Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിശന്നു വലഞ്ഞ അനാഥക്കുട്ടികള്‍ക്ക് മലപ്പുറത്തെ ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങിച്ച് നല്‍കിയതിന്റെ ബില്‍ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ‘മനുഷ്യത്വത്തിന് ബില്ലിടാനുള്ള യന്ത്രം ഇവിടെയില്ല’ നന്മയുണ്ടാകട്ടെ… എന്നായിരുന്നു ബില്ലില്‍ എഴുതിയിരുന്നത്. മലപ്പുറത്തെ ഹോട്ടലില്‍ എത്തിയ യുവാവ് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുകയാണ്. ജനലിലൂടെ കണ്ട രണ്ട് കണ്ണുകള്‍ അയാളുടെ ശ്രദ്ധ പിടിച്ചു പറ്റി. ആറോ ഏഴോ വയസ്സുള്ള സഹോദരന്റെ കയ്യില്‍ തൂങ്ങി നടക്കുന്ന പെണ്‍കുട്ടി. വിശപ്പിന്റെ വിളിയാണ് അവരെ ഹോട്ടലിലേക്ക് ഒളിഞ്ഞ് നോക്കാന്‍ പ്രേരിപ്പിച്ചത്. രണ്ട് പേരെയും യുവാവ് അകത്തേക്ക് വിളിച്ചു. കഴിക്കാന്‍ ഭക്ഷണം വാങ്ങി കൊടുത്തു. ഒരക്ഷരം മിണ്ടാതെ അവര്‍ അത് കഴിച്ചപ്പോള്‍ ഒന്നും കഴിക്കാതെ തന്നെ അയാളുടെ വയര്‍ നിറഞ്ഞിരുന്നു.പിന്നീട് ബില്‍ പറഞ്ഞപ്പോഴാണ് യുവാവ് അംബരന്നു പോയത്. ഇത്രമാത്രം ‘ മനുഷ്യത്വത്തിന് ബില്‍ ഇടുന്ന യന്ത്രം ഇവിടില്ല’ .അഖിലേഷ്‌കുമാര്‍ ജനുവരി ആറിനാണ് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റിയത്. എന്നാല്‍ റൈറ്റ് തിങ്കേഴ്‌സ് എന്ന പേജില്‍ ഫസാലു കെവികെ എന്ന വ്യക്തി ഈ സംഭവത്തെക്കുറിച്ച് പോസ്റ്റിടതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്.ഏതായാലും ആ ബില്ലെഴുതിയത് ആരാണെന്ന് അറിയില്ലെന്നാണ് ഹോട്ടല്‍ ഉടമ വ്യക്തമാക്കിയത്. അന്ന് ക്യാഷ് കൗണ്ടറിലുണ്ടായിരുന്ന ക്യാഷറായിരിക്കും ഇത്തരത്തിലൊരു ബില്ല് നല്‍കിയിരിക്കുകയെന്നാണ് ഹോട്ടല്‍ ഉടമയുടെ വിശദീകരണം.
2013 ല്‍ നടന്ന ഈ സംഭവം അഖിലേഷ് മൂന്ന് വര്‍ഷം കഴിഞ്ഞാണ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. താന്‍ നിധിപോലെ സൂക്ഷിച്ചിരുന്ന ഒറിജിനല്‍ ബില്ല് വീട് മാറുന്നതിനിടയില്‍ നഷ്ടമായിരുന്നുവെന്നും ഗൂഗിള്‍ സെര്‍ച്ചിലൂടെ ലഭിച്ച ഹോട്ടലിന്റെ ബില്ലില്‍ ക്യാഷര്‍ എഴുതിത്തന്ന വാചകം താന്‍ അതേപടി പകര്‍ത്തുകയായിരുന്നുവെന്നും അഖിലേഷ് വ്യക്തമാക്കി. തന്റെ ബാര്‍ ഹോട്ടലിന് ലൈസന്‍സ് നഷ്ടപ്പെട്ടപ്പോള്‍ ഏതാനും ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്നിരുന്നു. ഇതില്‍ ആരെങ്കിലുമായിരിക്കും അന്ന് ക്യാഷ് കൗണ്ടറില്‍ ഉണ്ടായിരുന്നതെന്നും ഹോട്ടലുടമ പറഞ്ഞു.
