Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാട്ടില്‍ നിന്നും കുരങ്ങന്മാര്‍ക്കൊപ്പം കഴിയുകയായിരുന്ന പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയെന്ന വാര്‍ത്ത ദിവസങ്ങള്‍ക്കു മുന്‍പ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാലിപ്പോഴിതാ ഈ വാര്‍ത്ത സംബന്ധിച്ച് പ്രചരിച്ച കാര്യങ്ങളെല്ലാം തന്നെ വസ്തുതാ വിരുദ്ധമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കാട്ടിനുള്ളില്‍ തനിച്ചു കഴിയുന്ന ഒരു കുട്ടിയെ കണ്ടെത്തിയപ്പോഴേക്കും പല തരത്തിലുള്ള കഥകളാണ് പ്രചരിച്ചത്. കഥകളിലും സിനിമകളിലും കണ്ടു പരിചയിച്ച മൃഗങ്ങളെ കൂട്ടുകാരാക്കിയ മനുഷ്യക്കുട്ടി മൗഗ്ലിയെപ്പോലെയാണെന്ന് പലരും പറഞ്ഞു.

അതിനിടെ വനത്തില്‍ നിന്നും കിട്ടിയ അവള്‍ വനദേവതയാണെന്നും പറച്ചിലുണ്ടായി. കുരങ്ങന്മാര്‍ വളര്‍ത്തിയ പെണ്‍കുട്ടി നടക്കുന്നത് നാലുകാലിലാണെന്നും കുരങ്ങന്മാരെപ്പോലെ ശബ്ദിക്കുകയും ചേഷ്ഠകള്‍ കാണിക്കുകയും അടുത്തേക്കു ചെല്ലുന്നവരെ ഉപദ്രവിക്കുകയും ചെയ്യുന്നുവെന്നു വരെ വാര്‍ത്തകള്‍ പരന്നു. കാട്ടില്‍ നിന്നും നഗ്നയായ നിലയിലാണ് അവളെ കണ്ടെത്തിയതെന്നായിരുന്നു ആദ്യം വന്ന വാര്‍ത്ത. എന്നാല്‍ സംഭവത്തിലെ സത്യാവസ്ഥ ഇതൊന്നുമല്ലെന്നാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
രണ്ടുമാസം മുന്‍പ് കടര്‍ന്യാഘട്ട് വന്യജീവിസങ്കേതത്തില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തിയ സംഘത്തിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ സര്‍വജീത് യാദവ് ആണ് ഈ വന്ന വാര്‍ത്തകളെല്ലാം വാസ്തവവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്.
മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുമായി യാതൊരു ബന്ധവുമില്ലാത്ത സംഭവമാണിതെന്നാണ് അദ്ദേഹം പറയുന്നത്. തങ്ങള്‍ അവളെ കണ്ടെത്തുന്ന സമയത്ത് അവള്‍ ഒരു ഉടുപ്പും നിക്കറും ധരിച്ചിരുന്നു. വളരെ ക്ഷീണിതയായി കാണപ്പെട്ട അവള്‍ തങ്ങളെ കണ്ടതോടെ മാറിപ്പോകുന്നുണ്ടായിരുന്നു. അവള്‍ നഗ്നയായിരുന്നില്ല, അവിടെയെങ്ങും കുരങ്ങന്മാരും ഉണ്ടായിരുന്നില്ല. അവള്‍ കൈകള്‍ കൂടി ഉപയോഗിച്ചാണ് നടന്നിരുന്നതെന്ന വാര്‍ത്തയും തെറ്റാണെന്നും ഇതെല്ലാം എങ്ങനെയാണ് പരന്നതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവളെ മാതാപിതാക്കള്‍ അവിടെ ഉപേക്ഷിച്ചതാണെന്നാണ് കരുതുന്നത്. മാനസികമായി വളര്‍ച്ചയെത്താത്ത പെണ്‍കുട്ടി ഭാരമായതോടെ അവര്‍ ഉപേക്ഷിച്ചു പോയതാകാം. അതീവ ക്ഷീണിതായതിനാല്‍ നടക്കാന്‍ പാടുപെട്ടതിനാല്‍ കൈകുത്തി പോയതാകാം, അതാണ് പിന്നീട് നാലുകാലില്‍ നടക്കുന്നുവെന്ന് പ്രചരിക്കാന്‍ കാരണമായതെന്നു സര്‍വജീത് പറയുന്നു.
പെണ്‍കുട്ടിയെ കണ്ടെത്തിയ സ്ഥലത്തു നിന്നും വെറും മുപ്പതു മീറ്റര്‍ അകലെ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഔട്ട്‌പോസ്റ്റ് ഉള്ളതാണ്. തങ്ങളും ഇതുവരെയും ഇങ്ങനെയൊരു കുട്ടിയെ കണ്ടിട്ടില്ലെന്നാണ് വനം ഉദ്യോഗസ്ഥരും പറയുന്നത്.
പെണ്‍കുട്ടി വനത്തില്‍ വളര്‍ന്നതാണെന്നതിന് ഒരുശതമാനം പോലും സാധ്യതയില്ലെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറായ ജിഹി സിങ് പറയുന്നു. മോട്ടിപൂര്‍ റേഞ്ചിലെ എല്ലാ ഉദ്യോഗസ്ഥരുമായും താന്‍ വിഷയം സംസാരിച്ചിരുന്നു, അവള്‍ വനത്തിലാണ് കഴിഞ്ഞതെങ്കില്‍ ഇതിനുള്ളില്‍ തന്നെ ഉദ്യോഗസ്ഥരുടെ കണ്ണില്‍പെടേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മൃഗങ്ങളുടെ സുരക്ഷിതത്വം പരിഗണിച്ച് നൂറോളം ക്യാമറകള്‍ വനത്തില്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഏതെങ്കിലും ഒരു ക്യാമറയിലെങ്കിലും അവളുടെ ദൃശ്യങ്ങള്‍ പതിഞ്ഞേനെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു ഹിന്ദി ദിനപ്പത്രത്തിലാണ് ആദ്യമായി പെണ്‍കുട്ടിയെ മൗഗ്ലി എന്നു വിളിച്ചുകൊണ്ടുള്ള വാര്‍ത്ത വന്നതെന്ന് ബാഹ്‌റായ്ച് ആശുപത്രിയിലെ ഡോക്ടര്‍ ഡി.കെ സിങ് പറയുന്നു. വാര്‍ത്ത പരന്നതോടെ ആശുപത്രിയിലേക്ക് സന്ദര്‍ശകരുടെ പ്രവാഹമായിരുന്നു.
ചിലരൊക്കെ വനദേവതയാണെന്നു പറഞ്ഞ് അവള്‍ക്ക് ദക്ഷിണ വെച്ച് നമസ്‌കരിക്കുന്നുണ്ടായിരുന്നു. ഭക്ഷണം വലിച്ചെറിയുകയും അടുത്തേക്കു വരുന്നവരെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തതുകൊണ്ട് പലരും പറഞ്ഞു പരത്തിയ കഥകളാണ് അവള്‍ വനത്തിലാണ് വളര്‍ന്നതെന്ന്, പക്ഷേ മാനസിക വൈകല്യം നേരിടുന്ന പെണ്‍കുട്ടികളും സമാനരീതിയില്‍ പ്രതികരിക്കുമെന്നും അദ്ദേഹം പറയുന്നു. അതേ പ്രായത്തിലുള്ള കുട്ടികള്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നത് പെണ്‍കുട്ടിയില്‍ പുരോഗതിയുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നു ഡോക്ടര്‍ പറയുന്നു.
Leave a Reply