Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മനുഷ്യന്റെ എക്കാലത്തെയും അടങ്ങാത്ത ആഗ്രഹങ്ങളില്‍ ഒന്നാണ് പക്ഷികളെപ്പോലെ പറക്കുക എന്നത്. ആകാശത്തിലൂടെയുള്ള യാത്രകള്‍ക്ക് വിമാനങ്ങള്‍ കണ്ടുപിടിച്ചെങ്കിലും പക്ഷികളെപ്പോലെ പറക്കുക എന്ന സ്വപ്നം ഏതാനും സിനിമാ കഥകളിലും വീഡിയോ ഗെയിമുകളിലും ഒതുങ്ങി നിന്നു. എന്നാല്‍ മനുഷ്യൻറെ ആ വലിയ ആഗ്രഹവും യാഥാര്‍ഥ്യമായി. 2008 സെപ്തംബറില്‍ ഇംഗ്ലീഷ് ചാനല്‍ പറന്നു കടന്നതോടെയാണ് ഈവ്സ് റോസ്സിയും അദ്ദേഹത്തിന്റെ ജെറ്റ്പാക്കും ലോകശ്രദ്ധ നേടി.എയര്‍മാന്‍ , ജെറ്റ്മാന്‍ , റോക്കറ്റ് മാന്‍ എന്നീ വിളിപ്പേരുകളില്‍ അറിയപ്പെടുന്ന റോസിയുടെ ജെറ്റ്പാക്ക് വിശേഷങ്ങളിലേക്ക്.സ്വിസ്സ് വ്യോമസേനയില്‍ പൈലറ്റായി ഏറെക്കാലം ജോലി ചെയ്തശേഷമാണ് ഈവ്സ് റോസ്സി ജെറ്റ്പാക്ക് ഗവേഷണത്തിലേക്ക് തിരിയുന്നത്. ഏറ്റവും സ്വാഭാവികമായ രീതിയില്‍ മനുഷ്യനെ പറക്കാന്‍ പര്യാപ്തമാക്കുക എന്നതായിരുന്നു സ്വപ്നം.
പത്തു മിനിറ്റ് പറക്കാനുള്ള ഇന്ധനവും ചിറകുകളും എന്‍ജിനുമടക്കം 55 കിലോഗ്രാമാണ് ജെറ്റ്പാക്കിനു ഭാരം. രണ്ടു മീറ്ററാണ് ചിറകുകളടക്കം വീതി. എന്‍ജിനും ചിറകുകളും അടങ്ങുന്ന ഭാഗം ശരീരത്തോട് ചേര്‍ത്ത് ബന്ധിപ്പിച്ചാണ് പറക്കുന്നത്. എന്‍ജിന്‍ നിയന്ത്രിക്കുന്നതിനുള്ള ആക്സിലറേറ്റര്‍ കൈയ്യില്‍ ഉണ്ടാകും. മറ്റു ചലനങ്ങള്‍ ശരീരം ഉപയോഗിച്ചാണ് നിയന്ത്രിക്കുന്നത്. എന്‍ജിന്റെ ഉയര്‍ന്ന ചൂടില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാനായി അഗ്നിശമന സേനാവിഭാഗം ഉപയോഗിക്കുന്ന തരം സ്യൂട്ട് ധരിക്കും.ഇനി ആളുകള്‍ രാവിലെ ഓഫീസിലേക്കും മാര്‍ക്കറ്റിലേക്കും പറന്നു പോകുന്ന കാലം യഥാര്‍ഥ്യമായേക്കും.
Leave a Reply