Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആലപ്പുഴ:ആലപ്പുഴ കഞ്ഞിക്കുഴിയിലെ പി. കൃഷ്ണപിള്ള സ്മാരകം തീവച്ച് നശിപ്പിച്ച നിലയില്‍.സ്മാരകത്തിനു മുന്നിലുണ്ടായിരുന്ന പി.കൃഷ്ണപിള്ളയുടെ പ്രതിമയും തകര്‍ത്തിട്ടുണ്ട്.2013 ഒക്ടോബര്‍ 31 വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്.ആലപ്പുഴയിലെ മുഹമ്മക്കടുത്ത് കണ്ണറങ്ങാട്ട് ആണ് കൃഷ്ണ പിള്ള സ്മാരകം സ്ഥിതി ചെയ്യുന്നത്.സ്മാരകത്തിൻറെ മേല്‍ക്കൂര പകുതിയും തീപിടിത്തത്തില്‍ കത്തി നശിച്ചിട്ടുണ്ട്.തീപടരുന്ന ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയാണ് അണച്ചത്. എന്നാല്‍ അക്രമികളെ ആരും കണ്ടിട്ടില്ല.പുലര്‍ച്ചെ എത്തിയ സുരക്ഷാ ഗാര്‍ഡ് ആണ് പോലീസിനെ വിവരം അറിയിച്ചത്. സിപിഎമ്മിന് ഏറ്റവും ശക്തിയുള്ള പ്രദേശങ്ങളില്‍ ഒന്നാണ് ഇത്.പാര്‍ട്ടിയെ സംബന്ധിച്ച് പി കൃഷ്ണപിള്ള വൈകാരിക പ്രാധാന്യമുള്ള നേതാവും ആണ്.സംഭവത്തില്‍ അക്രമികളെ ഉടന്‍ കണ്ടെത്തണം എന്ന് സിപിഎം പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.പാര്‍ട്ടി പ്രവര്‍ത്തകരോട് സംയമം പാലിക്കണം എന്ന് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടു. കൃഷ്ണ പിള്ളയുടെ സ്മാരകം തകര്‍ത്ത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആക്രമണമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ടിഎം തോമസ് ഐസക് എംഎല്‍എ ആരോപിച്ചു. സിപിഎമ്മിനുള്ളിലെ പ്രശ്‌നങ്ങള്‍ തന്നെയാകും സ്മാരകം തകര്‍ക്കുന്നതിലേക്ക് നയിച്ചതെന്ന് ഡിസിസി പ്രസിഡന്റ് എഎ ഷുക്കൂര്‍ പറഞ്ഞു.പോലീസ് സംഭവ സ്ഥലത്തെത്തി തെളിവെടുത്തിട്ടുണ്ട്.പി കൃഷ്ണ പിള്ള ഒടുവില്‍ താമസിച്ചിരുന്ന വീടാണ് ഇത്.ഇവിടെ വച്ചാണ് അദ്ദേഹം പാമ്പ് കടിയേറ്റ് മരിച്ചത്.സ്മാരകം തകര്‍ത്തതില്‍ പ്രതിഷേധിച്ച് ആലപ്പുഴയില്‍ 2013 നവംബര്‍ 1 ന് രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ ഹര്‍ത്താല്‍ നടത്താന്‍ ഇടത് മുന്നണി ആഹ്വാനം ചെയ്തു.
Leave a Reply