Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോട്ടയം/കൊച്ചി: പൊതു വിപണിയില്‍ അരിവില രണ്ടാഴ്ചയ്ക്കുള്ളില്‍ കിലോഗ്രാമിന് ഒന്‍പതു രൂപയോളം വര്‍ധിച്ചു. 29-30 നിരക്കിലായിരുന്ന കുത്തരിയുടെ വില 39- 40 ലേക്ക് ഉയര്‍ന്നു. വെള്ളയരിയും സമാനമായ വിലക്കയറ്റത്തിലാണ്. സ്വകാര്യമില്ലുകാരുടെ ബ്രാന്‍ഡഡ് അരിയ്ക്കും വില ഉയര്‍ന്നു. ശരാശരി 5 രൂപയാണ് ഒരു കിലോ അരിയ്ക്ക് കൂടിയത്. റേഷന്‍ വിതരണം പരിമിതപ്പെടുത്തിയതാണ് അരിയുടെ വില കുതിക്കാന്‍ പ്രധാന കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു.
ആന്ധ്രയില്‍ കേന്ദ്ര ലെവിയും നിയന്ത്രണവും കര്‍ശനമാക്കുകയും നിലവാരമുള്ള അരിയുടെ ലഭ്യത കുറഞ്ഞതും വിലക്കയറ്റത്തിന് ആക്കം കൂട്ടി. 24,000 ടണ്‍ അരിയും 12,000 ടണ്‍ ഗോതമ്പും വെട്ടിക്കുറച്ചതോടെ റേഷന്‍ വിതരണം നാമമാത്രമായിരിക്കുകയാണെന്ന്റേഷന്‍ വ്യാപാരികള്‍ പറഞ്ഞു. കേരളത്തില്‍ 79 ലക്ഷം കുടുംബങ്ങളും 14,256 റേഷന്‍ കടകളുമാണുള്ളത്. 35 കിലോ അരിക്ക് അര്‍ഹതയുള്ള അഞ്ച് ലക്ഷം അന്ത്യോദയ കാര്‍ഡുകളും 25 കിലോ അരിക്ക് അര്‍ഹതയുള്ള 15 ലക്ഷം ബിപിഎല്‍ കാര്‍ഡുകളും കഴിഞ്ഞാല്‍ ബാക്കിയുള്ള 59 ലക്ഷം പേര്‍ക്കും പ്രതിമാസം എട്ട് കിലോ അരിക്ക് മാത്രമാണ് അര്‍ഹത. അത് ഏപ്രിലില്‍ ആറ് കിലോയായി ചുരുക്കി. ഇതോടെ ഭക്ഷ്യധാന്യ വിതരണം സംബന്ധിച്ച് റേഷന്‍ കടകളില്‍ സംഘര്‍ഷവും പതിവായി.
എപിഎല്‍ കാര്‍ഡുടമകള്‍ക്ക് പത്ത് കിലോ അരിയും മൂന്ന് കിലോ ഗോതമ്പും വിതരണം ചെയ്യുമെന്ന പ്രഖ്യാപനം ഇതുവരെയും നടപ്പായിട്ടില്ലെന്ന് റേഷന്‍ വ്യാപാരികള്‍ പറഞ്ഞു. ആറ് കിലോ അരിയും ഒരു കിലോ ഗോതമ്പുമാണ് നിലവില്‍ നല്‍കുന്നത്. എഫ്സിഐയില്‍ പണം കെട്ടിവച്ച് റേഷന്‍ വിതരണം കുറ്റമറ്റതാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ലെന്നാണ് വ്യാപാരികളുടെ പരാതി. കേന്ദ്രസര്‍ക്കാര്‍ എഫ്സിഐക്കായി അരി ശേഖരിക്കുന്നതിന്റെ ഭാഗമായി മറ്റു വില്‍പ്പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് കേരളത്തിനു വിനയാകുന്നത്. എഫ്സിഐയ്ക്ക് രണ്ടു ലോഡ് അരി നല്‍കിയാലേ ഒരുലോഡ് അരി സംസ്ഥാനത്തിനു പുറത്തേക്ക് അയക്കാവൂ എന്ന ലെവിസമ്പ്രദായം ആന്ധ്രയില്‍ കര്‍ശനമാക്കി. എഫ്സിഐയ്ക്ക് അരി നല്‍കുന്നവര്‍ക്കു മാത്രമേ പുറത്തേക്ക് അരി കൊണ്ടുപോകുന്നതിന് പെര്‍മിറ്റും അനുവദിക്കൂ. ഇതോടെ കേരളത്തിലേക്ക് അരിയുടെ വരവ് ഗണ്യമായി കുറഞ്ഞു.
Leave a Reply