Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ് ചക്ക.എങ്കിലും വേണ്ടത്ര പരിഗണനയൊന്നും ചക്കയ്ക്ക് കിട്ടാറില്ല .എന്നാൽ ചക്ക തിന്നണമെങ്കില്‍ ഇനി നല്ല കാശും കൊടുക്കേണ്ടി വരും. തിരുവനന്തപുരത്തുകാര്‍ക്ക് ഒരു വരിക്ക ചക്ക തിന്നണമെങ്കില്‍ 1000 രൂപ മുതല്‍ 1200 രൂപ വരെ വേണം.ഒരു ചക്ക നാലായി മുറിച്ചാല്‍ ഒരു കഷണത്തിന് 250 മുതല്‍ 300 രൂപ വരെ കൊടുക്കണം. ചക്കപ്പഴത്തിനാണ് ഡിമാന്‍ഡ് ഏറെ. ചക്കപ്പുഴുക്കോ ചക്ക അവിയലോ ചക്ക തോരനോ വയ്‌ക്കാനായി പച്ചച്ചക്ക വാങ്ങാനും പണമെറിയണം.
കാല്‍ കിലോ ചക്കച്ചുളയ്‌ക്കു വില 40 മുതല്‍ 50 രൂപ വരെ! ചക്കയുടെ ഔഷധഗുണത്തെക്കുറിച്ച് പ്രചാരം വരും മുന്‍പേ തന്നെ തലസ്‌ഥാനത്ത് ചക്കയ്‌ക്ക് ആവശ്യക്കാര്‍ ഏറെയായിരുന്നു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയില്‍ കാലങ്ങളായി ചക്കയും ചീരയും മാങ്ങയുമൊക്കെ വില്‍ക്കുന്നവര്‍ ഏറെയുണ്ട്. രാവിലെ ആറോടെ ചക്കയുമായി എത്തുന്ന ഇവരുടെ പഴ്‌സ് പത്താകുമ്പോഴേക്കും നിറയും. ജില്ലയിലെ മലയോര മേഖലകളില്‍ നിന്നാണ് നഗരത്തിലേക്ക് ചക്ക ഏറെയും എത്തുന്നത്, ബാക്കി തമിഴ്‌നാട്ടില്‍ നിന്നും. സ്‌റ്റാര്‍ പദവി കൈവന്നപ്പോള്‍ വിലയങ്ങു കയറി.
ചക്കയ്‌ക്ക് രോഗപ്രതിരോധശേഷി ഏറെയുണ്ടെന്ന് ശാസ്‌ത്രീയമായി തെളിഞ്ഞതോടെയാണ് നാട്ടിന്‍പുറത്തെ പ്ലാവുകളില്‍ ആര്‍ക്കും വേണ്ടാതെ കിടന്നിരുന്ന ചക്കയ്ക്ക് ഡിമാന്റ് . അമേരിക്കയിലെ ഇലിനോയി സര്‍വകലാശാലയിലെ കോളജ് ഓഫ് സെന്‍ട്രിസ്‌റ്റിയില്‍ നടന്ന പഠനത്തില്‍ ചക്കപ്പഴത്തിലെ ജാക്വലിന്‍ ഘടകത്തിന് എയ്‌ഡ്‌സിനെ വരെ പ്രതിരോധിക്കാനാകുമെന്നു തെളിഞ്ഞു. വിറ്റാമിന്‍ എ യുടെ പൂര്‍വരൂപമായ ബീറ്റാ കരോട്ടിന്‍ അടങ്ങിയിട്ടുള്ള ചക്കയിലെ ഫൈറ്റോന്യൂട്രിയന്റ് അര്‍ബുദത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ്.ചക്കയിലെ ജീവകം സി രോഗപ്രതിരോധശേഷിക്കും മാംഗനീസ് രക്‌തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും മഗ്നീഷ്യം എല്ലുകളിലെ കാല്‍സ്യത്തിന്റെ ആഗിരണത്തിനും സഹായിക്കും. പൊട്ടാസ്യം രക്‌തസമ്മര്‍ദം കുറയ്‌ക്കും. നാരുകള്‍ മലബന്ധം അകറ്റും. ജീവകം എ നിശാന്ധത കുറയ്‌ക്കും. അള്‍സര്‍ തടയാനും ശരീരകലകളുടെ നാശം തടഞ്ഞ് വാര്‍ധക്യത്തെ അകറ്റാനും ശേഷിയുള്ള ചക്കയാണു നാട്ടിന്‍പുറത്തെ പ്ലാവുകളില്‍ കാക്ക കൊത്തി പോകുന്നത്. ഇതില്‍ പത്തെണ്ണവുമായി തലസ്‌ഥാന നഗരിയില്‍ എത്തിയാന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പതിനായിരം രൂപയുമായി മടങ്ങാമെന്നതാണ് ഇപ്പോഴത്തെ അവസ്‌ഥ.
Leave a Reply