധുക്കളുടെയും അയല്‍ക്കാരുടെയും എതിര്‍പ്പ് വകവെക്കാതെ മകൾ അച്ഛൻറെ ചിതയ്ക്ക് തീകൊളുത്തിയത്. ആണ്‍മക്കളാണ് ഹിന്ദു ആചാര പ്രകാരം മരണാനന്തര ചടങ്ങുകൾ നടത്താറുള്ളത്. ആണ്‍മക്കളില്ലാത്തവരാണെങ്കിൽ അടുത്ത ബന്ധത്തിലുള്ള ഏതെങ്കിലും പുരുഷൻമാരായിരിക്കും ചടങ്ങുകൾ നടത്തുക. ഈ ആചാരം ലംഘിച്ചതിനാണ് ശാലിനി എന്ന പെണ്‍കുട്ടിക്ക് നാട്ടുകാർ ഊരുവിലക്ക് ഏർപ്പെടുത്തിയത്.മരണാനന്തരചടങ്ങുകള്‍ നടത്താൻ ഇനിയും ബാക്കിയുണ്ട്.എന്നാൽ അവ നടത്തുന്നതില്‍ സഹകരിക്കരുതെന്ന് ഗ്രാമത്തിലെ പൂജാരിമാരോട് ബന്ധുക്കളും നാട്ടുകാരും നിർദേശം നൽകിയിട്ടുണ്ട്. ഇത് മൂലം അയൽ ഗ്രാമത്തിലെ പൂജാരിമാരെ കൊണ്ടുവരാനും ശ്രമിക്കുന്നുണ്ട്. എന്നിട്ടും ആരെയും കിട്ടിയില്ലെങ്കിൽ മറ്റ് ക്രിയകളും സ്വയം ചെയ്യാനാണ് ശാലിനിയുടെ തീരുമാനം. ശാലിനിയുടെ അച്ഛനായ അജയ് കുമാർ യാദവും അമ്മ മീരയും മിശ്രവിവാഹിതരാണ്. ജാതിമാറി വിവാഹം കഴിച്ചതിനാല്‍ തൻറെ അച്ഛന് കുടുംബ സ്വത്ത് പോലും നൽകാൻ സഹോദരന്മാർ തയ്യാറായിരുന്നില്ലെന്നും ഇത്രയും നാള്‍ കുടുംബത്തെ അകറ്റിനിര്‍ത്തിയവര്‍ മരണാനന്തരചടങ്ങിന് അവകാശവാദം ഉന്നയിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ശാലിനി പറഞ്ഞു.
Leave a Reply