Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബംഗളുരു: നടൻ മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള മദര്‍ഹുഡ് ആശുപത്രിയില്‍ ഗര്‍ഭിണി മരിക്കാനിടയായ സംഭവം വിവാദത്തില്‍. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ കേസെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. അപര്‍ണ എന്ന പെണ്‍കുട്ടിയും ഗര്‍ഭസ്‌ഥ ശിശുവുമാണ് മരിച്ചത്. ഡോക്ടര്‍മാരുടെ അനാസ്ഥയാണ് പെണ്‍കുട്ടിയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും മരണത്തിന് കാരണമെന്ന് കാണിച്ച് സുഹൃത്തുക്കളും ബന്ധുക്കളും പരാതിയുമായി രംഗത്തെത്തിയതോടെയാണ് സംഗതി വിവാദമായത്. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയായതു കൊണ്ടു തന്നെ താരം പുതിയ കേസ് നേരിടേണ്ടി വരുമെന്നാണ് അറിയുന്നത്. മമ്മൂട്ടിയും കുടുംബവും കോയമ്പത്തൂര്‍ വ്യവസായിയും ചേര്‍ന്നാണ് മദര്‍ഹുഡ് എന്ന ആശുപത്രി ബെംഗളൂരുവില്‍ ആരംഭിച്ചത്.17 കോടി രൂപ മുതല്‍മുടക്കുള്ള ആശുപത്രി ഗര്‍ഭിണികള്‍ക്ക് അത്യാധുനിക ചികിത്സയാണ് വാഗ്ദാനം ചെയ്യുന്നത്. ഒക്ടോബര്‍ 20 ചൊവ്വാഴ്ചയാണ് അപര്‍ണ പ്രസവത്തിനായി മദര്‍ഹുഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഉടന്‍ സിസേറിയനായി ഓപ്പറേഷന്‍ തീയറ്ററില്‍ പ്രവേശിപ്പിക്കപ്പെട്ട അപര്‍ണ ശസ്ത്രക്രിയയ്ക്കിടെ മരണമടഞ്ഞുവെന്നാണ് പിന്നീട് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞിനെ റെയിന്‍ബോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ചയോടെ കുഞ്ഞും മരിച്ചു. എന്നാല്‍, ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് യാതൊരു അനാസ്ഥയും ഉണ്ടായിട്ടില്ലെന്നും ശ്വാസനാളിയിലുണ്ടായ തടസ്സമാണ് മരണകാരണമെന്നുമാണ് ഡോക്ടർമാർ നൽകുന്ന വിശദീകരണം.
Leave a Reply