അഖിലേഷിന്റെ പോസ്റ്റ് ഇങ്ങനെ:
മലപ്പുറത്ത് കമ്പനി മീറ്റിങ്ങിനു പോയതായിരുന്നു അവന്‍ , അതെ മുടങ്ങാതെ നടക്കുന്ന വാര്‍ഷിക സമ്മേളനം …..നൂറു പേര്‍ വന്നു എന്തൊക്കെയോ അങ്ങോട്ടുമിങ്ങോട്ടും പൊങ്ങച്ചങ്ങള്‍ പറഞ്ഞു ഇനിയെന്തു എന്ന ചോദ്യ ചിഹ്നവുമായി പോകുന്ന യന്ത്രങ്ങളുടെ സമ്മേളനം …..അത് കൊണ്ട് തന്നെ മനസ്സും യന്ത്രം പോലെയായിരുന്നു ……കരിപുരണ്ട യന്ത്രം പോലെ
മീറ്റിംഗ് കഴിഞ്ഞു , വൈകുന്നേരം ഒരു ലോഡ്ജു എടുത്തു , ഫ്രഷ് ആയിട്ടു രാവിലെ പോകാമെന്ന് ഓര്‍ത്ത്…വിശപ്പാണേല്‍ പിടി മുറുക്കുന്നു , ഒന്നു കുളിച്ചു ഡ്രെസ്സും മാറി നേരെ അടുത്തു കണ്ട ഹോട്ടലില്‍ കയറി ….എല്ലാവരും ഭക്ഷണം കഴിക്കുന്നു , നല്ല മണവുമുണ്ട് ….മലപ്പുറത്തുകരുടെ ഭക്ഷണത്തിന്റെ കാര്യം പറയുകയേ വേണ്ട ,വിശപ്പിന്റെ കാഠിന്യം വീണ്ടും ഒന്നു കൂടെ ഇരട്ടിയായി …..
രണ്ടു പൊറോട്ടയും ഒരു ചിക്കന്‍ കറിയും ചായയും പറഞ്ഞു , ആവി പറക്കുന്ന സാധനം മുന്നിലെത്തി ….കടയുടെ ജനല്‍ചില്ലിലുടെ രണ്ടു കുഞ്ഞു കണ്ണുകള്‍ അയാള്‍ കണ്ടു …അത് അകത്തേക്കുള്ള എല്ലാവരുടെയും പാത്രങ്ങളിലേക്ക് മാറി മാറി നോക്കുകയായിരുന്നു ….ഒരു ചാക്ക് കെട്ടും കയ്യിലുണ്ടായിരുന്നു ….വിശപ്പിന്റെ വിളിയാണ് , ആരും നോക്കുന്നില്ല എല്ലാവരും കഴിച്ചു കൊണ്ടിരിക്കുന്നു ……
യന്ത്രന്മായ മനസ്സില്‍ എന്തോ വേദന അറിഞ്ഞു അയാള്‍ , കൈ കൊണ്ട് മാടി അവനെ വിളിച്ചു അകത്തേക്ക് വരാന്‍ , അകത്തേക്ക് വന്നപ്പോളാണ് കണ്ടത് ഒറ്റക്കായിരുന്നില്ല ഒരു കുഞ്ഞു പെണ്‍കുട്ടിയുമുണ്ടായിരുന്നു കൂടെ , പെങ്ങള് കുട്ടിയാണെന്ന് തോന്നി …വന്നപ്പോളെ അയാളുടെ പാത്രത്തിലെക്കായിരുന്നു രണ്ടു പേരുടെയും കണ്ണ് …അവിടെയിരിക്കുവാന്‍ പറഞ്ഞു ….മുഷിഞ്ഞ വസ്ത്രങ്ങള്‍ ആയിരുന്നു രണ്ടു പേരുടെയും , അവര്‍ മുന്നില്‍ രണ്ടു ചെറിയ കസേരകളിലായി ഇരുന്നു …
