Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രളയ ദുരിതങ്ങളുടെ കഥകൾ പറയുമ്പോൾ ഒരു നാടിന് മുഴുവൻ താങ്ങായ കിണ്ടിയെ കുറിച്ച് പറഞ്ഞ് കുത്തിയതോട് നിവാസികൾ. നോർത്ത് കുത്തിയതോട് എം ജെ വിൽസണിന്റെ വീട്ടുമുറ്റത്താണ് പ്രളയ ദിവസങ്ങളിൽ ഒരു നാടിന്റെ മുഴുവൻ ദാഹം അകറ്റിയ ഭീമൻ കിണ്ടികിണർ സ്ഥിതി ചെയുന്നത്. സംസ്ഥാനത്തെ പല സ്ഥലങ്ങളിലെയും പോലെ ഈ പ്രദേശത്തെ വീടുകളും കിണറുകളും വെള്ളത്തിലായപ്പോൾ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറിയവർ വെള്ളത്തിനായി സമീപിച്ചത് പത്തടി ഉയരവും ആറടി വ്യാസവുമുള്ള വിൽസണിന്റെ വീട്ടിലെക്കായിരുന്നു.
വെള്ളപ്പൊക്കത്തിൽ കിണ്ടി കിണറിന്റെ ഒമ്പതടിയോളം വെള്ളത്തിൽ മുങ്ങിയിരുന്നു. 3 നില വീടാണ് വിൽസണിന്റേത് ; ദുരിതത്തിലായ ദിവസങ്ങളിൽ അൻപതോളം ആളുകൾ ഇവിടെ അഭയം പ്രാപിച്ചിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വള്ളത്തിൽ എത്തിയും ആളുകൾ കിണറിൽ നിന്ന് വെള്ളം ശേഖരിച്ചു.
പഴയ കാലത്തെ വീടിന്റെ മുന്നിൽ വച്ചിരുന്ന കിണ്ടിയിൽ നിന്നും കയ്യും മുഖവും കഴുകിയ ശേഷം മാത്രം വീട്ടിലേക്ക് കയറിയിരുന്ന പിതാവിന്റെ ഓർമയ്ക്കായാണ് താൻ കിണ്ടി കിണർ വീടിന്റെ മുൻ ഭാഗത്ത് തന്നെ നിർമ്മിച്ചതെന്ന് വിൽസൻ പറയുന്നു.
അഞ്ചു വർഷം മുമ്പ് വീട് പണിതപ്പോൾ കിണറിന്റെ മുകളിൽ കോൺക്രീറ്റിൽ കിണ്ടി നിർമ്മിക്കുകയായിരുന്നു. അതേസമയം വീടിന്റെ മുന്നിൽ നിർമ്മിച്ച കിണ്ടി അഭംഗിയാണെന്ന് പറഞ്ഞ് നിരവധി ആളുകൾ എത്തിയിരുന്നു. എന്നാൽ തന്റെ വീടും കിണ്ടികിണറും പ്രളയബാധിതർക്ക് ആശ്വാസമായതിൽ ഏറെ സന്തോഷമുണ്ടെന്നും വിൽസൻ പറയുന്നു. സമൂഹമാധ്യമത്തിലെ ട്രോൾ പേജുകളിലും കിണർ താരമായി മാറി.
Leave a Reply