Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൊടുപുഴ:അച്‌ഛൻറെയും രണ്ടാനമ്മയുടെയും ക്രൂരപീഡനത്തിന് ഇരയായി വെല്ലൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ചു വയസുകാരന്‍ ഷെഫീഖ് നവംബര്‍ ആറിനു നാട്ടില്‍ തിരിച്ചെത്തും.ആരോഗ്യനില മെച്ചപ്പെട്ട ഷെഫീക്കിനെ ഇടുക്കി ചെറുതോണിയിലുള്ള ‘സ്വധറി’ലാണ് എത്തിക്കുക.കേന്ദ്രസര്‍ക്കാരിൻറെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രമാണിത്.ഇടുക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയധ്യക്ഷന്‍ പി.ജി.ഗോപാലകൃഷ്ണന്‍ അറിയിച്ചതാണിത്. ചെറുതോണി വഞ്ചിക്കവലയിലുള്ള സ്വധറില്‍ വൈകീട്ട് നാല് മണിയോടെ ഷെഫീക്കിനെ എത്തിക്കുന്ന തരത്തിലാണ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്.ഇതനുസരിച്ച് വെല്ലൂര്‍ ആസ്പത്രിയില്‍നിന്ന് ഡിസ്ചാര്‍ജ്‌വാങ്ങും.
ഷെഫീക്കിൻറെ സംരക്ഷണം ഏറ്റെടുക്കാന്‍ മൂന്നുപേരാണ് രേഖാമൂലം അപേക്ഷ നല്‍കിയിരുന്നത്.അമ്മ രമ്യ, ബന്ധു അബ്ദുള്‍ഖാദര്‍, ഇപ്പോള്‍ ആസ്പത്രിയില്‍ ഒപ്പംനില്‍ക്കുന്ന അങ്കണ്‍വാടി വര്‍ക്കര്‍ രാഗിണി എന്നിവര്‍.പൂര്‍ണ ആരോഗ്യവാനാകാന്‍ ചികിത്സകള്‍ തുടരേണ്ടതിനാല്‍ ഈ അപേക്ഷകള്‍ തള്ളിയാണ് സ്വധറിനെ സംരക്ഷണം ഏല്‍പ്പിച്ചത്.എന്നാല്‍ ഇവിടെയും ശുശ്രൂഷകള്‍ക്ക് രാഗിണിയെത്തന്നെ നിയോഗിച്ചു.അത്യാവശ്യ ചികിത്സകള്‍ ജില്ലാ ആസ്പത്രിയിലും കോട്ടയം മെഡിക്കല്‍കോളേജ് ആസ്പത്രിയിലുമായി നടത്തും.
ഷെഫീക്കിന് ഇപ്പോള്‍ ചെറിയ ഓര്‍മ്മക്കുറവുണ്ട്. കാഴ്ചക്കുറവുമുണ്ട്.എഴുന്നേല്‍ക്കാനും നടക്കാനും സഹായംവേണം. വാക്കുകള്‍ ഇടയ്ക്കിടെ മുറിയും. ഉച്ചാരണ സ്ഫുടതയില്ല. ഇടയ്ക്ക് അപസ്മാരം ഉണ്ടാകുന്നുണ്ട്.തലച്ചോറിനേറ്റ കടുത്ത ക്ഷതമാകാം കാരണം എന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തലെന്ന് സി.ഡബ്ല്യു.സി. ചെയര്‍മാന്‍ പറഞ്ഞു. ഫിസിയോതെറാപ്പിയും ഞരമ്പുകളെ ഉദ്ദീപിക്കുന്ന തരത്തിലുള്ള ചികിത്സയും തുടര്‍ന്നാല്‍ മതി.ഇത് ഗൃഹാന്തരീക്ഷത്തില്‍ മതിയെന്നതിനാലാണ് ഡിസ്ചാര്‍ജ് ചെയ്യുന്നത്.അമ്മ രമ്യയ്ക്കും അബ്ദുള്‍ ഖാദറിനും ഈ ഘട്ടത്തില്‍ കുട്ടിയെ ഒറ്റയ്ക്ക് സംരക്ഷിക്കാന്‍ കഴിയില്ലെന്ന് വിലയിരുത്തിയാണ് അവരുടെ അപേക്ഷകള്‍ തള്ളിയത്.3-6മാസം കൊണ്ട് കുട്ടിയുടെ നില മെച്ചപ്പെട്ടാല്‍ രാഗിണിയുടേതുള്‍പ്പെടെയുള്ള അപേക്ഷകള്‍ അപ്പോള്‍ വീണ്ടും പരിഗണിക്കും.പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടി എന്ന നിലയ്ക്കാണ് ‘സ്വധറി’ലേക്ക് ഇപ്പോള്‍ മാറ്റുന്നത്.
ഷെഫീക്കിനെ എങ്ങനെ കൊണ്ടുവരണമെന്ന് തീരുമാനിക്കാന്‍ ജില്ലാ സാമൂഹ്യക്ഷേമ ഓഫീസറോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.സി.എം.എ.സി. ആസ്പത്രിയിലെ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് സാമൂഹ്യക്ഷേമ മന്ത്രി എം.കെ.മുനീര്‍ പ്രഖ്യാപിച്ചിരുന്നു. ഷെഫീക്കിനുവേണ്ടി പ്രത്യേക പരിചരണപദ്ധതി തയ്യാറാക്കാന്‍ ‘സ്വധറി’ലെ ശുശ്രൂഷകരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.എല്ലാമാസവും ആരോഗ്യപുരോഗതി സംബന്ധിച്ച് ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ സി.ഡബ്ല്യു.സിക്ക് റിപ്പോര്‍ട്ട്‌നല്‍കണം.രമ്യയ്ക്കും അബ്ദുള്‍ ഖാദറിനും മാസത്തിലൊരിക്കല്‍ കുട്ടിയെ കാണാം. മറ്റുള്ളവര്‍ക്ക് കാണണമെങ്കില്‍ സി.ഡബ്ല്യു.സി.യുടെ അനുവാദം വേണം. ഷെഫീക്കിനെ പീഡിപ്പിച്ച രണ്ടാനമ്മ അനീഷയും പിതാവ് ഷെരീഫും ഇപ്പോള്‍ ജാമ്യത്തിലാണ്.
Leave a Reply