എന്താ വേണ്ടതെന്നു ചോദിച്ചു കഴിക്കാന്‍ , അപ്പോള്‍ അവന്‍ അയാളുടെ പാത്രത്തിലേക്ക് വിരല്‍ ചൂണ്ടി കാണിച്ചു ..അയാള്‍ വീണ്ടും പൊറോട്ടയും കറിയും ഓര്‍ഡര്‍ ചെയ്തു …അത് അവരുടെ മുന്നില്‍ വന്നു …അവന്‍ കഴിക്കാന്‍ പാത്രത്തിലേക്ക് കയിടാന്‍ പോയപ്പോള്‍ അനിയത്തി അവന്റെ കയ്യില്‍ കേറി പിടിച്ചു , എന്തോ മനസിലായ പോലെ അവന്‍ എണിറ്റു, എന്നിട്ട് അവളെയും കൊണ്ട് കൈ കഴുകുന്ന സ്ഥലത്തേക്ക് പോയി ,അവളവനെ കൈ കഴുകാന്‍ വിളിച്ചതായിരുന്നു ……
എല്ലാവരും ഉറ്റു നോക്കുന്നുണ്ടായിരുന്നു , എന്തോ വലിയ സംഭവം കാണുന്ന പോലെ …അവര്‍ അയാളുടെ മുന്നില്‍ ഇരുന്നു അത് മുഴുവന്‍ കഴിച്ചു , തമ്മില്‍ നോക്കുകയോ ഒന്നും മിണ്ടുകയോ , ചിരിക്കുകയോ ഉണ്ടായിരുന്നില്ല …..എല്ലാം കഴിച്ചു കഴിഞ്ഞു അയാളെ ഒന്നു നോക്കിയിട്ട് കൈ കഴുകി അവര്‍ പോയി …അയാള്‍ അന്നേരവും മുന്നില്‍ വച്ചിരുന്ന ഭക്ഷണം തോട്ടിരുന്നില്ല , പതുക്കെ തന്റെ വിശപ്പും ദാഹവും ശമിചിരിക്കുന്നതായി അയാളറിഞ്ഞു ….
എന്തൊക്കെയോ മനസ്സിലുടെ മിന്നി മറഞ്ഞു പോയ നിമിഷം , വേഗം കഴിച്ചു തീര്‍ത്തു, ഇനിയൊന്നു ഉറങ്ങണം നല്ല ക്ഷീണമുണ്ട് …. ബില്ലെടുക്കാന്‍ പറഞ്ഞു .അയാള്‍ കൈ കഴുകി വന്നു മേശപ്പുറത്തിരുന്ന ബില്‍ പാഡില്‍ നോക്കി ,,….കണ്ണില്‍ നിന്നും ഇത് വരെ വീഴാതെ സൂക്ഷിച്ച എന്തോ ഒന്നു കവിളിളുടെ അയാളറിയാതെ ഒലിച്ചിറങ്ങി ……അവിടെ കൌണ്ടറില്‍ ഇരുന്ന തടിച്ച മനുഷ്യനെ മുഖമുയര്‍ത്തി ഒന്നു നോക്കി …അയാളും തിരികെ നോക്കി ചിരിച്ചു …..അതെ പച്ചയായ മനുഷ്യന്റെ യന്ത്രവല്‍കരിക്കപെടാത്ത മനസ്സിന്റെ ചിരി ,നഷ്ടപെട്ടിട്ടില്ല ഒന്നും , …നഷ്ടപെടുകയുമില്ല ….തിരികെ മുറിയിലേക്ക് നടക്കുമ്പോള്‍ അയാളുടെ മനസ്സും വലുതായിരുന്നു , എല്ലാവരും യന്ത്രങ്ങള്‍ പോലെ അല്ലെന്നുള്ള തിരിച്ചറിവും ……
Leave a Reply