Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടന്‍ കലാഭവന്‍ മണി വിട പറഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം തികയുകയാണ്. ഈ സമയത്തും അദ്ദേഹത്തിന്റെ മരണത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ അവസാനിച്ചിട്ടില്ലെന്നത് തന്നെ ഏറെ വിഷമിപ്പിക്കുന്നതായി സംവിധായകന്‍ വിനയന്‍.
വന്നവഴി മറക്കാതെ താന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ തുറന്നു പറയുന്ന തന്നെപ്പോലെ കഷ്ടപ്പാടുകള്‍ അനുഭവിച്ചവരെ രഹസ്യമായി സഹായിക്കുന്ന മറ്റൊരു നടനുമില്ലെന്നും വിനയന്‍ മനോരമയ്ക്ക് അനുവദിച്ച ദീര്‍ഘമായ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.
സിനിമാ ലോകം നിറയെ ജാഡയുള്ളവരാണ്. സ്വര്‍ണത്തളികയുമായി ജനിച്ചവരാണ് തങ്ങളെന്നാണ് അവരുടെ വിചാരം. അങ്ങനെയുള്ള പൊങ്ങച്ചങ്ങള്‍ക്കിടയില്‍ മണിയെപ്പോലൊരാള്‍ ഉണ്ടായിരുന്നു എന്നത് തന്നെ അവിശ്വസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണിക്ക് 1999ലെ സംസ്ഥാന അവാര്‍ഡ് ലഭിക്കാതിരുന്ന സാഹചര്യവും വിനയന്‍ ഓര്‍ക്കുന്നു. ആ സമയം താന്‍ മദ്രാസില്‍ ഷൂട്ടിങ്ങിലായിരുന്നു. അഴഗപ്പനായിരുന്നു എന്നോടൊപ്പം കാമറ ചെയ്തിരുന്നത്. അഴഗപ്പന്റെ സുഹൃത്തുക്കള്‍ ജൂറിയിലുണ്ടായിരുന്നു. വാസന്തിയുടെ കാമറാമാനും അഴഗപ്പനായിരുന്നു. അയാള്‍ പറഞ്ഞു, മണി ഫൈനല്‍ ലിസ്റ്റിലുണ്ട്. മിക്കവാറും അവാര്‍ഡ് കിട്ടുമെന്ന്.
ഞാന്‍ പറഞ്ഞു, അതൊന്നും പ്രതീക്ഷിക്കണ്ട, ഇതൊക്കെ ഒരു ലോബിയാണ് പ്രഖ്യാപനം വരട്ടെയെന്ന്. ഇതിനിടയില്‍ മണി എന്നെ രണ്ടുമൂന്നു തവണ വിളിച്ചു. സര്‍ അവാര്‍ഡ് എനിക്കാണെന്നു പറയുന്നു, അപ്പോഴും ഞാന്‍ പറഞ്ഞു പ്രഖ്യാപനം വന്നിട്ട് ആഘോഷിക്കാം. കാത്തിരിക്കെന്ന്, എന്നാല്‍ മണി പുരസ്‌കാരം തനിക്കാണെന്ന് ഉറപ്പിച്ചിച്ചു കഴിഞ്ഞിരുന്നു. മണിയുടെ കൂട്ടുകാരൊക്കെ ചേര്‍ന്ന് ലഡുവിതരണവും പായസം വയ്ക്കലുമൊക്കെ നടത്തിക്കഴിഞ്ഞിരുന്നു, പ്രഖ്യാപിച്ചപ്പോഴാകട്ടെ അവാര്‍ഡ് മോഹന്‍ലാലിനും. അയാള്‍ ബോധം കെട്ട് വീണത് ഒരു പച്ച മനുഷ്യയനായതുകൊണ്ടാണ്. വികാരങ്ങള്‍ മറച്ചുവയ്ക്കാനറിയില്ലായിരുന്നു. സന്തോഷത്തില്‍ പൊട്ടിച്ചിരിക്കും, ദു:ഖത്തില്‍ പൊട്ടിക്കരയുകയും ചെയ്യും, വിനയന്‍ പറയുന്നു.
സിനിമക്കാരോടൊപ്പം പൊങ്ങച്ചം പറയുന്നതിനേക്കാള്‍ എനിക്കിഷ്ടം എന്നോടൊപ്പം മണ്ണുചുമന്നവരോട് സംസാരിക്കാനാണ്, ഓട്ടോ ഒടിച്ചവരോട് വര്‍ത്തമാനം പറയാനാണ്, എന്നോടൊപ്പം കൂലിപ്പണി ചെയ്തവരോടൊപ്പം സന്തോഷിക്കാനാണ് എന്ന് മണി പറഞ്ഞിരുന്നത് മനസിന്റെ ഉള്ളില്‍ നിന്ന് തന്നെയാണെന്നും അദ്ദേഹം ഓര്‍ത്തെടുത്തു.
Leave a Reply